കോഴഞ്ചേരി : ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് രാവിലെ 11.30ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്യും.പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. മാരാമൺ, കീഴ് വന്മഴി, കോഴഞ്ചേരി എന്നീ പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്.
വള്ളസദ്യയ്ക്ക് ഇന്നലെ അടുപ്പിലേക്ക് അഗ്നി പകർന്നു. ഇന്നലെ രാവിലെ 7.30നും 8നും ഇടയിലാണ് പാർത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ ദീപം പാഞ്ചജന്യം പാചകശാലയിൽ ഭദ്രദീപത്തിലേക്ക് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ പകർന്നത്. തുടർന്ന് ചെറുകോൽ സോപാനം സി. കെ. ഹരിശ്ചന്ദ്രനും മുതിർന്ന പാചകക്കാരനായ ഉത്തമൻ നായരും ചേർന്ന് അടുപ്പിലേക്ക് പകർന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ബിനു, പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, ട്രഷറർ സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, ശരത് പുന്നംതോട്ടം, ശശികുമാർ പാണ്ടനാട് എന്നിവർ സംബന്ധിച്ചു. സാധാരണയായി സമൂഹ സദ്യയും 52 പള്ളിയോടങ്ങൾക്കുള്ള വള്ളസദ്യയും ചേർന്ന് 350 പറ അരിയുടെ ചോറും അതിന്റെ വിഭവങ്ങളുമാണ് തയാറാക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ മൂന്ന് പള്ളിയോടങ്ങളിലായി എത്തുന്ന 120 പേർക്ക് മാത്രമാണ് വള്ളസദ്യ ഒരുക്കുന്നത്. ഇത്തവണ വള്ളസദ്യ ഒരുക്കുന്നത് ചെറുകോൽ സോപാനം സി.കെ.ഹരിശ്ചന്ദ്രനാണ്. പാചകം ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കിയാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ചേനപ്പാടി സംഘം തൈര് സമർപ്പിച്ചു
ചേനപ്പാടിയിൽ നിന്ന് പാളത്തൈരുമായി എത്തിയ ഭക്ത സംഘത്തിന് പാർത്ഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ബിനു എന്നിവരുടെ നേതൃത്വം നൽകി. ആഘോഷമായി എത്തിയിരുന്ന ഭക്ത സംഘം ഭക്തരുടെ എണ്ണം കുറച്ച് ചടങ്ങ് പൂർത്തിയാക്കി. വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗരുഡദ്ധ്വജാനന്ദ തീർത്ഥപാദ സ്വാമി, പാർത്ഥസാരഥി ഭക്തജന സമിതി പ്രസിഡന്റ് രാജപ്പൻ നായർ കോയിക്കലേത്ത്, സെക്രട്ടറി ജയകൃഷ്ണൻ കുറ്റിക്കാട്ട് , ട്രഷറർ അഭിലാഷ് പടത്യാനിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് തൈരുമായി എത്തിയത്. കഴിഞ്ഞ വർഷം 5 പാള പാത്രങ്ങളിലുള്ള തൈരാണ് ക്ഷേത്രത്തിലെത്തിച്ചത്. ഇത്തവണ എൺപത് ലിറ്ററോളം തൈരാണ് 3 പള്ളിയോടങ്ങൾക്ക് മാത്രമായി നടക്കുന്ന സദ്യയ്ക്ക് കൊണ്ടുവന്നത്.
അഷ്ടമിരോഹിണി നാളിൽ പാർത്ഥസാരഥിക്ക് നിവേദ്യത്തിനായി രണ്ട് കിലോ വെണ്ണയും രണ്ട് കിലോ നെയ്യും വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്ന് സ്വാമി ഗരുഡദ്ധ്വജാനന്ദ തീർത്ഥപാദസ്വാമി സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |