ബ്രസീലിയ : ലോകത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ ഇടങ്ങളും എന്നാൽ വാക്സിൻ സുലഭമായി ലഭിച്ചിട്ടും കുത്തിവയ്‌പ്പെടുക്കാൻ മടിക്കുന്നവരുള്ള പ്രദേശങ്ങളുമുണ്ട്. എന്നാൽ എത്ര ഡോസ് വാക്സിനെടുത്താലും മതിയാകാത്ത വാക്സിൻ പ്രേമികളുള്ള നാടുകളുമുണ്ട്. ലോകമെമ്പാടും കൊവിഡ് പ്രതിരോധത്തിനായി നിർമ്മിച്ചിട്ടുള്ള എല്ലാ വാക്സിനുകളും എടുക്കുമെന്ന് ശപഥമെടുത്ത ഒരു ബ്രസീലിയൻ പൗരനെ പിടികൂടിയിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇയാൾ കഴിഞ്ഞ 10 ആഴ്ചകൾക്കിടെ മൂന്ന് വിവിധ വാക്സിനുകളുടെ അഞ്ച് ഡോസുകളാണ് സ്വീകരിച്ചത്. അതിന് ശേഷം ആറാമത്തെ ഡോസിനായി അപേക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് ഈ വാക്സിൻ പ്രേമിക്ക് പിടിവീഴുന്നത്.
ബ്രസീലിലെ റിയോ ഡി ജനെയ്‌റോ നഗരവാസിയാണ് ഈ കടുംകൈ ചെയ്തത്. മെയ് 12 മുതൽ ജൂലായ് 21 വരെയുള്ള കാലയളവിൽ മൂന്ന് വ്യത്യസ്ത വാക്സിനുകൾ ഇയാൾ സ്വീകരിച്ചു. ഫൈസറിന്റെയും കൊറോണവാക്കിന്റെയും 2 ഡോസുകളുെ കൊവിഷീൽഡിന്റെ ആദ്യ ഡോസുമാണ് ഇതിനോടകം കുത്തിവച്ചത്.
ബ്രസീലിൽ വാക്സിനേഷൻ നടത്തുന്നതിന് കർശന നിയമങ്ങളുണ്ട്. ഒരിക്കൽ വാക്സിനേഷൻ നടത്തിയാൽ കുത്തിവയ്പ്പ് സംബന്ധിച്ച വിവരങ്ങൾ വ്യക്തിയുടെ വാക്സിനേഷൻ കാർഡിൽ പ്രസിദ്ധീകരിക്കുമെന്നിരിക്കെ എങ്ങനെയാണ് പ്രതി അഞ്ച് ഡോസുകൾ സ്വീകരിച്ചതെന്ന ആശയക്കുഴപ്പത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.
സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |