തിരുവനന്തപുരം: തന്റെയൊപ്പം ഫോട്ടോ എടുത്തെന്ന കാരണത്താൽ കുറ്റം ചെയ്ത ആർക്കും ഒരു സംരക്ഷണവും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുട്ടിൽ മരംമുറിക്കൽ കേസിൽ ആരോപണ വിധേയനായ ദൃശ്യമാദ്ധ്യമ പ്രവർത്തകൻ ഓണത്തിന് മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വീട്ടിലെത്തിയ മറ്റു ചിലർ ഫോട്ടോയെടുക്കുന്നതിനിടെ അവിടെയെത്തിയ മാദ്ധ്യമപ്രവർത്തകൻ തനിക്കും ഒരു ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തന്റെ കൂടെ ഫോട്ടോ എടുത്താൽ അന്വേഷണത്തിൽ ഒരു ഇളവും കിട്ടില്ല. കുറ്റമുണ്ടെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തും. മറ്റേതെങ്കിലും ബന്ധത്തിന്റെ ഭാഗമായി കുറ്റം ചാർത്തിക്കൊടുക്കാനാവില്ല. കുറ്റവാളിയാണെങ്കിൽ നടപടിയുണ്ടാവും. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതിക്ക് ബോദ്ധ്യമായിട്ടുണ്ട്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണമാണ് നടക്കുന്നത്. ഏതെങ്കിലും കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |