ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനികളെ വിചാരണ നടത്താനും തൂക്കിലേറ്റാനും ബ്രിട്ടീഷുകാർ, അന്ന് കോടതി പ്രവർത്തിച്ചിരുന്ന ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരുന്ന തുരങ്കം പുനരുദ്ധാരണം പൂർത്തിയാക്കി സന്ദർശകർക്ക് തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അടുത്ത സ്വാതന്ത്ര്യദിനത്തിന് മുമ്പ് പ്രവേശനം അനുവദിക്കും.
നിയമസഭാംഗങ്ങളിൽ പലരും ഇരിക്കുന്നത് സഭാഹാളിന്റെ പിന്നിൽ തുടങ്ങി സ്പീക്കറുടെ മുന്നിലൂടെ കടന്നുപോകുന്ന ഈ തുരങ്കത്തിനു മുകളിലാണ്.
തുരങ്കത്തോട് ചേർന്ന നിലവറയിലാണ് സ്വാതന്ത്ര്യ സമരസേനാനികളെ തൂക്കിലേറ്റിയ മുറിയും തൂക്കുമരവും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ജീവൻ തുടിക്കുന്ന ഈ മുറി അവർക്ക് ആദരമർപ്പിക്കാനുള്ള വേദിയായി മാറ്റും.
ഡൽഹി നിയമസഭാ സ്‌പീക്കറും ആം ആദ്മി നേതാവുമായ രാംനിവാസ് ഗോയൽ മുൻകൈയെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തുരങ്കം കണ്ടെത്തിയത്. 1993ൽ എം.എൽ.എയായി എത്തിയപ്പോൾ കേട്ടറിവുവച്ച് അന്വേഷണം തുടങ്ങിയെങ്കിലും
2016ലാണ് തുരങ്കത്തിന്റെ മുഖഭാഗം കണ്ടെത്തിയതെന്ന് ഗോയൽ പറഞ്ഞു.
1912: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയശേഷം ഭരണ ആസ്ഥാനമായി ഇ.മൊണ്ടേക് രൂപകല്പന നടത്തി നിർമ്മിച്ച കെട്ടിടം ഇംപീരിയൽ ലെജിസ്ളേറ്റീവ് കൗൺസിൽ ചേരാനും സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ളിയായും ഉപയോഗിച്ചു
1926: ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം പണികഴിപ്പിച്ച് ഭരണകേന്ദ്രം അവിടേക്ക് മാറ്റിയതോടെ സ്വാതന്ത്ര്യസമര സേനാനികളെ വിചാരണ ചെയ്യാനുള്ള കോടതിയാക്കി മാറ്റി.
തുരങ്കത്തിന്റെ പഴക്കം
മുഗൾ ചക്രവർത്തിമാർ നിർമ്മിച്ച ചെങ്കോട്ടയിൽ പല ഭാഗത്തേക്കും തുരങ്കമുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. അതിലൊന്ന് യമുനാ നദിയിലേക്കായിരുന്നു. ചെങ്കോട്ടയുടെ ഒരു ഭാഗം തടങ്കൽപ്പാളയമായി മാറ്റിയ ബ്രിട്ടീഷുകാർ ഒരു തുരങ്കം ഈ മന്ദിരത്തിലേക്ക് നീട്ടയതാകാമെന്നാണ് അനുമാനം. നാട്ടിൽ പ്രക്ഷോഭം നടക്കുന്നതിനാൽ സ്വാതന്ത്ര്യസമര ഭടൻമാരെ രഹസ്യമായി കോടതിയിൽ എത്തിക്കാനായിരുന്നു തുരങ്കം.
തുരങ്കത്തിന്റെ സ്ഥാനം
നിയമസഭാ ഹാളിന്റെ പിൻനിരയ്ക്ക് പിന്നിൽ തുരങ്കകവാടം. പ്രധാന തുരങ്കം കടന്നുപോകുന്നത് വളഞ്ഞും തിരിഞ്ഞും ഹാളിന്റെ മുന്നിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തുകൂടി. ഇതാണ് ചെങ്കോട്ടയിലേക്ക് പോകുന്നത്. മറ്റു രണ്ടു ദിശകളിലേക്കും തുരങ്കമുണ്ട്. അവ എവിടേക്കെന്ന് വ്യക്തമല്ല.
തുരങ്കത്തിന്റെ പ്രത്യേകത
7 അടിയോളം ഇറങ്ങി താഴെ തറയിലെത്താം
5 അടിയോളം തുരങ്കത്തിന്റെ ഉയരം.
10 അടിയോളം വീതി
25 അടിയോളം മുന്നിൽ പാത ദൃശ്യം
6 കിലോമീറ്റർ അകലം ചെങ്കോട്ടയിലേക്ക്
നിർമ്മാണം:
ഇഷ്ടിക ഭിത്തികൾ,
കരിങ്കൽത്തറ
തടസ്സങ്ങൾ
സമീപത്ത് മെട്രോ ട്രെയിൻ ഭൂഗർഭ പാതയും ജലവിതരണ പൈപ്പുകളും പുതിയ മന്ദിരങ്ങളുടെ അടിത്തറയും മറ്റുമുള്ളതിനാൽ മണ്ണിടിച്ചുള്ള പരിശോധന പ്രായോഗികമല്ല. ഭിത്തികൊണ്ട് തുരങ്കം അടച്ച നിലയിൽ.
നിയമസഭാ മന്ദിരം
ന്യൂഡൽഹിക്ക് പുറത്ത് ഡൽഹി സിവിൽലൈൻസ്, ഡൽഹി സർവകലാശാല എന്നിവയ്‌ക്ക് സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |