ബാഗ്ദാദ് : ഇറാഖിന്റെ മണ്ണ് രാജ്യാന്തര സംഘർഷങ്ങൾക്ക് കാരണമാകുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നതായി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി.
ബഗ്ദാദ് ഉച്ചകോടിയിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏറെക്കാലത്തെ സംഘർഷങ്ങൾക്കൊടുവിലാണ് അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ രാജ്യത്തിന് കഴിഞ്ഞത്. അയൽരാജ്യങ്ങളെ അക്രമിക്കുന്നതിനുള്ള കേന്ദ്രമായി ഇറാഖ് മാറില്ല. രാജ്യത്ത് അതിശക്തമായി വേരുറപ്പിച്ചിരുന്ന തീവ്രവാദ സംഘടനയായ ഐസിസിനെ പിഴുതെറിയാൻ ഇറാഖിന് കഴിഞ്ഞു. ഈ വിജയമാണ് അയൽരാജ്യങ്ങളുമായുള്ള സഹകരണത്തിന് പ്രധാന വഴിതുറന്നത്. തീവ്രവാദവുമായി ചിലർ രംഗത്തുണ്ടെങ്കിലും അവരുടെ ഏതുതരം ശ്രമങ്ങളെയും ഇല്ലാതാക്കുമെന്നും കാദിമി പറഞ്ഞു. ജനാധിപത്യത്തിന്റെ വഴി ഇറാഖ് ജനത തെരഞ്ഞെടുത്ത് കഴിഞ്ഞെന്നും ഇനി അതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഒരു രാജ്യവുമായും ശത്രുത ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് തുടങ്ങിയ വിവിധ ലോകനേതാക്കൾ ബാഗ്ദാദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |