വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് കടവത്ത് മുണ്ടയിൽ വീണ്ടും കാട്ടാനകൂട്ടമിറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു.. കടവത്ത് മുണ്ടയിലെ അരീക്കൽ ബിജു പാട്ടത്തിനെടുത്ത് കൃഷിചെയ്ത 1000വാഴകൾ കാട്ടാനകൂട്ടം നിലം പരിശാക്കി.. ചൊവ്വാഴ്ച രാത്രി 11മണിയോടെ യാണ് കൂട്ടമായി എത്തിയ കാട്ടാനക്കൂട്ടം കുലക്കാൻ പാകമാകാറായ വാഴകൾ പൂർണ്ണമായും നശിപ്പിക്കുകയായിരുന്നു.
ആനകൂട്ടം വാഴതോട്ടത്തിൽ വിഹരിക്കുമ്പോൾ നോക്കിനിൽക്കാൻ മാത്രമെ ഈ കർഷകന് കഴിഞ്ഞുള്ളു. ബാങ്ക് ലോൺ എടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് ബിജു സ്വകാര്യവ്യക്തിയുടെ കൃഷി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത്. ഇതിന് സമീപത്തെ കപ്പക്കൃഷിയും ആനകൂട്ടം നശിപ്പിച്ചു. തുടർച്ചയായാണ് കൊന്നക്കാട് ഭാഗത്ത് അതിർത്തി കടന്ന് കാട്ടാനകൂട്ടം എത്തുന്നത്. ആനകൾ നശിപ്പിച്ച ബിജുവിന്റെ വാഴതോട്ടം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയംപരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.വാർഡ് മെമ്പർ ബിൻസി ജയിൻ. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ എന്നിവർ സന്ദർശിച്ചു.
നഷ്ടപരിഹാരമില്ലെങ്കിൽ ഉപവാസമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കാട്ടാനകൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച കർഷകർക്ക് വനം വകുപ്പ് അടിയന്തിര ധനസഹായം നൽകണമെന്നും അല്ലാത്ത പക്ഷം നഷ്ടം നേരിട്ട കർഷകരെ പങ്കെടുപ്പിച്ചു കൊണ്ട് കാട്ടാനകൾ നാശം വിതച്ച പ്രദേശത്ത് ഉപവാസം നടത്തുമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ബളാ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുന്നറിയിപ്പ് നൽകി. ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് കർഷകർ കൃഷിയിറക്കുന്നത്. പാട്ട ഭൂമിയിലാണ് മിക്ക കർഷകകരും കൃഷി ഇറക്കിയത്. പാകമായി വരുന്ന കാർഷിക വിളകൾ കാട്ടാന കൂട്ടങ്ങളും കാട്ടു പന്നികളും നശിപ്പിച്ചാൽ കർഷകർ ദുരിതത്തിലാകും. വനം വകുപ്പും സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തിര മായും ഇടപെടണമെന്നും വനാതിർത്തി കളിൽ സോളാർ തൂക്ക് വേലി കൾ സ്ഥാപിക്കണ മെന്നും രാജു കട്ടക്കയം ആവശ്യപ്പെട്ടു.
കൊന്നക്കാട് കടവത്ത് മുണ്ടയിൽ കാട്ടാനകൾ കർഷകരുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തിയിട്ടും ഈ ഭാഗങ്ങളിലേക്ക് വനം വകുപ്പിന്റെ ഒറ്റ ഉദ്യോഗസ്ഥൻമാർ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.എന്നാൽ ഡി. എഫ്. ഒ. ഉൾപ്പെടെ ഉള്ളവർ നിസംഗതപാലിക്കുകയാണ്.-
രാജു കട്ടക്കയം,ബളാൽ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |