പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ
തിരുവനന്തപുരം: ഡി.സി.സി അദ്ധ്യക്ഷ നിയമനങ്ങളെ ചൊല്ലി ഉടലെടുത്ത പോരിന് പിന്നാലെ, സംസ്ഥാന വക്താക്കളുടെ നിയമനത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസിലും ചേരിപ്പോര്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് പേരെ ദേശീയ നേതൃത്വം സംഘടനയുടെ സംസ്ഥാന വക്താക്കളായി നിയമിച്ചത് വിവാദത്തിന് വഴി തുറന്നതോടെ, ദേശീയനേതൃത്വം തന്നെ അത് അടിയന്തരമായി മരവിപ്പിച്ചു. എങ്കിലും ഇതിന്റെ പേരിൽ സംഘടനയിലെ എ, ഐ വിഭാഗങ്ങൾ പരാതിയുമായി ദേശീയനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.
തിരുവഞ്ചൂരിന്റെ മകൻ അർജുന് പുറമേ സംഘടനയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നീതു ഉഷയും വക്താക്കളുടെ പട്ടികയിലുണ്ടായിരുന്നു. പട്ടികയിലുണ്ടായ മറ്റ് മൂന്ന് പേരെ സംസ്ഥാനനേതാക്കൾക്ക് പോലും അറിയില്ലെന്നാണ് പറയുന്നത്. ഇതോടെ സംസ്ഥാന ഭാരവാഹികളുൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ വിമർശനങ്ങളുയർന്നു. രാഷ്ട്രീയരംഗത്തോ യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലോ ഇല്ലാത്ത അർജുന് സ്ഥാനം നൽകിയത് അപമാനകരമാണെന്ന് നേതാക്കൾ വിമർശിച്ചു. വിവാദം കത്തിയതോടെ, താനറിയാതെയാണ് പ്രഖ്യാപനമുണ്ടായത് എന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഔദ്യോഗിക വാട്സാപ്പിലൂടെ വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്റ് അറിയാതെ എങ്ങനെ പ്രഖ്യാപനമുണ്ടായി എന്നതിനെ ചൊല്ലിയായി അടുത്ത വിവാദം. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് എ, ഐ ഗ്രൂപ്പുകൾ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത്. സംഘടനാ പ്രവർത്തനം നടത്തുന്നവരെ പരിഗണിക്കാതെ നേതാക്കളുടെ മക്കളെ കെട്ടിയിറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പട്ടിക മരവിപ്പിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്.
ഗ്രൂപ്പ് ഉപേക്ഷിച്ചതിലുള്ള പ്രതിഫലമെന്ന് ആക്ഷേപം
തിരുവഞ്ചൂർ രാധാകൃഷ്ണൻ അടുത്തിടെ എ ഗ്രൂപ്പിൽ നിന്നകന്നതിന് പിന്നാലെ മകൻ അർജുന് സ്ഥാനം നൽകിയത്, ഗ്രൂപ്പ് ഉപേക്ഷിച്ചതിനുള്ള പ്രതിഫലമാണെന്ന ആക്ഷേപവും ഇരുഗ്രൂപ്പുകൾക്കകത്തും പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലാണെന്നും ഷാഫി പറമ്പിലിന്റെ അറിവോടെയാണ് നീക്കമെന്നുമാണ് ഗ്രൂപ്പ് മാനേജർമാർ വിലയിരുത്തുന്നത്. പ്രതിപക്ഷനേതാവിനെ നിശ്ചയിച്ച വേളയിൽ എ ഗ്രൂപ്പ് നിർദ്ദേശം ലംഘിച്ച് വി.ഡി. സതീശനെ ഷാഫി പിന്തുണച്ചുവെന്നാണ് ഗ്രൂപ്പിനകത്ത് ഷാഫിക്കെതിരായ ആരോപണം. ഇതിന്റെ പേരിൽ ഗ്രൂപ്പിന് അനഭിമതനാണിപ്പോൾ ഷാഫി. അതാണ് വക്താവ് നിയമന കാര്യത്തിലും ഷാഫിയെ ഇരുഗ്രൂപ്പുകളും സംശയമുനയിൽ നിറുത്തുന്നത്.
അർജുന്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ല. വിവാദം എന്നെ നേരിട്ട് ബന്ധപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ 'യംഗ് ഇന്ത്യ കാ ബോൽ "ടാലന്റ് ഹണ്ട് വഴി മെരിറ്റ് അടിസ്ഥാനമാക്കിയായിരുന്നു നിയമനം. ആരുടെ എതിർപ്പിലാണ് നിയമനം മരവിപ്പിച്ചതെന്ന് അറിയില്ല.
അർജുൻ രാധാകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |