ലക്‌നൗ: അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ മാഫിയ ബന്ധമുള്ളവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് ബി.എസ്.പി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞു. ഗുണ്ടാനേതാവിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറി, നിലവിൽ ജയിലിൽ കഴിയുന്ന എം.എൽ.എ മുഖ്തർ അൻസാരിക്ക് പകരം മൗ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഭീം രാജ്ഭർ മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി.
മാഫിയ ബന്ധമുള്ളവർക്ക് പാർട്ടി ടിക്കറ്റ് നൽകില്ലെന്ന് ട്വിറ്ററിലൂടെയാണ് മായാവതി അറിയിച്ചത്. അധികാരത്തിലെത്തിയാൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നത് തടയാൻ ഒരാളും ഉണ്ടാകാതിരിക്കാൻ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ശ്രദ്ധിക്കാൻ പാർട്ടി നേതാക്കളോടും നിർദ്ദേശിച്ചു. കഴിഞ്ഞ മാസം മുഖ്താർ അൻസാരിയുടെ സഹോദരനും മുൻ ബി.എസ്.പി എം.എൽ.എയുമായ സിഗ്ബത്തുല്ല അൻസാരിയും അനുയായികളും സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു.
മാഫിയ നേതാവായ അൻസാരിയുടെ സഹോദരനെ പാർട്ടിയിലെടുത്ത സംഭവത്തിൽ എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ബി.ജെ.പി വിമർശിച്ചിരുന്നു. അടുത്തിടെയാണ് ഗുണ്ടാ നേതാവും മുൻ എം.പിയുമായ ആതിക് അഹ്മദ് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |