നെന്മാറ: വാഴ കർഷകർക്ക് ഭീഷണിയായി മയിലും മലയണ്ണാനും. മൂപ്പെത്താറായ വാഴക്കുലകളിൽ മയിലുകൾ കയറി കൊത്തിയും നഖങ്ങൾ കൊണ്ട് മാന്തിയുമാണ് കേടുവരുത്തുന്നത്. മലയണ്ണാൻ കാർന്നുതിന്നാണ് വാഴക്കുലകൾ നശിപ്പിക്കുന്നത്.
വാഴക്കുലകളിലെ ഏറ്റവും മുകളിലുള്ള കായകൾ മയിലുകളുടെ നഖം കൊണ്ട് പൊളിഞ്ഞുപോയാൽ ആ കുലയുടെ പ്രധാന പടല തന്നെ ഉപയോഗശൂന്യമാകും. കൂടാതെ കായയുടെ തോല് വിള്ളുകയും കറുത്തപാടുകളും ചെറുപരിക്കുകളും കറ ഒലിക്കുന്നതും മൂലം വാഴക്കുലയ്ക്ക് വിപണിയിൽ ആവശ്യക്കാരില്ലാതാകുകയും ചെയ്യും.
ആദ്യകാലങ്ങളിൽ സിമന്റ് ചാക്ക്, പ്ലാസ്റ്റിക് ചാക്ക് എന്നിവ ഉപയോഗിച്ച് വാഴക്കുലകൾ പൊതിഞ്ഞ് കെട്ടിയായിരുന്നു കർഷകർ പ്രതിരോധിച്ചിരുന്നത്. ഇപ്പോൾ ആവശ്യത്തിന് ചാക്കുകൾ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇതോടെ വേസ്റ്റ് കുടകൾക്ക് മുകളിലും മറ്റും ഉപയോഗിക്കുന്ന നീല, വെള്ള നിറങ്ങളിൽ ലഭിക്കുന്നതും സൂര്യപ്രകാശം പ്രവേശിക്കുന്നതുമായ വലിയ കവറുകൾ പൊതിഞ്ഞാണ് വാഴക്കുലകൾ സംരക്ഷിക്കുന്നത്. ചുവടുവശം തുറന്ന് വായുസഞ്ചരിക്കുന്ന രീതിയിലാണ് കവറുകൾ വാഴക്കുലകളിൽ ഏണി ഉപയോഗിച്ച് കെട്ടിസംരക്ഷിക്കുന്നത്.
അധിക സാമ്പത്തിക ബാധ്യത
എട്ടു മുതൽ 13 രൂപ വരെ ഒരു കവറിനു നൽകിയാണ് കവറുകൾ വാങ്ങുന്നത്. നിശ്ചിത മൈക്രോൺ കനത്തിലുള്ള കവറുകൾ മാത്രം വിൽക്കാൻ അനുവാദം ഉള്ളതിനാൽ കനംകുറഞ്ഞ കവറുകൾ കൊണ്ടുപൊതിയാൻ കഴിയാത്ത സ്ഥിതിയായി. ചില കർഷകർ റബ്ബർ മരങ്ങൾക്ക് മഴ മറ സ്ഥാപിക്കാനായി വാങ്ങിയ പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിക്കുന്നുണ്ട് എന്നാൽ ഇത് വില കൂടുതലാണ്. എല്ലാത്തരം സംരക്ഷണവും കഴിഞ്ഞ് കുലവെട്ടിയാൽ വിപണിയിൽ വില ലഭിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |