കോട്ടയം:ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ പുതിയ നേതൃത്വത്തിന് വഴങ്ങാതെ വെല്ലുവിളി ഉയർത്തിയ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവരുടെ വസതികളിൽ ചെന്നുകണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചർച്ച നടത്തിയതോടെ അനുനയ നീക്കത്തിന് തുടക്കമായി.
`കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ് ' എന്നു സതീശന്റെ സാന്നിദ്ധ്യത്തിൽ ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിതുറന്നുവെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.
അങ്ങോട്ടുപോയി ചർച്ചയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി വ്യക്തമാക്കിയതിനു പിന്നാലെയാണ് വി.ഡി.സതീശൻ പുതുപ്പള്ളിയിലെ വസതിയിൽ എത്തി അനുരഞ്ജന ചർച്ച നടത്തിയത്. അതിനുശേഷം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വസതിയിലെത്തി പ്രാതലും കഴിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കാണാൻ ഹരിപ്പാട്ടേക്ക് പോയത്.
രാവിലെ എട്ടേകാലോടെ സതീശൻ എത്തുമ്പോൾ വീടിന് മുന്നിൽ കാത്തു നിൽക്കുകയായിരുന്നു ഉമ്മൻചാണ്ടി.അടച്ചിട്ട മുറിയിൽ ഇരുവരും മാത്രമായി അമ്പതു മിനിറ്റോളം ചർച്ച നടത്തി.
തല മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയിൽ നിന്ന് ചർച്ചകൾ ആരംഭിക്കണമെന്നത് തന്റെ ആഗ്രഹം ആയിരുന്നുവെന്നാണ് സതീശൻ പറഞ്ഞത്. മുതിർന്ന നേതാക്കളെ എല്ലാവരെയും വീടുകളിൽ പോയി കാണുമെന്നും നേതാക്കളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കിയപ്പോൾ, പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ഒരു പ്രശ്നമുണ്ടായാൽ, ചർച്ചയില്ലാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കും. താനും രമേശും ചില കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചർച്ചക്ക് ഇനിയും താൽപര്യം പ്രകടിപ്പിച്ചാൽ സഹകരിക്കും. കോൺഗ്രസ് മുന്നോട്ടു പോകണം. കോൺഗ്രസ് ഫസ്റ്റും ഗ്രൂപ്പ് സെക്കൻഡുമാണെന്ന് ചെറുചിരിയോടെ ഉമ്മൻചാണ്ടി പറഞ്ഞു.
ഒൻപതരയോടെ അവിടെ നിന്ന് സതീശൻ, പുതിയ നേതൃത്വത്തെ പിന്തണയ്ക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വസതിയിലെത്തി അദ്ദേഹവുമായും ചർച്ചനടത്തി. പ്രഭാത ഭക്ഷണവും കഴിച്ച് പത്തേ മുക്കാലോടെ രമേശ് ചെന്നിത്തലയെ കാണാൻ ഹരിപ്പാട്ടേയ്ക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |