കൊച്ചി: ഇന്നലെ ഹൈക്കോടതിയിൽ നടന്ന ഫുൾകോർട്ട് റഫറൻസ് ചടങ്ങിൽ ജസ്റ്റിസ് സി.ടി. രവികുമാർ മാതാപിതാക്കളുടെയും മൂത്ത സഹോദരിയുടെയും ഓർമ്മയിൽ വിതുമ്പി.
ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ ഉച്ചയ്‌ക്ക് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ്, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു. മറുപടി പ്രസംഗം തുടങ്ങിയപ്പോഴാണ് ജസ്റ്റിസ് രവികുമാർ വിതുമ്പിയത്.
അച്ഛൻ തേവൻ, അമ്മ സരസ്വതി, മൂത്ത സഹോദരി രാധാമണി എന്നിവർ സ്വർഗത്തിലിരുന്നു തന്റെ നേട്ടങ്ങൾ കാണുന്നുണ്ടാവുമെന്ന് പറഞ്ഞതോടെ ശബ്ദമിടറി. 2009ൽ ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ പ്രസംഗത്തിൽ പൊതുജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം തകർക്കുന്നതൊന്നും എന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് ഉറപ്പു നൽകിയിരുന്നു. 12 വർഷങ്ങൾക്കു ശേഷം സുപ്രീംകോടതിയിലേക്ക് പോകുമ്പോഴും അതേ വാക്കുകൾ ആവർത്തിക്കുകയാണ്. കഠിനാദ്ധ്വാനത്തെ കുറിച്ചാണ് അഭിഭാഷകവൃത്തിയിലുള്ള യുവതലമുറയോടു പറയാനുള്ളത്. വിജയങ്ങൾക്കും നേട്ടങ്ങൾക്കും കുറുക്കുവഴികളില്ല.- ജസ്റ്റിസ് രവികുമാർ പറഞ്ഞു.
തന്റെ ഇന്നോളമുള്ള വളർച്ചയിൽ ഒപ്പമുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ, മുൻ അഡ്വക്കേറ്റ് ജനറൽമാരായ എം.കെ. ദാമോദരൻ, സി.പി. സുധാകരപ്രസാദ് തുടങ്ങി നിരവധി പേർക്ക് നന്ദി പറഞ്ഞാണ് മറുപടി പ്രസംഗം അവസാനിപ്പിച്ചത്. ഹൈക്കോടതി ജഡ്‌ജിമാരും രജിസ്ട്രാർമാരും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |