വലിയൊരു നഷ്ടമായി ഡോ. എസ്. മോഹന്റെ വേർപാട്
കൊല്ലം: വൈദ്യശാസ്ത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നു ഇന്നലെ യാത്രയായ കേണൽ ഡോ. എസ്. മോഹൻ. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാൻ ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അങ്ങനെ അയുർവേദമാണ് പുതിയകാലത്തെ ഏറ്റവും സുരക്ഷിതമായ ചികിത്സ സമ്പ്രദായമെന്ന നിഗമനത്തിലെത്തുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുത്തൂർ എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുകയും ചെയ്തു. പക്ഷെ, പഠിക്കുകയും പയറ്റുകയും ചെയ്ത ആധുനിക വൈദ്യശാസ്ത്രത്തെ അദ്ദേഹം നെഞ്ചോടു ചേർത്തുപിടിച്ചു. സങ്കടം പറഞ്ഞെത്തുന്നവരെ കൈ നിറച്ച് സഹായിക്കുന്ന കാരുണ്യത്തിന്റെ നിറകുടം കൂടിയായിരുന്നു ഡോ.എസ്. മോഹൻ.
1961ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ് വിജയിച്ചത്. ഏറെ വൈകാതെ ഇന്ത്യൻ സേനയുടെ മെഡിക്കൽ കോറിൽ ജോലിയിൽ പ്രവേശിച്ചു. കുറച്ചുകാലത്തിന് ശേഷം അവധിയെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.എസ് പഠനത്തിന് ചേർന്നു. തുടർന്ന് മെഡിക്കൽ കോറിലേക്ക് മടങ്ങി. ഇന്ത്യൻസേനയിൽ ദീർഘകാലത്തെ സേവനത്തിന് ശേഷം സംസ്ഥാന സർവ്വീസിലേക്ക് മടങ്ങി. ഇതിനിടയിൽ അവധിയെടുത്ത് ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി സൂപ്രണ്ടായി പ്രവർത്തിച്ചു. മികച്ച ഡോക്ടറെന്ന ഖ്യാതി അതിർത്തി കടന്നതോടെ ഡോ. എസ്. മോഹനെ തേടി ഒമാൻ സുൽത്താന്റെ വിളിയെത്തി. ഇതോടെ ജോലി രാജിവച്ച് അദ്ദേഹം മസ്കറ്റിലേക്ക് പോയി. അവിടെ ആർമി മെഡിക്കൽ കോറിൽ കേണലായി. സുൽത്താന്റെ പ്രിയപ്പെട്ട ഡോക്ടറായതോടെ മസ്കറ്റ് മെഡിക്കൽ സർവ്വീസിന്റെ ഡയറക്ടറാക്കി. ഏറെക്കാലം നീണ്ടുനിന്ന മസ്കറ്റ് ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തി സാമൂഹ്യ പ്രവർത്തനത്തിൽ സജീവമാകുകയായിരുന്നു.
ഗുരുദേവദർശനങ്ങൾ യാഥാർത്ഥ്യമാക്കാൻ ആരംഭിച്ച എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ആദ്യ അംഗമായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ കീഴിൽ ഹെൽത്ത് കെയർ വിഭാഗം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് ഡോ. എസ്. മോഹനാണ്. അങ്ങനെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ കീഴിൽ പുത്തൂർ അയുർവേദ കോളേജ് ആരംഭിച്ചത്. അവിടെ ഡോ. എസ്. മോഹന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ നിരവധി അയുർവേദ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തു. പക്ഷെ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് മനസിൽ കുറിച്ചിട്ട സ്വപ്നങ്ങൾ പലതും യാഥാർത്ഥ്യമാക്കും മുൻപേയാണ് അദ്ദേഹം വിടപറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |