ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന വിവാദ ആൾദൈവം ആശാറാം ബാപ്പു, ആരോഗ്യസ്ഥിതി മോശമായതിനാൽ ശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ആശാറാം ചെയ്തത് അസാധാരണ കുറ്റമാണെന്നും ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി.രാമസുബ്രമണ്യൻ, ബേല എം.ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ പരാമർശിച്ചു. ആശാറാമിന് ജയിലിൽ ആയുർവേദ ചികിത്സ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ ജോധ്പൂരിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് 80കാരനായ ആശാറാം ബാപ്പു. ആരോഗ്യനില മെച്ചപ്പെടുത്താൻ ഉത്തരാഖണ്ഡിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സ അനുവദിക്കണമെന്നാണ് ആശാറാമിന്റെ ആവശ്യം. രാജസ്ഥാൻ ഹൈക്കോടതി ഹർജി തള്ളിയിരുന്നു.
ജോധ്പൂരിലെ മനെയ് ആശ്രമത്തിൽ വച്ച് ആശാറാം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. 2014ലാണ് ആശാറാം ബാപ്പു അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |