രണ്ടര കിലോമീറ്റർ പൂർത്തിയായി, ഇനി ആശ്രയം യന്ത്രങ്ങൾ
കൊല്ലങ്കോട്: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ചെമ്മണാമ്പതി തേക്കടി വനപാത നിർമ്മാണം അവസാന ഘട്ടത്തിൽ. 3,325 മീറ്റർ നീളമുള്ള വനപാതയിൽ രണ്ടര കിലോമീറ്റർ നീളം ദൂരമാണ് ഇതിനകം പൂർത്തിയായത്.
പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണ് ഇനി പൂർത്തിയാക്കാനുള്ള 500 മീറ്റർ ദൂരം. യന്ത്രം ഉപയോഗിച്ച് മാത്രമേ ഇവിടം ഗതാഗതയോഗ്യമാക്കാനാകൂ. ഫെബ്രുവരി 19നാണ് ചെമ്മണാമ്പതിയിൽ നിന്ന് പാത നിർമ്മാണം തുടങ്ങിയത്.
ചെമ്മണാമ്പതി അടിവാരത്തു നിന്നും പറമ്പിക്കുളം തേക്കടി കോളനിക്കടുത്തുള്ള വെള്ളക്കൽതിട്ട് മുടിവായ് വരെയുള്ള മണ്ണുപാത മൂന്ന് മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. വനാവകാശ വികസനാവകാശത്തിൽ ഉൾപ്പെടുത്തി 0.9975 ഹെക്ടർ ഭൂമി വനം വകുപ്പ് പാത നിർമ്മാണത്തിനായി വിട്ടുനൽകിയിട്ടുണ്ട്.
ബുദ്ധിമുട്ട് ഒഴിവാക്കാം
വിവിധ ആവശ്യങ്ങൾക്കായി തേക്കടി കോളനി നിവാസികൾക്ക് പാലക്കാട്ടോ മുതലമടയിലോ എത്തണമെങ്കിൽ തമിഴ്നാട്ടിലൂടെ സഞ്ചരിക്കണം. ഇതേത്തുടർന്നാണ് കോളനിവാസികൾ സംഘടിച്ച് ചെമ്മണാമ്പതിയിൽ നിന്ന് പാതവെട്ടൽ സമരം തുടങ്ങിയത്. ആനക്കൂട്ടം അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പോലും വകവയ്ക്കാതെയാണ് ഊരുവാസികൾ പാത ഒരുക്കുന്നത്.
ഭക്ഷ്യധാന്യം കൈമാറി
പാത വെട്ടുന്ന തൊഴിലാളികൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റി നൽകിയ ഭക്ഷ്യധാന്യങ്ങൾ ഏരിയ കമ്മിറ്റി അംഗം കെ. സിയാവുദ്ദീൻ ഊരുമൂപ്പൻ വി. രാമൻകുട്ടിക്കു കൈമാറി. ലോക്കൽ സെക്രട്ടറി സി. തിരുചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ, വൈസ് പ്രസിഡന്റ് ആർ.അലൈ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വനപാത
നിർമ്മാണം തുടങ്ങിയത് - 2021 ഫെബ്രു. ഒന്നിന്
ദൂരം - 3,325 മീറ്റർ നീളം
വീതി - 3 മീറ്റർ
പൂർത്തിയായത് - 2.5 കിലോമീറ്റർ
പൂർത്തിയാക്കാനുള്ളത് - 500 മീറ്റർ
വനംവകുപ്പ് നൽകിയ ഭൂമി - 0.9975 ഹെക്ടർ
-ഇതുവരെ 3226 തൊഴിൽ ദിനങ്ങൾ പാതയ്ക്കായി ഉപയോഗപ്പെടുത്തി. പാതക്കായി 6000 തൊഴിൽ ദിനങ്ങൾ വരെ ഉപയോഗിക്കാനാകും.
- സിജേഷ്, മുതലമട പഞ്ചായത്ത് ഓവർസിയർ, തൊഴിലുറപ്പ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |