തിരുവനന്തപുരം: താൻ എ ഐ സി സിയിൽ സ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല.കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ട. അങ്ങനെ പ്രവർത്തിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത് - ചെന്നിത്തല പറഞ്ഞു. നിയമസഭാ കൈയാങ്കളി കേസില്‍ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐ സി സി പുനസംഘടനയില്‍ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി ചെന്നിത്തല പരസ്യമായി തുറന്നുപറഞ്ഞതോടെ ഇതിനുള്ള സാദ്ധ്യതയ്ക്ക് മങ്ങലേറ്റു എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഇപ്പോൾ നൽകുന്ന സൂചന . പ്രായാധിക്യത്തിന്റെയും അനാരോഗ്യത്തിന്റെയും പേരുപറഞ്ഞ് ഉമ്മൻ ചാണ്ടിയെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്നും മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും കേൾക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |