മലപ്പുറം: "വാട്സാപ്പും ഗൂഗിൾ മീറ്റുമൊക്കെയില്ലേ, പിന്നെന്തിന് ടെൻഷൻ". കൊവിഡിന് പിന്നാലെ പഠനം ഓൺലൈനായപ്പോൾ ആശങ്ക പങ്കുവച്ച അദ്ധ്യാപകരോട് വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിലെ സംഗീതാദ്ധ്യാപകനും ജന്മനാ അന്ധനുമായ നിസാർ പറഞ്ഞതിങ്ങനെ. ഓൺലൈൻ പഠനം രണ്ടാംവർഷത്തിലേക്ക് കടന്നപ്പോൾ അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പുറമേ നൂറിലേറെ കുട്ടികൾക്ക് ഓൺലൈൻ വഴി ക്ളാസെടുക്കുന്നുണ്ട് 48കാരനായ നിസാർ. പ്രതികൂല സാഹചര്യങ്ങളിൽ തളരുകയല്ല, മറികടക്കുകയാണ് വേണ്ടതെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് അദ്ദേഹം.
കണ്ണിലെ ഇരുട്ടിനെ സംഗീതം കൊണ്ട് വെളിച്ചമാക്കിയ നിസാറിന് ആയിരത്തിലധികം ശിഷ്യന്മാരുണ്ട്. സംസ്ഥാന കലോത്സവങ്ങളിലും പ്രമുഖ റിയാലിറ്റി ഷോകളിലും ശിഷ്യർ നേട്ടങ്ങൾ കൊയ്തതോടെ ഗൾഫിൽ നിന്നുവരെയെത്തി ശിഷ്യർ. ശാസ്ത്രീയ സംഗീതത്തിലും മാപ്പിളപ്പാട്ടിലും പരിശീലനമേകുന്നു. സാമ്പത്തികനേട്ടമല്ല, സംഗീതത്തോടുള്ള അടങ്ങാത്ത ഇഷ്ടമാണ് നിസാറിന്റെ ഊർജ്ജം. സൗജന്യമായി നിരവധി കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്ധ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് സ്ഥാപനമായ വള്ളിക്കാപ്പറ്റയിലെ കേരള സ്കൂൾ ഫോർ ബ്ലൈൻഡിൽ പ്രീപ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളിലായി 55 കുട്ടികളുണ്ട്. 23 വർഷമായി ഇവിടത്തെ അദ്ധ്യാപകനാണ് തൊടുപുഴ സ്വദേശിയായ നിസാർ. ചിറ്റൂർ ഗവ. കോളേജിൽ നിന്നാണ് സംഗീതത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയത്. 1997ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാപ്രതിഭയായി. യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇന്റർ, നാഷണൽ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ പങ്കെടുത്തു. ആകാശവാണിയിലും ദൂരദർശനിലും ഉൾപ്പെടെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. റിയാലിറ്റിഷോകൾക്ക് മാത്രം 150ലധികം കുട്ടികളെ പരിശീലിപ്പിച്ചു. കാഴ്ചാപരിമിതരെയും റിയാലിറ്റിഷോ താരങ്ങളെയും ഉൾപ്പെടുത്തി ചലഞ്ചേഴ്സ് വോയ്സ്, മഞ്ചേരി എന്ന പേരിൽ ഗാനമേള ട്രൂപ്പ് നടത്തുന്നുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.
സാങ്കേതിക വിദ്യയ്ക്കൊപ്പം
സോഷ്യൽ മീഡിയയിൽ സജീവമാണ് നിസാർ. ക്ലബ്ബ് ഹൗസിൽ സംഗീതവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോ ഓർഡിനേറ്ററായുണ്ട്. സ്കൂളിന്റെ യൂട്യൂബ് ചാനലിന്റെ കോ ഓർഡിനേറ്ററുമാണ്. മൊബൈലിലെത്തുന്ന സന്ദേശങ്ങൾ ടോക്ക്ബാക്ക് സൗകര്യം ഉപയോഗിച്ച് ഇംഗ്ളീഷിലും ഇ-സ്പീക്ക് സോഫ്റ്റ്‌വെയറുപയോഗിച്ച് മലയാളത്തിലും കേൾക്കും. കുട്ടികളെക്കൊണ്ടും ഇതെല്ലാം ഇൻസ്റ്റാൾ ചെയ്യിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റും വാട്സാപ്പുമുപയോഗിച്ചാണ് ക്ലാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |