മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ ഡയറി തുറന്ന് അടുത്ത ദിവസത്തെ പരിപാടികളിലൂടെ ഒന്ന് കണ്ണോടിച്ചു. രാവിലെ പത്തുമണിക്ക് വീയപുരം ജി.യു.പി സ്കൂളിൽ 'കിളിനോട്ട"ത്തിന്റെ ഉദ്ഘാടനം. പന്ത്രണ്ടിന് ആറാം വാർഡ് കുടുബശ്രീ യൂണിറ്റ് വക മാസ്ക്ക് വിതരണം. അഞ്ചിന് പഞ്ചായത്തു കമ്യൂണിറ്റി ഹാളിൽ കൊവിഡ് അവലോകന യോഗം.
കിളിനോട്ടം പരിപാടി ഡയറിയിൽ കുറിപ്പിച്ചത് ആരാണെന്ന് എത്ര ആലോചിച്ചിട്ടും പ്രസിഡന്റിന് ഓർമ്മ വന്നില്ല. സാബു മെമ്പറെയും ശ്രീകല മെമ്പറെയും വിളിച്ചു. വിശ്വഭാരതി വായനശാലയുടെ സെക്രട്ടറി വിജയൻ നായരെ വിളിച്ചു. പഞ്ചായത്തിലെ പ്രധാന കുടുംബശ്രീ പ്രവർത്തകരെ വിളിച്ചു. അവരാരുമല്ല, അങ്ങനെ ഒരു പരിപാടിയെക്കുറിച്ച് അവർക്കൊന്നും അറിയില്ല. ഒടുവിൽ വീയപുരം സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സാറിന്റെ മൊബൈൽ നമ്പർ കുത്തിനോക്കി. ഫോൺ സ്വിച്ച്ഡോഫ്.
കിളിനോട്ടമെങ്കിൽ കിളിനോട്ടം. പൊതുവെ സ്ത്രീകളെ സംബന്ധിക്കുന്ന വിഷയമായതുകൊണ്ട് കത്തിക്കയറാം. കടലാസെടുത്ത് പോയിന്റുകൾ കുത്തിക്കുറിച്ചു. ഒരു മജ കിട്ടാൻ കോളേജിൽ പഠിക്കുമ്പോൾ പിന്നിൽ നിന്ന് തോണ്ടിയ കിളിയുടെ കരണത്തു പൊഹച്ച കഥ കൂടി പറയണം. എല്ലാം ഒന്നടുക്കിപ്പെറുക്കി രണ്ടുപ്രാവശ്യം നിലക്കണ്ണാടിയുടെ മുന്നിൽനിന്ന് റിഹേഴ്ൽ നടത്തി സ്വയം തൃപ്തിപ്പെട്ടു. ഉറക്കച്ചടവുള്ള കണ്ണുകളാൽ ചുവർ ക്ലോക്കിലെ സമയം അളന്നു, പതിനൊന്ന് പത്ത്.
അച്ഛന്റെ മുതുകിൽ കാലുയർത്തിവച്ച് വശം തിരിഞ്ഞു കിടക്കുകയാണ് സിതാര. തിരക്കിനിടയിൽ മോളുടെ കാര്യങ്ങൾ നേരാംവണ്ണം നോക്കാൻ സമയം കിട്ടാറില്ലെന്ന് തെല്ലൊരു കുറ്റബോധത്തോടെ അനുശ്രീ ഓർത്തു. മകളെ ഉണർത്താതെ സാവധാനം അടർത്തി മാറ്റി, ഇരുവർക്കും ഇടയിലേക്ക് ശരീരത്തെ ഒതുക്കിയെടുത്തു.
വീയപുരം സ്കൂളിന്റെ വടക്കേ കെട്ടിടത്തിലാണ് കിളി നോട്ടം പരിപാടി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യോഗത്തിൽ വേമ്പനാട് പരിസ്ഥിതി സംഘടനയുടെ പ്രസിഡന്റ് ജേക്കബ് ഇടുക്കുളയെയും സെക്രട്ടറി മോഹൻ കുമാറിനെയും കൂടാതെ എണ്ണി ഇരുപത്തിയച്ചു പേർ മാത്രം. എല്ലാവരുടെയും മുഖത്ത് മാസ്ക്കുണ്ട്.... സാമൂഹ്യ അകലം പാലിച്ചാണിരിക്കുന്നത്......
ഹാളിനുള്ളിലെ സാനിറ്റൈസറിന്റെ തുളച്ചുകയറുന്ന ഗന്ധം മോർച്ചറി വരാന്തയിൽ അപ്പന്റെ ശവമെടുക്കാൻ നിന്ന പഴയോരോർമയിലേക്ക് ഇടുക്കുളയെ കൊണ്ടുപോയി. സാഹചര്യങ്ങൾ എത്രവേഗമാണ് മാറിമറിഞ്ഞത്! ഒരു വാക്കുപോലും പരസ്പരം ഉരിയാടാതെ ഭീതിയോടെ അകലം പാലിച്ചിരിക്കുന്നവർ! ഇടുക്കുളയിൽ നിന്ന് ഒരു നിശ്വാസമുതിർന്നു. കണ്ണടയൂരി ഷർട്ടിന്റെ കോന്തലയാൽ ചില്ലുതുടച്ച് തിരികെ മുഖത്തുവെച്ചു. മാസ്ക്കുള്ളതുകൊണ്ട് ഉച്ഛ്വാസവായു തട്ടി കാഴ്ച മങ്ങുമ്പോഴൊക്കെ അടിക്കടി തുടക്കേണ്ടി വരുന്നു. ഇതിപ്പോൾ ആറാമത്തെ പ്രാവശ്യമാണ് തുടയ്ക്കലും വയ്ക്കലും.
നാലാമത്തെ ബെഞ്ചിലിരുന്ന സുഷമ നേരം പോകുന്നതിലെ അസ്വസ്ഥത ഒരു ഞെളി പിരിയാൽ പ്രകടമാക്കി. അതിന്റെ പൊരുൾ ഇടുക്കുളക്ക് മനസ്സിലായി. നേരം പത്തര കഴിഞ്ഞച്ചായാ, ഇനിയും പഞ്ചായത്ത് പ്രസിഡന്റിനെ നോക്കിയിരിക്കണോ? വീട്ടിൽ പണിയില്ലാഞ്ഞല്ല ഞാനൊക്കെ ഇങ്ങനെ കെട്ടിയൊരുങ്ങി വന്നിരിക്കുന്നത്.
സുഷമയിലേക്ക് അനുനയത്തിന്റെ ഒരു ചിരി നീട്ടിയിട്ടു ഇടുക്കുള. മാസ്ക്കിൽ പൊതിഞ്ഞ സ്മേരം അവളിലേക്കെത്തില്ല എന്നോർത്തതും ഇടം കണ്ണിറുക്കി.
അതിന്റെ അർത്ഥം സുഷമ ഇങ്ങനെ വ്യാഖ്യാനിച്ചു,
''എന്റെ സുഷമേ നീയൊന്നു ക്ഷമിക്ക്, ഞാൻ രണ്ടു പ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റിനെ വിളിക്കുന്നത് നീയും കണ്ടതല്ലേ? ഇപ്പഴിങ്ങെത്തും. നീയില്ലാതെ നമ്മുക്കെന്ത് യോഗം?""
വാട്സാപ് തുറന്ന സുഷമ സ്ക്രീനിൽ വേഗവിരൽ ചലിപ്പിച്ചു. ഇടുക്കുളയുടെ ചങ്കിനു നേരെ മൊബൈലുയർത്തി ആദ്യ അമ്പ് തൊടുത്തു.
''ഇച്ചായാ കാശിന് അത്യാവശ്യമുണ്ട്, ഒരു അയ്യായിരം രൂപ കടമായി തരാമോ?""
''നീ രണ്ടുമാസം മുമ്പ് മേടിച്ച രണ്ടായിരം ഇതുവരെ തന്നിട്ടില്ല, അതിനു മുമ്പ് ആയിരവും ഒരഞ്ഞൂറും. എല്ലാം കൂടി ചേർത്ത് ഞാനങ്ങു തരും.""
തലമുടിയഴിച്ചിട്ട് മദാലസയായി നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം ഇമോജിയിൽ നിന്ന് പൊക്കിയ സ്മൈലിയും മൂന്ന് ലവ് ചിഹ്നവും ചേർത്തവൾ പാഴ്സൽ ചെയ്തു.
ഫോട്ടോ വലുതാക്കി ഭാഗങ്ങളടയാളപ്പെടുത്തിയ ഇടുക്കുളയുടെ കൺട്രോൾ ഫ്യൂസ് അടിച്ചുപോയി. അയാൾ പച്ചമലയാളത്തിൽ കവി വെണ്മണിയായി.
''തരും തരും എന്നു പറഞ്ഞ് നാളേറെയായ് പറ്റിക്കുന്നു, കാശും തരുന്നില്ല, തരാന്ന് പറഞ്ഞതൊട്ടു തരുന്നുമില്ല.""
''ഈ അച്ചായന്റെ ഒരാക്രാന്തം, കാശും കൊണ്ട് ഇന്നുവൈകിട്ട് വീട്ടിലോട്ടു വാ. അങ്ങേരു ഞങ്ങടെ പൊളിക്കാനിട്ടിരിക്കുന്ന കുടുംബവീട്ടിൽ ക്വാറന്റൈനിലാ.""
സുഷമയുടെ പുഷ്പസായകമേറ്റ് നിലംപരിചായ ഇടുക്കുള അവളുടെ താഴ്ത്തിക്കുത്തിയ പച്ചസാരിക്ക് ചുറ്റുപാടുള്ള പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഉത്തേജിതനായി. ഇപ്പോൾ പച്ചയ്ക്ക് തിന്നുകളയും എന്ന മട്ടിൽ അയാളുടെ ആർത്തിനോട്ടം അവളുടെ പൊക്കിൾ ചുഴിക്ക് ചുറ്റും കരിവണ്ടിനെ പോലെ പറന്നു കളിച്ചു. നാണത്താൽ കുനിഞ്ഞുപോയ സുഷമക്ക് മാറിലേക്കിറങ്ങി കിടന്ന കെട്ടുതാലിയിൽ കണ്ണുടക്കി. ഉടനടി സാബുവണ്ണന്റെ പിരിച്ചു കേറ്റിയ മീശ ഓർമ വന്നു. വൈക്ലബ്യം മൂടി മാലയിൽ വിരൽ കടത്തി താലി ഇറക്കിവെട്ടിയ ബ്ലൗസിനുള്ളിലേക്ക് ഒളിപ്പിച്ചു.
ഇടുക്കുള മറുകുറിക്ക് വിറവിരൽ തൊടുകയായിരുന്നു. ആ നേരം പഞ്ചായത്തു പ്രസിഡന്റ് വൈകിയില്ലല്ലോ എന്ന ചോദ്യം വീശിയെറിഞ്ഞ് സ്റ്റേജിലേക്ക് ഓടിക്കേറി. ചുവന്ന ചുരിദാറിനു മാച്ചുചെയ്യുന്ന ചുവന്ന മാസ്ക് ധരിച്ചെത്തിയ പ്രസിഡന്റിനെ ഇടുക്കുള കൈയുയർത്തി അഭിവാദ്യം ചെയ്തു. സെക്രട്ടറിക്കും തനിക്കും മദ്ധ്യേ ഒരു മീറ്റർ അകലം പാലിച്ചിട്ടിരിക്കുന്ന ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചു.
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി സൗമ്യ രമേശന്റെ അഖിലാണ്ഡ മണ്ഡലത്തിന് ശേഷം ഇടുക്കുള മൈക്രോഫോണിനടുത്തേക്ക് നീങ്ങി.
''സുഹൃത്തുക്കളേ, കാൽ നൂറ്റാണ്ടായി വേമ്പനാട് പരിസ്ഥിതി സംഘടന നടത്തിവരാറുള്ള നീർപക്ഷി സർവെ എന്ത് ത്യാഗങ്ങൾ സഹിച്ചും വിജയപ്രദമാക്കാൻ മുന്നിട്ടിറങ്ങിയ ഓരോരുത്തരോടുമുള്ള കടപ്പാട് നിസ്സീമവും നിർവ്യാജവുമാണ്...""
അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് അനുശ്രീക്ക് കത്തിയത്. പരിസ്ഥിതി സംഘടനയുടെ പക്ഷി സർവെ ആണ്. താൻ ഉറക്കമിളച്ചിരുന്നു പഠിച്ചു വെച്ച കിളിയല്ല ഈ കിളി!
''.....ഉദ്ഘാടനത്തിന് ശേഷം പക്ഷി സർവെയുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഗ്രൂപ്പ് ലീഡേഴ്സിന് അവസരമുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി ഒരു വർഷം കൂടി പൊതുയോഗം നീട്ടിത്തരും എന്നാണ് എന്റെ പ്രതീക്ഷ. കിളിനോട്ടം ഉദ്ഘാനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീയെ ക്ഷണിക്കുന്നു.""
മൈക്കിന് മുന്നിലെത്തും വരെ എന്തുപറയണം എന്ന് അനുശ്രീക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു തത്തയെ വളർത്തിയ കഥ..... അടുത്ത വീട്ടിലെ കുന്നൻ പഞ്ചവർണ്ണനെ പിടിച്ചു തിന്നത്..... കൊറോണ കാരണം ബലി പലരും വീട്ടിലിട്ടതുകൊണ്ട് കാക്കകൾ പിണ്ഡം കണ്ട് പകച്ചത്....
പ്രസംഗം നീണ്ടുവളർന്ന് കോഴികളിലെത്തി. കോഴികൾ ഒരു കാലത്ത് പക്ഷികളെപോലെ പറക്കുമായിരുന്നെന്നും മനുഷ്യരോടിണങ്ങിയ ശേഷമാവാം പറക്കാനുള്ള കഴിവ് നഷ്ടമായതെന്നും സിദ്ധാന്തിച്ചു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോൾ അനുശ്രീയുടെ ഫോൺ ശബ്ദിച്ചു. പഞ്ചായത്ത് സെക്രട്ടറി രാംദാസ് ആണ് മറുതലയ്ക്കൽ.
അവൾ ഫോണിൽ ചെവിചേർത്ത് ഹാളിനു വെളിയിലേക്കിറങ്ങി.
''പ്രസിഡന്റേ... സംഗതി അല്പം വശപെശകാ. നമ്മുടെ സാബുമെമ്പർ കുറച്ചു സ്ത്രീകളെ കൂട്ടി പൊതുശ്മശാനത്തിലേക്കുള്ള വഴി ഉപരോധിക്കുന്നു. സുജാത നഴ്സിന്റെ ശവം അവിടെ അടക്കാൻ സമ്മതിക്കില്ലന്ന്. പുകയടിച്ചാൽ കൊറോണ വരുമെന്നുപറഞ്ഞ് ചുറ്റുമുള്ള താമസക്കാരെ ഇളക്കിവിട്ടുള്ള കളിയാണ്. അത്യാവശ്യമായി ഒന്നുവന്ന് സംസാരിക്കണം. ചാനലുകാരൊക്കെ വന്നിട്ടുണ്ട്.""
''നാസിമിന്റേം അക്ഷരേടേം കോവിഡ് റിസൾട്ട് വന്നോ?""
''അവർക്ക് നെഗറ്റീവാണ്.""
സ്കൂട്ടർ ഓടിക്കുമ്പോൾ സുജാതയെ ഓർത്തെടുക്കുകയായിരുന്നു അനുശ്രീ...
പ്രണയപ്പെട്ട പുരുഷനൊപ്പം ഒളിച്ചോട്ടം.. രജിസ്റ്റർ മര്യേജ്. സിനിമാക്കഥ പോലെ എരിവും പുളിവുമുണ്ട് അവളുടെ ജീവിതത്തിന്. നാസിമിന് സ്വയം തൊഴിൽ ചെയ്യാൻ ലോൺ കിട്ടുമോ എന്നന്വേഷിച്ച് പഞ്ചായത്ത് ഓഫീസിലും ഒരിക്കൽ സുജാത വന്നിരുന്നു. അനുശ്രീ കുടുംബകാര്യങ്ങൾ ചികഞ്ഞെങ്കിലും എന്റെ ചേച്ചി അതൊക്കെ കാണ്ഡം കാണ്ഡമായി കിടക്കല്ലേ, ഒരിക്കൽ പറയാമെന്നുപറഞ്ഞ് അവളൊഴിഞ്ഞുമാറി.
വാടകവീടിന്റെ തുരുമ്പിച്ച ഗേറ്റിന് മുൻപിൽ അനുശ്രീ സ്കൂട്ടർ നിർത്തി. ഒരു പാളി തുറന്നപ്പോൾ ഗേറ്റ് കരഞ്ഞു. അങ്ങിങ്ങ് കുരിച്ചിൽ കുത്തിയ മുറ്റം കരിയിലകൾ മൂടി വിറങ്ങലിച്ചു കിടന്നു.
മേശപ്പുറത്തിരിക്കുന്ന ഗ്ലാസ് ബൗളിൽ വട്ടം ചുറ്റുന്ന സാലിവാലൻ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുകാരുന്നു അക്ഷര. അവളുടെ പെറ്റിക്കോട്ടിൽ ഇഴയിട്ട കൈത്തുന്നലുകളെ ദാരിദ്ര്യത്തിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളെന്ന് അനുശ്രീ വായിച്ചെടുത്തു.
''മോള് വല്ലോം കഴിച്ചോ?""
''വെള്ളം കുടിച്ചാരുന്നു ആന്റി.""
അനുശ്രീ അടുക്കളയിലേക്ക് നടന്നു. സുജാതയുടെ ഒച്ചയനക്കങ്ങൾ നിലച്ച് മാറാല കെട്ടിയ അടുക്കള മുഖം പൊത്തിക്കരഞ്ഞു. ചിരിമങ്ങി ചിതറിപ്പോയ പാത്രങ്ങളിളകി. ഉത്തരക്കൂട്ടിൽ ഇരയുടെ അക്ഷാംശവും രേഖാംശവവും അളന്ന് എട്ടുകാലി വലയെറിഞ്ഞു.
ഫ്രിഡ്ജ് തുറന്ന് എന്തെങ്കിലും ചൂടാക്കി കൊടുക്കാനുണ്ടാകുമോന്ന് പരതി. കുറച്ചു മലക്കറികളും ഒരു ഹോർലിക്സ് കുപ്പിയിൽ പാതി കടുമാങ്ങാ അച്ചാറും ചുരുട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറുകളുമല്ലാതെ ഒന്നുമില്ല.
ഫ്രീസറിനുള്ളിൽ ഒരു കവർ പാലിരിപ്പുണ്ട്. തെരക്കൊള്ളിച്ചപ്പോൾ പൊട്ടിച്ച പായ്ക്കറ്റിനുള്ളിൽ നാലഞ്ചു ബ്രഡ് കിട്ടി. ഗ്യാസ് സ്റ്റൗ കത്തിച്ചു. ദോശക്കല്ലിൽ എണ്ണ പുരട്ടി ബ്രഡ് റോസ്റ്റു ചെയ്തു. പാല് കാച്ചി അക്ഷരയ്ക്കുള്ളതു മാറ്റിവച്ച് ബാക്കി തേയിലയിട്ടു.
മോൾക്ക് കഴിക്കാൻ കൊടുത്തിട്ട് അനുശ്രീ നാസിമിന്റെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ ചടഞ്ഞിരിക്കുകയായിരുന്നു നാസിം. അനുശ്രീ നീട്ടിയ ചായക്കപ്പ് വാങ്ങി നിലത്തു വച്ചതല്ലാതെ മുഖത്തേക്ക് നോക്കിയില്ല. കുനിഞ്ഞ ശിരസ്സ് പൊന്തിച്ചുമില്ല. അനേക കാലം മുൻപ് ഉറഞ്ഞ ലാവപോലെ മൗനം പുതച്ച് അയാളിരുന്നു.
''അവസാനമായി ഒന്ന് കാണണമെന്നുണ്ട്.""
ഒരുവേള നാസിമിൽ വാക്കിന്റെ ശിരസ്സ് പൊട്ടി,
''പരിശീലനം കിട്ടിയ സന്നദ്ധ പ്രവർത്തകരായിരിക്കും അന്ത്യകർമ്മങ്ങൾ ചെയ്യുക. ഞാൻ കളക്ടറെ വിളിച്ചു നോക്കാം. കിറ്റ് ധരിച്ച് പെർമിഷൻ ചോദിക്കാം, ഒന്നും പറ്റിയില്ലെങ്കിൽ അവർക്ക് എന്റെ ഫോൺ കൊടുത്തിട്ട് അതിലൂടെ കാണിക്കാം.""
ചില്ല് ഭരണിയും നീട്ടിപ്പിടിച്ച് അക്ഷരമുറിയിലെക്കോടി വന്നു. മുന്ന് സാലിവാലൻ ഗപ്പി മത്സ്യങ്ങളിലൊന്ന് വെള്ളത്തിന് മുകളിൽ ചത്തു പൊങ്ങിക്കിടക്കുന്നത് നാസിമിനെ കാണിച്ചു.
ബൗൾ മാറോടടുക്കി മീനിന്റെ വാലിൽ പിടിച്ചുപൊക്കി അവൾ പറഞ്ഞു.
''ഒന്ന് ശത്തുപോയി.""
നാസിമിൽ വികാരച്ചരട് പൊട്ടിയെക്കാവുന്ന ആ നിമിഷത്തെ ഒറ്റ ചോദ്യം കൊണ്ട് അനുശ്രീ മറച്ചു,
''ബന്ധുക്കളെ ആരെയെങ്കിലും വിവരം അറീക്കാനുണ്ടോ?""
''അറീച്ചിരുന്നു, ആരെയും പ്രതീക്ഷിക്കണ്ട.""
പഞ്ചായത്ത് സെക്രട്ടറിയുടെ വിളി വീണ്ടുമെത്തി.
''പ്രസിഡന്റേ... ഇതിപ്പോ കളക്ടർ വരുന്നതിനു മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാണക്കേടാ. നാലുമണിക്കല്ലേ ക്രിമേഷൻ നിശ്ചയിച്ചിരിക്കുനത്. ഇന്ന് നടന്നില്ലെങ്കിൽ മോർച്ചറിയിലേക്ക് മാറ്റേണ്ടി വരും. എനിക്ക് പ്രതീക്ഷയില്ല.""
'അഞ്ചുമിനിട്ടിനുള്ളിൽ ഞാനെത്തും.""
അനുശ്രീ ഫോൺ കട്ടുചെയ്തു.
''ഞാനറിഞ്ഞു, സാബുമെമ്പർ പ്രശ്നം ഉണ്ടാക്കിയെന്ന്. സ്വന്തമായി ഒരുതുണ്ട് ഭുമിയും ചോരാത്തൊരു കൂരയും അവടെ സ്വപ്നമായിരുന്നു, കഴിഞ്ഞില്ല.""
ഇടിവെട്ടിപ്പെയ്ത മഴയത്ത് അവരുടെ കിടപ്പറ സംഭാഷണങ്ങൾക്ക് ചെവിയോർത്തിട്ടുള്ള ചുവര് വിതുമ്പി.
സെൽഫ് സ്റ്റാർട്ടർ ഉണ്ടെങ്കിലും സാബു മെമ്പറോടുള്ള ദേഷ്യം സഹിക്കാൻ പറ്റാതെ അനുശ്രീ കിക്കറിൽ ആഞ്ഞു ചവുട്ടി. ഒരിക്കൽ മെമ്പറെ പൂട്ടാനൊരവസരം കിട്ടിയതാണ്. അരുണയുടെ ഭാവിയെ ഓർത്ത് അന്നത് ഒതുക്കി.
വഴിയരികിലെ മഹാഗണി മരത്തിന്റെ തണലിലേക്ക് വണ്ടി ഒതുക്കി നിർത്തി അനുശ്രീ പരിസരം വീക്ഷിച്ചു. പൊതുശ്മശാനത്തിലേക്കുള്ള വഴി കല്ലൻമുളകളും കാറ്റാടിക്കഴകളും കുറുകെ കെട്ടി തടഞ്ഞിരിക്കുന്നു.
വഴിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് സാബുമെമ്പർ. അലറിയലറി തൊണ്ടയിടറി പൂവൻ കോഴിയുടെ കാഹളം പോലെയായിട്ടുണ്ട് ശബ്ദം. ഏറ്റുവിളിക്കാൻ പത്തുപതിനഞ്ചു സ്ത്രീകളും. അനുശ്രീയെ കണ്ടപ്പോൾ മുദ്രാവാക്യം വിളി ഒന്നൂടെ ഉച്ചത്തിലായി. ചാനലുകാരുടെ കാമറനോട്ടത്തിനു മുൻപിൽ വല്ലാതങ്ങ് ആവേശം കൊള്ളുകയാണ് അയാൾ. നാലഞ്ച് പോലീസുകാരും കുറച്ചു നാട്ടുകാരും കാഴ്ചക്കാരായി ചുറ്റിനുമുണ്ട്.
''ഞങ്ങൾ ആവുന്നത് പറഞ്ഞുനോക്കി അനു, മെമ്പർ വഴങ്ങുന്നില്ല. മൂന്നു മണിക്കാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്. രണ്ടു മണികഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസ് വരും. സെൻസിറ്റീവ് ഇഷ്യു ആയതുകൊണ്ട് പ്രകോപനം പാടില്ലെന്നും കഴിവതും അനുനയത്തിന്റ മാർഗം സ്വീകരിക്കണമെന്നും കളക്ടറുടെ നിർദേശമുണ്ട്.""
വില്ലേജ് ഓഫിസർ ഇന്ദിര സിറ്റുവേഷന്റെ ഗൗരവം ബോധ്യപ്പെടുത്തി..
ഇതിനിടെ ചാനൽ റിപ്പോർട്ടർ മൈക്ക് നീട്ടി പ്രസിഡന്റിന്റെ അഭിപ്രായം ആരാഞ്ഞു.
''ഒരു പ്രശ്നവും ഇല്ല. നിശ്ചയിച്ച സമയത്ത് തന്നെ സംസ്കരിക്കും.""
പ്രസിഡണ്ട് സാബുമെമ്പറെ വിളിച്ച് മാറ്റിനിർത്തി.
''ഇത് രാഷ്ട്രീയം കളിക്കണ്ട സമയമല്ല. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടയിലാണ് സുജാതക്ക് രോഗം വന്നത്. ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അമ്മ മരിച്ചതറിയാതെ ഓടിച്ചാടി നടക്കുന്ന കുട്ടിയെ.... ഹൃദയം പൊട്ടി നിൽക്കുന്ന ഭർത്താവിനെ..... ഒക്കെ കണ്ടു. മരിച്ചവരെയെങ്കിലും വെറുതെ വിടൂ...""
''എന്നാ വർത്തമാനമാ പ്രസിഡന്റേയിത്? എന്റെ വാർഡിലെ വോട്ടർമാരുടെ ആരോഗ്യം നോക്കേണ്ടത് എന്റെ കടമയല്ലേ? വേറെ എവിടെങ്കിലും കൊണ്ടുപോയി കത്തിക്കുന്നതിൽ എനിക്ക് ഒരു വിരോധവുമില്ല.""
സാബുമെമ്പറിന്റെ ഒച്ചയുയർന്നു .
'' പുകയടിച്ചാൽ കൊവിഡ് പകരുമെന്ന് ആരാ പറഞ്ഞത്?""
''പുകയടിച്ചാൽ കൊവിഡ് പകരില്ലെന്ന് ആരാ പറഞ്ഞത്? ആകാശം ഇടിഞ്ഞു വീണാലും എന്റെ കൊക്കിന് ജീവനൊണ്ടെങ്കിൽ ഒരു കോവിഡ് രോഗിയെ ഇവിടെ കത്തിക്കാനനുവദിക്കില്ല. ഈ ചുറ്റുവട്ടത്തുള്ള പത്തിരുപതു വീട്ടുകാരുടെ പിന്തുണ എനിക്കുണ്ട്. അവരുടെ വീട്ടിൽ രോഗികളുണ്ട്... പ്രായമായവരുണ്ട്... കുട്ടികളുണ്ട്... അല്ലെങ്കിൽ തന്നെ ഈ പഞ്ചായത്തിൽ ഒരു പൊതുശ്മശാനം എന്തിനാണ്? എന്റെ എതിർപ്പിന് നിങ്ങൾ പുല്ലുവില കൽപ്പിച്ചോ?""ശ്വാസഗതിയിലെ ആരോഹണാവരോഹണത്തിൽ നെഞ്ചുയർന്നും താണും നേതാവിന്റെ കഴുത്തിലെ ഏലസൊന്നിളകി.
''അതൊക്കെ നമ്മൾ പല പ്രാവശ്യം ചർച്ച ചെയ്തതല്ലേ? ഇപ്പോഴാണ് ശരിക്കും ബോദ്ധ്യപ്പെട്ടത്. ഇവിടെ ഒരു പൊതുശ്മശാനത്തിന്റെ ആവശ്യം ഉണ്ടായിരുന്നു.""
ഇടയിലേക്ക് നീണ്ടുവന്ന റിപ്പോർട്ടറുടെ മൈക്ക് അനുശ്രീ തട്ടി മാറ്റി.
സാബുമെമ്പർ അരയും തലയും മുറുക്കിയാണെന്ന് പ്രസിഡന്റിന് മനസ്സിലായി. ചാനലുകാരുടെ മുൻപിൽ ഒരു പരാജയം അയാൾ ആഗ്രഹിക്കുന്നില്ല.
''ഒന്ന് നിന്നേ...""
ഒന്നുരണ്ടു ചുവടുകൾ വച്ച സാബുമെമ്പർ വാക്കുകളിലെ ആജ്ഞാസ്വരം തിരിച്ചറിഞ്ഞു.
''പഴയ കേസ് ഓർമ്മയൊണ്ടല്ലോ, അന്ന് അരുണ തന്ന പരാതി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവൾക്കയച്ച അശ്ലീല ഫോട്ടോകൾ അവളെനിക്ക് ഫോർവേഡ് ചെയ്തത് ഞാൻ ഡിലിറ്റ് ചെയ്തിട്ടില്ല, ചാനലുകാർക്ക് ഇന്നത്തേക്കതുമതി.''
അതൊക്കെ അന്നേ അരുണയെക്കൊണ്ട് ഡിലിറ്റ് ചെയ്യിച്ചിരുന്നെങ്കിലും അങ്ങനെ പറയാനാണ് അനുശ്രീക്ക് തോന്നിയത്.
സാബു മെമ്പർ വിളറി വെളത്തു. കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു.
''പ്രസിഡന്റേ ചതിക്കരുത്, എന്റെ രാഷ്ട്രീയഭാവി...""
''എന്നാൽ അവരോട് എണീറ്റു പോകാൻ പറ, പിന്നെ റോഡിനു കുറുകെ കെട്ടിയിരിക്കുന്ന കമ്പും കോലുമൊക്കെ അഴിച്ചു കളഞ്ഞേക്ക്.""
റോഡിൽ കുത്തിയിരിക്കുന്ന സ്ത്രീകളോടായി സാബു മെമ്പർ ഉച്ചത്തിൽ പറഞ്ഞു.
''പ്രിയപ്പെട്ടവരേ, നമ്മൾ ഈ ഉപരോധസമരം ഇവിടെ അവസാനിപ്പിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ പുതിയ നിർദ്ദേശം വന്നിട്ടുണ്ട്. പുകയിൽ കൂടി കൊറോണ വൈറസ് പകരില്ല. ഇനി ആർക്കെങ്കിലും പേടിയുണ്ടെങ്കിൽ അവർക്ക് മാസ്ക്ക് ധരിക്കാം. മരിച്ച സുജാത കൊവിഡ് രോഗികളെ പരിചരിച്ച ഒരു മാലാഖയായിരുന്നു. ആ കുടുംബത്തിന്റെ വേദന കണ്ടില്ലാന്ന് നടിക്കാൻ ആവില്ല. ഒന്നുമില്ലേലും നമ്മളൊക്കെ മനുഷ്യേരല്ലേ? എല്ലാവരും സുജാത നഴ്സിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അവരവരുടെ വീടുകളിലേക്ക്പിരിഞ്ഞു പോണമെന്ന് അഭ്യർഥിക്കുന്നു.""
രംഗം ലൈവായി കൊഴുത്തുവരുമ്പോൾ നായകൻ അപ്രതീക്ഷിതമായി കളം മാറി ചവുട്ടിയത് ഒ ബി വാനും സർവ സജ്ജീകരണങ്ങളുമായി റേറ്റിംഗ് ചാർട്ടിൽ കുതിച്ചുകയറ്റമുണ്ടാക്കാൻ പാഞ്ഞെത്തിയ ചാനലുകാരെ ഞെട്ടിച്ചു,
അനുശ്രീയെ പൊതിഞ്ഞുനിന്ന റിപ്പോർട്ടറൻമാരിൽ ഒരാൾ ചോദിച്ചു.
''ഇത്ര പെട്ടന്ന് ഒരു കോംപ്രമൈസ്? എന്ത് വജ്രായുധമാണ് താങ്കൾ പ്രയോഗിച്ചത്?""
''വജ്രായുധമല്ല, അരുണാസ്ത്രം, അതുരച്ചു മിനുക്കിയെടുത്തു.""
തിടുക്കപ്പെട്ട അനുശ്രീക്ക് മുന്നിൽ ആൾക്കൂട്ടം വഴിമാറിക്കൊടുത്തു.
പഞ്ചായത്തിലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞ് വീടെത്താൻ വൈകി. വീട് ഇരുട്ടുപുതച്ച് ഉറങ്ങുകയായിരുന്നു. ശ്രീക്കുട്ടൻ മുൻവാതിൽ അകത്തുനിന്ന് പൂട്ടി സ്പെയർ താക്കോൽ തൂണിന് മുകളിൽ വച്ചിരുന്നു.
അവൾ വാതിൽ തുറന്ന് അകത്തുകേറി നേരെ ബാത്റൂമിലേക്ക് പോയി. അടക്കിപ്പിടിച്ച അമർഷവും വേദനയും ഷവറിന്റെ സുഷിരം വഴി ചീറ്റിത്തെറിച്ചു.
സിതാരയെ ഉണർത്താതെ മാറ്റിക്കിടത്തി അവരുടെ ഇടയിലേക്ക് പതിവുപോലെ നൂഴ്ന്നു. ഉറക്കം നടിച്ചു കിടന്ന ശ്രീക്കുട്ടന്റെ കൈ അപ്രതീക്ഷിതമായി അവളെ ചുറ്റിവരിഞ്ഞു. അവൾക്ക് ശ്വാസം വിങ്ങി. അരക്കെട്ടിലെ മുറുക്കം ഉടലാകെ അസ്വസ്ഥതയുടെ ശവം നാറിപ്പൂക്കളെ വിരിയിച്ചപ്പോൾ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രോഷത്തോടെ അവളാ കൈ തട്ടിമാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |