പഴയങ്ങാടി: ലോകത്തിന്റെ സ്നേഹവും കാരുണ്യവും കൊണ്ട് ദിവസങ്ങൾക്കകം കോടികൾ സമാഹരിച്ച് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത സോൾജസ്മ മരുന്ന് നൽകിയതിലൂടെ പ്രതീക്ഷ ലഭിച്ച മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനും പതിനഞ്ചുകാരിയായ സഹോദരി അഫ്രയ്ക്കും വിവിധ തെറാപ്പി ചികിത്സകൾ നൽകിത്തുടങ്ങി. പരിയാരം മെഡിക്കൽ കോളജിന് സമീപം പ്രവർത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച്.സെന്ററിന് കീഴിലുള്ള സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് തെറാപ്പി നൽകുന്നത്.
കോഴിക്കോട് മിംമ്സ് ഹോസ്പറ്റിലിലെ ന്യൂറോ പീഡിയാട്രീഷൻ ഡോ.സ്മിലു മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നേരത്തെ മുഹമ്മദിന് സോൾജൻസ്മ നൽകിയിരുന്നു. ഇതിന് ശേഷം വിവിധ തെറാപ്പികൾക്ക് വിധേയനാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇന്നലെ രാവിലെ ചികിത്സ കമ്മറ്റി രക്ഷാധികാരി കെ.വി.മുഹമ്മദലിയുടെയും കൺവീനർ പി.വി.ഇബ്രാഹിമിന്റെയും കൂടെയാണ് കുട്ടികളും രക്ഷിതാക്കളും സി.എച്ച്. സെന്ററിൽ എത്തിയ ശേഷമാണ് ചികിത്സ തുടങ്ങിയത്.
സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊജക്ട് മാനേജറും കലിക്കറ്റ് യൂണിവേഴ്സിറ്റി സി .ഡി. എം. ആർ. പി മുൻ സ്പെഷ്യൽ എഡ്യുക്കേറ്ററുമായ സി.എം.ആദം സദയുടെ മേൽ നോട്ടത്തിൽ സൈക്കോളജിസ്റ്റ് ഫാത്തിമ ഫുജറ, ഫിസിയോ തെറാപ്പിസ്റ്റ് നിഖിലചന്ദ്രൻ, ഏർളി ഇൻ്റർവെൻഷനിസ്റ്റ് വീണ പി.ചന്ദ്രൻ, ഓഡിയോ ആന്റ് സ്പീച്ച് തെറാപിസ്റ്റ് ഷഫാനാ ഷാജഹാൻ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ സെന്ററിലെ ഏർളി ഇന്റർവെൻഷൻ യൂണിറ്റിൽ സംയുക്തചികിത്സയാണ് മുഹമ്മദിന് നൽകുന്നത്. ആഴ്ചയിൽ അഞ്ചുദിവസം രണ്ട് സെഷനുകളിലായി ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന തെറാപ്പികളാണ് പ്ലാൻ ചെയ്തിട്ടുള്ളത്.
സഹോദരി അഫ്രയ്ക്ക് കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള തെറാപ്പികൾ നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |