തലശ്ശേരി: ദുരന്തനിവാരണ അധികൃതരുടെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റുന്നതിനിടയിൽ എതിർപ്പുയർന്നതിനെ തുടർന്ന് പാതിയായി നിൽക്കുന്ന വീനസ് കവലയിലെ പഴയ ഇരുനില കെട്ടിടം തലശ്ശേരിയുടെ മനസമാധാനം കെടുത്തുന്നു. മഴ ശക്തിപ്പെട്ടതോടെ ശേഷിക്കുന്ന ഭാഗങ്ങൾ ഏത് നിമിഷവും കുതിർന്ന് വീഴുമെന്ന അവസ്ഥയിലും പൊളിച്ചുനീക്കുന്നതിന് യാതൊരു നടപടിയും ഇതുവരെയായില്ല.
കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകാതെ മുഴുവനായി പൊളിച്ചുനീക്കാൻ വിടില്ലെന്ന വ്യാപാരി വ്യവസായി സമിതിയുടെയും വിവിധ രാഷ്ട്രിയ പാർട്ടികളുടെയും മുന്നറിയിപ്പിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് പ്രവൃത്തി നിർത്തിവച്ചത്.അറുപത് വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഹോട്ടൽ, പഴക്കട, സ്റ്റേഷനറി തുടങ്ങി അഞ്ചോളം കച്ചവട സ്ഥാപനങ്ങളും വിവിധ രാഷ്ട്രിയ പാർട്ടികളുടെ ഓഫീസുകളും പ്രവർത്തിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീഴുന്നത് നേരിൽ കണ്ട തഹസിൽദാർ അന്നുതന്നെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിഛേദിച്ച് വാടകക്കാരെ ഒഴിപ്പിക്കുകയായിരുന്നു. അപകടനിലയിലുള്ള കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കാൻ ഉടമയ്കും നിർദ്ദേശം നൽകി . പൊളിച്ചുതുടങ്ങിയപ്പോഴേക്കും നഷ്ടപരിഹാര തർക്കവുമായി വിവിധ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. സമരം തുടങ്ങിയതോടെ സംഭവത്തിൽ പൊലീസും ഇടപെട്ടു.
തിരക്കിലേക്ക് ദുരന്തം ഏതുനിമിഷവും
രാപകലില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതും ജനത്തിരക്കേറിയതുമായ വീനസ് കവലിയിൽ ഏതുനിമിഷവും വലിയൊരു ദുരന്തമുണ്ടാകാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.കെട്ടിടം പൊളിച്ചുമാറ്റുന്നത് തടയാൻ എത്തിയവരാരും പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് മുൻകൈയെടുക്കാൻ സന്നദ്ധത കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |