കേരളത്തിൽ കൊവിഡ് വ്യാപനം ആശാസ്യമാം വിധം നിയന്ത്രണത്തിലായിട്ടില്ലെങ്കിലും ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും ഉൾപ്പെടെയുള്ള കർക്കശ പ്രതിരോധ നടപടികൾ അവസാനിപ്പിക്കാവുന്നതാണെന്ന വിദഗ്ദ്ധനിർദ്ദേശം സർക്കാർ പരിഗണിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. സ്‌കൂളുകൾ ഉൾപ്പെടെ ഒന്നരവർഷത്തോളമായി അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിപ്പിക്കാമെന്നാണ് വിദഗ്ദ്ധസംഘത്തിന്റെ ശുപാർശ. ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ പലതും യുക്തിക്കു നിരക്കാത്തതാണെന്ന് മെഡിക്കൽരംഗത്തെ പ്രഗത്ഭരുൾപ്പെടെ നേരത്തെതന്നെ അഭിപ്രായം മുന്നോട്ടുവച്ചിരുന്നതാണ്. അപ്പോഴൊക്കെ ഉയർന്ന രോഗവ്യാപനം ചൂണ്ടിക്കാട്ടി ഇളവുകൾ മാറ്റാൻ സമയമായിട്ടില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. കൊവിഡിന്റെ ആദ്യനാളുകളിൽത്തന്നെ ഇതിനൊപ്പം കുറെക്കാലം ജീവിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയടക്കം വിദഗ്ദ്ധ സമിതികൾ മാർഗനിർദ്ദേശം നൽകിയിരുന്നു. കർക്കശമായി പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും പറഞ്ഞിരുന്നു. ഈ വക സംഗതികളിൽ പുലർത്തുന്ന അലംഭാവമോ വീഴ്ചയോ ആണ് രോഗവ്യാപന നിരക്ക് തീവ്രമായി തുടരാൻ പ്രധാന കാരണം. രോഗവ്യാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലുമുള്ള ശരിയായ വിലയിരുത്തൽ നടത്തി പ്രതിരോധം പിഴവുകൂടാതെ ഉൗർജ്ജിതപ്പെടുത്തിയാൽ കൊവിഡിനെ പിടിച്ചുകെട്ടാനാവുമെന്ന് അനുഭവങ്ങളുണ്ട്. ഒപ്പം തന്നെ പ്രതിരോധ കുത്തിവയ്പ് എല്ലാവരിലുമെത്തിയെന്ന് ഉറപ്പാക്കണം. ഈ മാസാവസാനത്തോടെ 18 കഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതോടെ നല്ല രീതിയിലുള്ള മാറ്റമുണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്. വാക്സിനേഷനിൽ ഇടക്കാലത്തുണ്ടായ മന്ദത ഇപ്പോൾ മാറിയിട്ടുണ്ട്. വാക്സിൻ വേഗം ഇനിയും കൂട്ടണം. 18നു താഴെയുള്ള കുട്ടികൾക്ക് ഈ മാസം കുത്തിവയ്പ് ആരംഭിക്കാനിരിക്കുകയാണ്. അതിനുവേണ്ട വിപുലമായ സജ്ജീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. പന്ത്രണ്ടിനും പതിനെട്ടിനുമുള്ള വിഭാഗത്തിനാണ് അടുത്ത ഘട്ടം. അതു പൂർത്തിയാകുന്നതോടെ ആശ്വസിക്കാവുന്ന നിലയിൽ കാര്യങ്ങൾ എത്തുമെന്നുതന്നെ കരുതാം. അതുപോലെ കൊവിഷീൽഡിന്റെ ഇടവേള 80 ദിവസമെന്നത് പകുതിയായി കുറയ്ക്കാമെന്ന വിദഗ്ദ്ധാഭിപ്രായത്തിനും ചെവികൊടുക്കേണ്ടതുണ്ട്.
ഒന്നരവർഷമായി വീടുകളിൽ അടച്ചു കഴിയേണ്ടിവന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം വിദ്യാലയങ്ങൾ ഇനി തുറക്കാമെന്ന വിദഗ്ദ്ധനിർദ്ദേശം അങ്ങേയറ്റം ആഹ്ളാദകരമാണ്. കേരളത്തിനു പുറത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്കൂളുകളും കലാലയങ്ങളും തുറന്നുകൊണ്ടിരിക്കുകയാണ്. ഒന്നിച്ച് എല്ലാ കുട്ടികളെയും വരുത്താതെ ഓരോ ക്ളാസിലും നിശ്ചിതതോതിൽ കുട്ടികളെ പ്രവേശിപ്പിക്കുക എന്ന രീതിയാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചത്. ഇവിടെ സ്‌കൂൾ തുറക്കുമ്പോഴും ഇതേമാർഗം സ്വീകരിക്കാവുന്നതാണ്. മുതിർന്ന ക്ളാസുകാർക്കാണ് ആദ്യം പരിഗണന നൽകുന്നതെങ്കിലും താഴ്‌ന്ന ക്ളാസുകാരുടെ കാര്യത്തിലും ക്രിയാത്മകമായ സമീപനം ഉണ്ടാകേണ്ടതാണ്. കാരണം ഡിജിറ്റൽ പഠനം കൊണ്ട് ഏറെ കഷ്ടപ്പെടുന്ന കൂട്ടർ ഈ ബാല്യങ്ങളാണ്.
കൊവിഡിനിടയിലും രാജ്യത്തെ സമ്പദ് വളർച്ച മുന്നോട്ടു തന്നെയാണെന്ന റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നു. നികുതി വരുമാനത്തിലും നേട്ടമുണ്ടാകുന്നുണ്ട്. എല്ലാ മേഖലകളും തുറന്നതിന്റെ ഫലമായുണ്ടായ നേട്ടമാണത്. സംസ്ഥാനത്ത് ഇനിയും തുറക്കാത്ത മേഖലകളുണ്ട്. ഒന്നരവർഷമായി തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതുമൂലം ചലച്ചിത്രമേഖല നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിനു കുടുംബങ്ങളുടെ അന്നമാണ് മുട്ടിയിരിക്കുന്നത്. വേറെയും ഒട്ടേറെ മേഖലകളുണ്ട് ഇപ്പോഴും നിയന്ത്രണങ്ങളിൽപ്പെട്ട് ഞെരിഞ്ഞുകൊണ്ടിരിക്കുന്നത്. യുക്തിസഹമായ ഇളവുകളോടെ എല്ലാ മേഖലകളെയും പരമാവധി സജീവമാക്കുന്നതിനെ ആശ്രയിച്ചാകും സംസ്ഥാനത്തിന്റെ സാമ്പത്തികഭാവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |