കണ്ണൂർ: ശരീരത്തിലുള്ളത് കുറ്റവാളിയായ വൃക്കയും കരളും ഹൃദയവും അല്ലെന്ന് വ്യക്തമാക്കി ക്രിമിനൽ കേസിലെ പ്രതിയുടെ അവയവദാനത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിയിൽ പരാമർശിക്കപ്പെട്ട പൊട്ടൻ തെയ്യത്തിന്റെ പൊരുളറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. പ്രതിയുടെ വൃക്കദാനം വിലക്കിയ എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പൊട്ടൻ തെയ്യം നടത്തുന്ന വിമർശനം പരാമർശിച്ചത്. ജാതിയിൽ മേന്മ നടിക്കുന്നതിലെ അസംബന്ധത്തെയാണ് പൊട്ടൻ തെയ്യം പരിഹസിക്കുന്നത്.
'നീങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറെ,
നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ,
പിന്നെന്തേ ചൊവ്വറ് കുലം പെശക്ന്ന്...',
'എന്റെ ശരീരം മുറിച്ചാലും നിങ്ങളുടെ ശരീരം മുറിച്ചാലും ചോര വരും. നമ്മുടെ രണ്ടു പേരുടെയും ശരീരത്തിൽ ഓടുന്നത് ഒരേ നിറമുള്ള രക്തമാണ്. പിന്നെ ജാതി പറഞ്ഞ് വേർതിരിക്കുന്നതിലെന്താണ് പ്രസക്തി?'
ജാതിഭേദം കൊടികുത്തി വാണകാലത്ത് കാഞ്ഞങ്ങാട് അതിഞ്ഞാലിലെ കൂർമ്മൽ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണ് പൊട്ടൻ തെയ്യത്തിന്റെ ചമത്കാരഭംഗി നിറഞ്ഞ തോറ്റം ചമച്ചതെന്ന് കരുതുന്നു.
ഐതിഹ്യത്തിൽ ചോദ്യം
ശ്രീശങ്കരനോട്
കണ്ണൂർ പുളിങ്ങോം ദേശത്ത് വച്ചാണ് പൊട്ടൻ തെയ്യത്തിന്റെ ചരിത്രം തുടങ്ങുന്നത്. ആദിശങ്കരൻ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ പുളിങ്ങോത്തുള്ള അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.സർവ്വജ്ഞപീഠം കയറാൻ പുറപ്പെട്ട ശ്രീശങ്കരന്റെ പാണ്ഡിത്യം പരീക്ഷിക്കാൻ പരമശിവൻ ചണ്ഡാലവേഷത്തിൽ വന്ന് ചോദിക്കുന്ന രീതിയിലാണ് തോറ്റത്തിന്റെ അവതരണം. ജാതിയെ ചോദ്യം ചെയ്ത കീഴാളനെ ചുട്ടുകൊന്നു എന്ന ഉപപാഠവും പൊട്ടൻ തെയ്യത്തിന്റെ കഥയോടൊപ്പം പ്രചാരത്തിലുണ്ട്.
ജാതിയുൾപ്പെടെയുള്ള അനാചാരങ്ങൾക്കെതിരെ പൊരുതി കൊലചെയ്യപ്പെട്ടവരെ ദൈവമായി കൊണ്ടാടുന്നു എന്ന അപൂർവ്വമായ സവിശേഷതയുണ്ട് തെയ്യത്തിന്. അത്തരം അനാചാരങ്ങൾ പുതിയ ഭാവത്തിലും രൂപത്തിലുംനിലനിൽക്കുന്ന വർത്തമാനകാലത്ത് തെയ്യത്തിന്റെ പ്രസക്തിയെ എടുത്തുകാണിക്കുന്നതാണ് കോടതി വിധി
-ബാലകൃഷ്ണൻ കൊയ്യാൽ,
നാടൻകലാ ഗവേഷകൻ,കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |