കാബൂൾ : അഫ്ഗാനിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾക്കിടെ താലിബാന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ച് താലിബാൻ. വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരുമായി താലിബാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ബ്രിട്ടൺ, ജർമനി, കാനഡ പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ദോഹ, ഖത്തർ എന്നിവിടങ്ങിലായാണ് ചർച്ചകൾ നടന്നത്. താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി മുൻകൈയ്യെടുത്താണ് ചർച്ചകൾ നടത്തിയതെന്നാണ് വിവരം. അഫ്ഗാനിലെ ആഭ്യന്തര പ്രതിസന്ധി സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു.
യു.കെ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സൈമൺ ഗാസുമായി നടന്ന കൂടിക്കാഴ്ചയിൽ പരസ്പര സഹകരണവുംസുരക്ഷാ വിഷയങ്ങളും ചർച്ചയായതായാണ് വിവരം. പാകിസ്ഥാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഫ്ഗാനിലെ നിലവിലെ ആഭ്യന്തര സാഹചര്യവും രാജ്യത്തെ പുനരുദ്ധാരണവും ചർച്ച ചെയ്തുവെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു. ചൈനീസ് ഭരണകൂടവുമായി നേരത്തെ താലിബാൻ ചർച്ച നടത്തിയിരുന്നു.
അതേ സമയം അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഖത്തറിലെത്തും. ഖത്തർ ഭരണാധികാരി അമീർ ഷേഖ് തമീം ബിൻ ഹമദ് അൽ താനി, വിദേശകാര്യമന്ത്രിയായ മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.അഫ്ഗാനിൽ നിന്നും അമേരിക്ക സേനാ പിന്മാറ്റം പൂർത്തിയായ ശേഷമുള്ള ആദ്യ സന്ദർശനമാണ് നടക്കുന്നത്. അഫ്ഗാൻ വിഷയത്തിലെ മദ്ധ്യസ്ഥരെന്ന നിലയിൽ ഖത്തറുമായുള്ള ബന്ധം അമേരിക്ക വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യു.എസും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനും ഖത്തർ മുൻകൈയ്യെടുത്തിരുന്നു.
നാദം നിലച്ച അഫ്ഗാൻ ഗായിക സംഘം
താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തിയതോടെ ആദ്യ ദിനങ്ങളിൽ തന്നെ നടത്തിയ പരിഷ്കാരങ്ങളിലൊന്നായിരുന്നു പൊതു സ്ഥലങ്ങളിൽ സംഗീതത്തിന് നിരോധനമേർപ്പെടുത്തിയത്. സംഗീതവും മറ്റ് വിനോദോപാധികളും ഇസ്ലാമിനെതിരാണെന്ന് വാദിക്കുന്ന താലിബാൻ തീവ്രവാദികൾ രാജ്യത്തെ കലാകാരന്മാർക്കും ഗായകർക്കുമെതിരെ താലിബാൻ അക്രമം അഴിച്ച് വിട്ടു. ആളൊഴിഞ്ഞ അഫ്ഗാനിസ്ഥാൻ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക്കിന്റെ നിയന്ത്രണം താലിബാൻ തീവ്രവാദികൾ ഏറ്റെടുത്തു. പെൺകുട്ടികൾ മാത്രം അംഗങ്ങളായ രാജ്യത്തെ വനിതാഗായക സംഘം 'സോഹ്‌റ' അടച്ചുപൂട്ടി. ഇതിലെ അംഗങ്ങളിൽ ചിലർ ജീവൻ ഭയന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയോ സംഗീതപരിപാടികളുടെ ഫോട്ടോകൾ അടക്കം എല്ലാ അടയാളങ്ങളും നശിപ്പിച്ചശേഷം അഫ്ഗാനിൽ തന്നെ താലിബാൻ തീവ്രവാദികളുടെ കണ്ണ് വെട്ടിച്ച് ഒളിവിലോ ആണ്. 2014 ൽ രൂപമെടുത്ത 'സോഹ്‌റ' യിൽ 13നും 20നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ മാത്രമാണുള്ളത്. അഫ്ഗാൻ പാരമ്പര്യ സംഗീതവും പാശ്ചാത്യ സംഗീതവും ഇടകലർത്തിയ പരിപാടികൾ ഇവർ രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള വേദികളിൽ അവതരിപ്പിച്ച് ലോകശ്രദ്ധ നേടി. ഓർക്കസ്ട്രയുടെ കണ്ടക്ടറായ നെജിൻ ഖപൽവാക് ഇപ്പോൾ യു.എസിലാണ്.
ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന രാജ്യാന്തര പര്യടനത്തിന് പരിശീലനം നടത്തുമ്പോഴാണ് താലിബാൻ രാജ്യത്ത് അധികാരത്തിലെത്തിയത്. അതോടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുകയാണ് ഈ കലാകാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |