പ്യോംങ്യാംഗ് : ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ആണവോർജ പ്ലാന്റുകൾ ഉത്തരകൊറിയ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയതായി റിപ്പോർട്ട്. യോങ്ബയോണിൽ സ്ഥാപിച്ചിരിക്കുന്ന ആണവോർജപ്ലാന്റാണ് പ്രവർത്തനം തുടങ്ങിയത്. പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ചപ്പോൾ അഞ്ച് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയതിന്റെ സൂചനകൾ കണ്ടെത്താൻ കഴിഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ ആണവോർജ നിരീക്ഷണ സമിതിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. ജൂലായ് മുതൽ പ്ലാന്റിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നത് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന്റെ സൂചനയാണെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
എന്നാൽ, പ്ലാന്റിനുള്ളിൽ ഏത് തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അതിന്റെ ഉദേശ്യമെന്താണെന്നും വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഉത്തരകൊറിയയുടെ തീരുമാനം യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റേഡിയോ കെമിക്കൽ ലാബോറട്ടറിയുടെ ഭാഗമായ നീരാവി പ്ലാന്റ് ഈ വർഷമാദ്യത്തെ അഞ്ചുമാസം പ്രവർത്തിച്ചിരുന്നതായും ഈ സമയത്തിനുള്ളിൽ സ്‌പെന്റ് റിയാക്ടർ ഇന്ധനത്തിൽനിന്ന് പ്ലൂട്ടോണിയം വേർതിരിച്ചിരിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി 2018ലാണ് ഉത്തരകൊറിയ ആണവപരീക്ഷണം നിർത്തിവെച്ചത്. എന്നാൽ പിന്നീട് ഈ ചർച്ചകൾ വഴിമുട്ടിയപ്പോൾ തങ്ങൾ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഉത്തരകൊറിയ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |