ഹെഡിംഗ്ലി: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 354 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ തോൽവി ഒഴിവാക്കാൻ പൊരുതുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്തിട്ടുണ്ട്.. സെഞ്ച്വറിക്കരികെ ചേതേശ്വർ പുജാരയും (180 പന്തിൽ 91), 45 റൺസുമായി ക്യാപ്ടൻ വിരാട് കൊഹ്ലിയുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 139 റൺസ് പിന്നിലാണ് ഇപ്പോൾ ഇന്ത്യ. ഓപ്പണർ കെ.എൽ രാഹുൽ (8) ക്രെയ്ഗ് ഓവർടണിന്റെ പന്തിൽ സ്ലിപ്പിൽ ജോണി ബെയർസ്റ്റോ പിടിച്ച് പുറത്തായെങ്കിലും തുടർന്ന് ക്രീസിലൊന്നിച്ച രോഹിത് ശർമ്മയും (59) പുജാരയും സാവധാനം ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 156 പന്ത് നേരിട്ട് 7 ഫോറും 1 സിക്സും ഉൾപ്പെടെ 59 റൺസെടുത്ത രോഹിതിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റോബിൻസണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ കൊഹ്ലിക്കൊപ്പവും പുജാര അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
രാവിലെ 423/8 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് അധികം വൈകാതെ 432 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി ഷമി നാലും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |