വാഷിംഗ്ടൺ : അമേരിക്കൻ നേവിയിലെ പ്രശസ്തമായ പടക്കപ്പലുകളിൽ ഒന്നായിരുന്നു നോക്സ് - ക്ലാസ് വിഭാഗത്തിൽപ്പെടുന്ന യു.എസ്.എസ് സ്റ്റെയ്ൻ. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന ഇവോ ജിമ ദ്വീപ് പോരാട്ടത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ടോണി സ്റ്റൈയ്ൻ എന്ന സൈനികന്റെ ഓർമയ്ക്കായാണ് ഈ കപ്പലിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. 1972 ജനുവരി 8നാണ് യു.എസ്.എസ് സ്റ്റെയ്ൻ കമ്മിഷൻ ചെയ്തത്. രണ്ട് ദശാബ്ദം നീണ്ട സേവനത്തിന് ശേഷം 1992ൽ ഈ യുദ്ധക്കപ്പൽ സർവീസിൽ നിന്ന് വിരമിച്ചു. നിരവധി ഓപ്പറേഷനുകളിലും മറ്റും പങ്കാളിയായ യു.എസ്.എസ് സ്റ്റെയ്ൻ പ്രസിദ്ധമായത് ഒരു വിചിത്ര ജീവിയുടെ ആക്രമണത്തിന്റെ പേരിലാണ്. 1978ലാണ് കടലിൽ വച്ച് സ്റ്റെയ്ന് നേരെ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. അജ്ഞാത സ്പീഷിൽപ്പെട്ട ജയന്റ് സ്ക്വിഡ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ എന്നാണ് പൊതുവെ കരുതുന്നത്. കപ്പലിന്റെ അതിശക്തമായ സോണാർ ഡോമിന്റെ 8 ശതമാനവും ജീവിയുടെ ആക്രമണത്തിൽ കേടുപാട് സംഭവിച്ചുവെന്നത് കപ്പൽ അധികൃതരെ ആകെ അത്ഭുതപ്പെടുത്തി.
കേടുപാട് സംഭവിച്ച ഭാഗത്ത് നിന്ന് മൂർച്ചയേറിയ വളഞ്ഞ നഖങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ചിലയിനം സ്ക്വിഡുകളുടെ ടെന്റക്കിളുകളിൽ ഇത്തരം നഖങ്ങൾ കാണപ്പെടാറുണ്ട്. നഖങ്ങളുടെ അവശിഷ്ടങ്ങൾ വച്ച് നടത്തിയ പഠനത്തിൽ നിലവിൽ കണ്ടെത്തപ്പെട്ടിട്ടുള്ള സ്ക്വിഡുകളിലുള്ളതിനേക്കാൾ വളരെ വലുതാണെന്നും അങ്ങനെയെങ്കിൽ ആ അജ്ഞാതജീവിയ്ക്ക് 150 അടിയോ അതിൽ കൂടുതലോ നീളമുണ്ടാകാമെന്നും ഗവേഷകർ നിഗമനത്തിലെത്തി.
സിനിമകളിലും കഥകളിലുമൊക്കെ മാത്രം കേട്ടുകേൾവിയുള്ള ഭീമൻ സമുദ്രജീവികൾ ശരിക്കും ഉണ്ടോ ? അവിശ്വസനീയമായി തോന്നാമെങ്കിലും ചന്ദ്രന്റെ ഉപതരിതലത്തെ സംബന്ധിച്ച് മനുഷ്യനുള്ള അറിവ് സമുദ്രങ്ങളുടെ അടിത്തട്ടിനെ പറ്റി മനസിലാക്കിയതിൽ നിന്നും വിപുലമാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിശാലമായ സമുദ്രത്തിൽ യു.എസ്.എസ് സ്റ്റെയ്നെ ആക്രമിച്ച ഭീമൻ ജീവിയെ സാങ്കല്പികമെന്ന് പറഞ്ഞ് തള്ളാനാകില്ല. ഭീമൻ സ്ക്വിഡ് ആണെന്നാണ് കരുതുന്നതെങ്കിലും സ്റ്റെയ്നെ ആക്രമിച്ച ജീവി ഏതാണെന്നോ അതിന്റെ രൂപം എങ്ങനെയാണെന്നോ ഇന്നും ആർക്കുമറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |