SignIn
Kerala Kaumudi Online
Saturday, 27 April 2024 2.20 AM IST

വാഹന പരിശോധന പൊലീസ് മുറയിലാകരുത്

photo

മനുഷ്യവിദ്വേഷികളായ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന കൊള്ളരുതായ്മകൾക്ക് സേന ഒന്നാകെ പഴികേൾക്കേണ്ടിവരുന്ന ദുരവസ്ഥയിലാണ് കേരള പൊലീസ്. പൊതുനിരത്തുകളിൽ വാഹന പരിശോധനയ്ക്കിറങ്ങുന്ന പൊലീസുദ്യോഗസ്ഥർ എങ്ങനെ പെരുമാറണമെന്ന് ഉന്നത നീതിപീഠവും കൂടക്കൂടെ കർശന മാർഗനിർദ്ദേശങ്ങൾ നൽകാറുണ്ട്. ആറ്റിങ്ങലിൽ ഏതാനും ദിവസം മുൻപ് പിങ്ക് പൊലീസിൽ നിന്ന് ഒരു പിതാവിനും പുത്രിക്കും നേരിട്ട ദുരനുഭവം കേരളം മുഴുവൻ ചർച്ചയായതാണ്. പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ അപഹരിച്ചെന്നു പറഞ്ഞാണ് നിരപരാധികളായ അച്ഛനെയും മകളെയും പിങ്ക് പൊലീസ് സ്ക്വാഡ് നടുറോഡിൽ പരസ്യമായി അധിക്ഷേപിച്ചതും പൊലീസ് മുറ പ്രയോഗിച്ചതും. ഒടുവിൽ പരാതി ഉന്നയിച്ച ഉദ്യോഗസ്ഥയുടെ ബാഗിൽത്തന്നെ മൊബൈൽ ഉണ്ടായിരുന്നു. സത്യം വെളിപ്പെട്ടതോടെ അച്ഛനും മകൾക്കും മോചനം ലഭിച്ചെങ്കിലും തെരുവിൽ നേരിടേണ്ടിവന്ന അവമതിക്ക് പരിഹാരമൊന്നുമില്ല. ഈ സംഭവം വലിയ വാർത്തയായപ്പോഴാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബാലരാമപുരത്ത് തനിക്കും ഭാര്യയ്ക്കും മൂന്നുവയസുള്ള കുട്ടിക്കും വാഹന പരിശോധകരിൽ നിന്നുണ്ടായ ദുരനുഭവം പൊതുജന ശ്രദ്ധയിൽപ്പെടുത്താൻ ഷിബുകുമാർ എന്ന യുവാവ് മുന്നോട്ടുവന്നത്. അനുവദനീയമായതിലും സ്പീഡിൽ കാർ ഓടിച്ചെന്ന് ആരോപിച്ച് വാഹനം തടഞ്ഞ് പിഴചുമത്തി. പിഴയായി അടയ്ക്കാൻ 1500 രൂപ കൈയിലില്ലായിരുന്നു. പോക്കറ്റിൽ ആകെയുള്ള 500 രൂപ നൽകാൻ യുവാവ് തയ്യാറായെങ്കിലും വിട്ടയച്ചില്ല. അതുവഴി വന്ന പരിചയക്കാരിൽ നിന്ന് ബാക്കി തുക കൂടി നൽകിയശേഷമേ വിട്ടയച്ചുള്ളൂ. ഇതിനിടെ നടന്ന നിസാര പരാമർശത്തിന്റെ പേരിൽ ക്ഷുഭിതനായ പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ കയറി താക്കോൽ ഉൗരിയെടുത്ത് പൊലീസ് മുറ കാണിക്കുകയും ചെയ്തു. മൂന്നുവയസുമാത്രം പ്രായമുള്ള കുട്ടി കാറിലുണ്ടെന്നുപോലും നോക്കാതെയാണ് കാർപൂട്ടി സ്ഥലം വിടാനൊരുങ്ങിയതെന്നോർക്കണം. യുവാവും ഭാര്യയും ബഹളം കൂട്ടിയപ്പോഴാണ് താക്കോൽ നൽകാൻ തയ്യാറായത്. ഉന്നതതലങ്ങളിൽ പരാതിപ്പെടേണ്ട സംഭവമായിട്ടും പൊലീസുകാരനും ഒരു കുടുംബം കാണുമല്ലോ എന്നോർത്താണ് പിന്തിരിഞ്ഞതെന്നും ആറ്റിങ്ങൽ സംഭവം ശ്രദ്ധയിൽപ്പെട്ടതുകൊണ്ടു മാത്രമാണ് നേരിട്ട ദുരനുഭവവും നാട്ടുകാർ അറിയണമെന്ന് ആഗ്രഹിച്ചതെന്നും പറയുമ്പോൾ സാധാരണക്കാരന്റെ ഹൃദയവിശാലതയാണ് കാണാനാവുക.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ ചുമതലപ്പെട്ട പൊലീസ് സംഘത്തിന്റെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഏറെ സൗഹൃദത്തോടും മാന്യതയോടും കൂടി തങ്ങളുടെ ചുമതല നിറവേറ്റാറുണ്ട്. എന്നാൽ അവർക്കിടയിൽ ചിലർ അധികാരം ദുർവിനിയോഗം ചെയ്യാൻ തുനിയുമ്പോഴാണ് വലിയ വാർത്തയാകുന്നത്. പഴയ ഇടിയൻ പൊലീസിന് ആധുനിക കാലത്ത് സ്ഥാനമൊന്നുമില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടി നിയമാനുസൃതം കേസെടുക്കാനേ പൊലീസിന് അധികാരം നൽകിയിട്ടുള്ളൂ. ശിക്ഷിക്കാനുള്ള അധികാരമില്ല. നീതിപീഠങ്ങളുടെ ഉത്തരവാദിത്വമാണത്. റോഡിൽ പരിശോധനയ്ക്കിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഈ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ പൊലീസ് മേധാവി ഒരിക്കൽക്കൂടി രംഗത്തുവരേണ്ടിയിരിക്കുന്നു. പൊലീസിനെതിരെ അടിക്കടി ഉയരുന്ന പരാതികൾ ഫലത്തിൽ ബാധിക്കുക സർക്കാരിനെത്തന്നെയാണെന്ന കാര്യം മറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEHICLE CHECKING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.