തിരുവനന്തപുരം : നിപ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ നാലു മുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ ലക്ഷണം പ്രകടമാകും.
രോഗിയുമായി അടുത്തിടപഴകുമ്പോൾ ശരീര സ്രവങ്ങളിലൂടെയും രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറന്തള്ളപ്പെടുന്ന രോഗാണുക്കളെ ശ്വസിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത് .പനിയോടൊപ്പം മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളായ തലവേദന, ബോധമില്ലായ്മ ,സ്ഥലകാല വിഭ്രാന്തി ,അപസ്മാരം എന്നിവയും പ്രകടമായേക്കാം. ചുമയ്ക്കും, ശ്വാസം മുട്ടിനും സാദ്ധ്യതയുണ്ട്. ആന്റി വൈറൽ മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ.ബി.പദ്മകുമാർ ചൂണ്ടിക്കാട്ടി.
ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
1. ചെറിയ പനി വന്നാൽ അടുത്തുള്ള ക്ലിനിക്കിലോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കുക. നിശ്ചിത ദിവസത്തിനുള്ളിൽ കുറവില്ലെങ്കിൽ മെഡിക്കൽ കോളേജുകളിലെത്തുക
2. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെയുള്ള കടുത്ത പനി വന്നാലുടൻ വിദഗ്ധ ചികിത്സ തേടണം.
3.പനി വന്നവരെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പുപയോഗിച്ച് കഴുകണം .മറ്റസുഖങ്ങൾ ഉള്ളവർ രോഗി പരിചരണം ഒഴിവാക്കണം
4.നിപ ബാധിതർ സാധാരണ പനിയോ കഫക്കെട്ടോ ആണെന്നു കരുതി അവഗണിക്കരുത് .പനി ബാധിതരും ചുറ്റുമുള്ളവരും മാസ്‌ക് ധരിക്കണം.
5.പക്ഷികളും മറ്റും കടിച്ച് ഉപേക്ഷിച്ച പഴങ്ങളും പറമ്പിൽ വീണ് കിടക്കുന്ന പഴങ്ങളും കഴിക്കരുത് .6.വളർത്തു മൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം. വളർത്തുമൃഗങ്ങൾക്ക് രോഗങ്ങളുണ്ടായാലും പെട്ടെന്ന് ചത്താലും വെറ്റിനറി ഡോക്ടറെ അറിയിക്കണം.
7.അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |