മാവേലിക്കര: സുപ്രീംകോടതി നിയുക്ത ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാർ അച്ഛനമ്മമാരുടെ അസ്ഥിത്തറയിൽ വന്ദിച്ച് അനുഗ്രഹം വാങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടോടെ കുടുംബവീടായ മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് എത്തിയ അദ്ദേഹം, ചങ്ങനാശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ ബെഞ്ച് ക്ലാർക്കായിരുന്ന അച്ഛൻ കെ.ഒ.തേവന്റെയും മാതാവ് വി.ടി.സരസ്വതിയുടെയും അസ്ഥിത്തറയ്ക്കു മുന്നിൽ ഭാര്യ അഡ്വ.സൈറയോടൊപ്പം തൊഴുകൈകളുമായി നിന്നു.
തുടർന്ന്, കുടുംബവീട്ടിൽ താമസിക്കുന്ന സഹോദരനും റിട്ട.അദ്ധ്യാപകനുമായ കെ.ഡി.മുരളീധരനും കുടുംബാംഗങ്ങൾക്കുമൊപ്പം കുറച്ചു നേരം ചെലവഴിച്ചു.
ആറു മക്കളിൽ ഏറ്റവും ഇളയതായതിനാൽ കുഞ്ഞ് എന്നാണ് എല്ലാവരും ഓമനിച്ചു വിളിച്ചിരുന്നതെന്ന് രവികുമാർ പറഞ്ഞു. അച്ഛൻ കോടതി ജീവനക്കാരനായിരുന്നത് നീതിന്യായമേഖല തിരഞ്ഞെടുക്കാൻ രവികുമാറിന് പ്രചോദനമായി. രവികുമാർ ന്യായാധിപനാകണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. പരമോന്നത കോടതിയിൽ എത്തുന്നതു കാണാൻ അച്ഛൻ ഇല്ലാതെ പോയതിന്റെ നൊമ്പരം മനസ്സിലുണ്ട്. എല്ലാ ഉയർച്ചയ്ക്കും കാരണം അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും ഈശ്വരാനുഗ്രഹവുമാണെന്ന് രവികുമാർ പറഞ്ഞു.
ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പ്രീഡിഗ്രി പഠന ശേഷം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദമെടുത്തു. കോഴിക്കോട് ഗവ. ലാ കോളേജിലായിരുന്നു നിയമപഠനം. എൻറോൾമെന്റിനുശേഷം കുറച്ചുനാൾ അഡ്വ.പി.എസ്.വാസുദേവന്റെ ജൂനിയറായി മാവേലിക്കര കോടതിയിൽ പ്രവർത്തിച്ചു. പിന്നീട് കൊച്ചിയിലെത്തി നാലുവർഷം അഡ്വ.എം.കെ.ദാമോദരന്റെ ജൂനിയറായി. 1990ൽ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. 1996ൽ ഗവ.പ്ലീഡറായി. 2009 ജനുവരി അഞ്ചിനാണ് ഹൈക്കോടതി ജഡ്ജിയായത്. നിലവിൽ ലീഗൽ സർവീസ് അതോറിട്ടിയുടെ എക്സിക്യുട്ടീവ് ചെയർമാനുമാണ്. മക്കൾ: അഡ്വ.നീതു രവികുമാർ, നീനു രവികുമാർ. മരുമകൻ: അഡ്വ.ശബരീഷ് സുബ്രഹ്മണ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |