സിറ്റി ഗ്യാസ് പദ്ധതി ഒന്നര വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാവും
കൊല്ലം: പാചകവാതകത്തിന്റെ പൊള്ളുന്ന വിലയിൽ നിന്ന് അടുക്കളയ്ക്ക് ആശ്വാസം പകരാൻ പൈപ്പ് ലൈൻ വഴി സമ്മർദ്ദിത പ്രകൃതിവാതകം (സി.എൻ.ജി) വീട്ടിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ ഒന്നര വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും. എറണാകുളത്ത് നിന്നു കൊണ്ടുവരുന്ന ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി), സി.എൻ.ജിയാക്കാനുള്ള എൽ.സി.എൻ.ജി (ലിക്വിഡ് ടു കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.
എൽ.സി.എൻ.ജി സ്റ്റേഷൻ സ്ഥാപിക്കാൻ ഒരേക്കറാണ് വേണ്ടത്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ നിന്നു ടാങ്കറുകൾ വഴിയും പിന്നീട് പൈപ്പ് ലൈൻ വഴിയും എൽ.എൻ.ജി എത്തിക്കാനുള്ള സൗകര്യത്തിനായി ദേശീയപാതയോരത്തുള്ള സ്ഥലങ്ങളാണ് സ്റ്റേഷൻ നിർമ്മാണത്തിന് പരിഗണിക്കുന്നത്. കൊട്ടിയം, കുണ്ടറ, ചവറ, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. ചവറയിൽ കെ.എം.എം.എൽ നിയന്ത്രണത്തിലുള്ള സ്ഥലത്ത് സ്റ്റേഷൻ സ്ഥാപിക്കാനാണ് ആലോചന. കൊല്ലം നഗരത്തിൽ പാർവ്വതി മിൽ സ്ഥിതി ചെയ്യുന്ന ഭൂമി നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ വിട്ടുനൽകുകയാണെങ്കിൽ പരിഗണിക്കും. ഇവിടം കേന്ദ്രീകരിച്ച് ഹൗസ് ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവും ഒരുക്കും. 56.8 കിലോ ലിറ്ററിന്റെ (56,800 ലിറ്റർ) രണ്ട് ടാങ്കുകളും ഇന്ധനത്തിന് രൂപമാറ്റം വരുത്തുന്നതിനുള്ള രണ്ട് അനുബന്ധ ഉപകരണങ്ങളുമാകും സ്റ്റേഷനുകളിൽ സ്ഥാപിക്കുക.
സ്റ്റേഷനുകളുടെ നിർമ്മാണത്തിനൊപ്പം വീടുകളിലേക്കുള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ചുതുടങ്ങും. കൂടുതൽ സി.എൻ.ജി പമ്പുകളും ആരംഭിക്കും. സിംഗപ്പൂർ ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയാണ് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ നിർവഹണം ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ആദ്യ പമ്പ് ഒരുമാസത്തിനകം
വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ജില്ലയിലെ ആദ്യ സി.എൻ.ജി പമ്പ് അയത്തിൽ ജംഗ്ഷനിൽ ഒക്ടോബറിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. കൊച്ചിയിൽ നിന്നു ടാങ്കറിലാകും സി.എൻ.ജി ഇവിടെ എത്തിക്കുക. നിലവിലെ പെട്രോൾ വാഹനങ്ങൾ സി.എൻ.ജി ആക്കാനുള്ള ഉപകരണങ്ങൾ വിപണിയിലുണ്ട്.
............................................
നേട്ടങ്ങൾ
ഒരു കിലോ സി.എൻ.ജിക്ക് 59.50 രൂപ, എൽ.പി.ജിക്ക് 62 രൂപ മുതൽ
ഒരു കിലോ സി.എൻ.ജിയിൽ ഓട്ടോറിക്ഷകൾക്ക് 50 കി.മീറ്റർ മൈലേജ്
കാറുകൾക്ക് 22 മുതൽ 26 കി.മീറ്റർ വരെ മൈലേജ്
........................
അപകടരഹിതം
സി.എൻ.ജിക്ക് മറ്റ് ഇന്ധനങ്ങളെക്കാൾ വില കുറവാണ്. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നുള്ളതിനെക്കാൾ 50 ശതമാനത്തിന് മുകളിൽ മൈലേജ് ലഭിക്കും. വായുവിൽ ലയിക്കാത്തതിനാൽ അപകടരഹിതവുമാണ്. വായു മലിനീകരണം സൃഷ്ടിക്കില്ല. സി.എൻ.ജി വരുന്നതോടെ എൽ.പി.ജി വിലയിലെ കൊള്ളയും അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |