ഇസ്ലാമാബാദ്: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് പിന്തുണയുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ഷാഹിദ് അഫ്രിദി. താലിബാന്റെ രണ്ടാം വരവ് പ്രതീക്ഷയുണർത്തുന്നതാണെന്നും അഫ്ഗാനിൽ മികച്ച ഭരണം കാഴ്ച വയ്ക്കാൻ താലിബാന് കഴിയുമെന്നുമാണ് അഫ്രീദിയുടെ വാദം. താലിബാന്റെ മുൻഭരണകാലത്ത് നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് ജോലി ചെയ്യാനും ഉന്നത വിദ്യാഭ്യാസത്തിനും അവസരമൊരുക്കുമെന്ന് താലിബാൻ ഉറപ്പ് പറയുന്നുണ്ട്. ഇത്തവണ അവർ വ്യത്യസ്തമായാണ് പെരുമാറുന്നത് - അഫ്രീദി പറഞ്ഞു. ക്രിക്കറ്റ് ഏറെ ഇഷ്ടപ്പെടുന്നവരാണ് താലിബാൻ തീവ്രവാദികളെന്നും അതിനാൽ ക്രിക്കറ്റിന്റെ കാര്യത്തിൽ അവരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അഫ്രീദി കൂട്ടിച്ചേർത്തു. എന്നാൽ താലിബാനെ പരസ്യമായി പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത് താരത്തിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. അതേ സമയം അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന് ഒരു തരത്തിലുമുള്ള വിലക്കുണ്ടാകില്ലെന്ന് താലിബാൻ ഉറപ്പുനൽകിയിട്ടുണ്ട്. മുതിർന്ന അഫ്ഗാൻ നേതാവ് അനസ് ഹഖ്വാനി അഫ്ഗാൻ താരങ്ങളും ഒഫീഷ്യൽസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ തലവൻ അസീസുള്ള ഫസ്‌ലിയെ ബോർഡിന്റെ ആക്ടിംഗ് ചെയർമാനായി താലിബാൻ നിയമിച്ചു. എന്നാൽ അഫ്ഗാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ താലിബാന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |