കണ്ണൂർ:ജനറൽ കോച്ചില്ലാത്ത റിസർവേഷൻ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാർ പുറത്ത്. തിരക്ക് കാരണം സ്റ്റേഷനിലും ക്വാട്ട കൂട്ടാതെ ഓൺലൈനിലും അവർ വെയിറ്റിംഗിലായി. സേവനനികുതിഭാരം താങ്ങാനാകാതെ ഓൺലൈൻ വിട്ട് കൗണ്ടർ ടിക്കറ്റിന് എത്തിയവരും പുറത്താണ്.കണ്ണൂർ -മംഗളൂരു ലൈനിൽ ഒരു നോൺ റിസർവേഷൻ ട്രെയിൻ ഓടുന്നുണ്ടെങ്കിലും മറ്റ് ട്രെയിനുകളിലെല്ലാം റിസർവേഷൻ ടിക്കറ്റിലാണ് യാത്ര.
യു.ടി.എസ്. ആപ്പും എ.ടി.വി.എം. മെഷീനും ജനസാധാരൺ ടിക്കറ്റ് കൗണ്ടറും ഇല്ലാത്തതിനാൽ മുഴുവൻ യാത്രക്കാരും സ്റ്റേഷൻ കൗണ്ടറിലാണിപ്പോൾ. സ്‌റ്റേഷനിൽ റിസർവേഷൻ ടിക്കറ്റിന് അധികനികുതി ഒഴിവാകുമെങ്കിലും നീണ്ട തിരക്ക് കാരണം ഒന്നിലധികം ടിക്കറ്റ് കിട്ടാറില്ല. ഐ.ആർ.സി.ടി.സി. ഓൺലൈൻ ടിക്കറ്റിനുള്ള നിയന്ത്റണം നീക്കിയില്ല.ഓൺലൈൻ റിസർവേഷൻ ടിക്കറ്റ് പരിധി ഒരുമാസം ആറിൽ നിന്ന് 50ലേക്ക് ഉയർത്താനുള്ള ശുപാർശയും നടപ്പാക്കപ്പെട്ടിട്ടില്ല. ഐ.ആർ.സി.ടി.സി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റ് കിട്ടും. ഇത് പതിവുയാത്രക്കാർക്ക് ഒരുവശത്തേക്കുപോലും തികയില്ല.
ജനറൽ കോച്ചുകൾ അനുവദിക്കുംവരെ ഹ്രസ്വദൂര യാത്രക്കാർക്ക് ടിക്കറ്റ് നിയന്ത്റണം ഒഴിവാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
കണ്ണൂരിൽ പൂരതിരക്ക്
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ടു റിസർവേഷൻ കൗണ്ടറുകളാണുള്ളത്. ടിക്കറ്റെടുക്കാനായി യാത്രക്കാരുടെ തിരക്കൊഴിഞ്ഞ സമയം ഇല്ലെന്നുതന്നെ പറയാം. സാമൂഹിക അകലംപോലും ഇവിടെ ഇല്ലാതാകുന്നു. കൗണ്ടറിലെ തിരക്കൊഴിവാക്കാൻ ഓൺലൈനിൽ ടിക്കറ്റെടുക്കാമെന്ന് കരുതിയാൽ ടിക്കറ്റിന് പുറമെ തുക അധികം നൽകണം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ വഴി ടിക്കറ്റെടുക്കുമ്പാൾ സിറ്റിംഗ് 20 രൂപ, സ്ലീപ്പർ 30, എ.സി 50 എന്നിങ്ങനെയാണ് അധിക ചാർജ്. സ്വകാര്യ ഏജൻസികൾ വഴിയാണെങ്കിൽ കമ്മിഷൻ അടക്കം ഇതിലും കൂടും. ഓൺലൈനായി ഒരാൾക്ക് ഒരുമാസം ആറ് ടിക്കറ്റ് മാത്രമേ റിസർവ് ചെയ്യാനാകൂവെന്ന നിബന്ധനയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
സർക്കാർ ജീവനക്കാരും തൊഴിലാളികളുമടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് ഒരു മാസം 20 മുതൽ 30 ദിവസം വരെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും. ഐ.ആർ.സി.ടി.സി വഴി ടിക്കറ്റെടുക്കുമ്പാൾ ആധാർ ലിങ്ക് ചെയ്താൽ പരമാവധി ആധാർ ലിങ്ക് 12 ടിക്കറ്റുകൾ വരെയെടുക്കാം. ബാക്കി ദിവസങ്ങളിൽ കൗണ്ടറിൽ വരിനിൽക്കുകയല്ലാതെ രക്ഷയില്ല.
ദീർഘദൂരയാത്രയ്ക്കും 100 രൂപയ്ക്ക് കീഴിലുള്ള ചെറുദൂരയാത്രയ്ക്കും ഒരുപോലെ സേവനനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം-
റെയിൽവേ പാസഞ്ചേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |