SignIn
Kerala Kaumudi Online
Friday, 26 April 2024 4.09 PM IST

രക്ഷപ്പെടുമെങ്കിൽ ആ വഴിയും നോക്കണം

ksrtc

കെ.എസ്.ആർ.ടി.സിയിലെ നാല്പതിനായിരത്തോളം ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം ഇന്നലെ മുതലാണ് നൽകിയത്. ഒന്നാംതീയതി ശമ്പളം നൽകാൻ സ്ഥാപനത്തിന്റെ കൈവശം പണമില്ലാത്തതുതന്നെ കാരണം. പതിവുപോലെ സർക്കാർ 80 കോടി രൂപ നൽകിയതിനെത്തുടർന്നാണ് ശമ്പളവിതരണത്തിന് നടപടികളായത്. കൊവിഡ് പ്രതിസന്ധി മൂലം സർവീസുകൾ കുറഞ്ഞതോടെ നേരത്തെ ഉണ്ടായിരുന്ന വരുമാനം പോലുമില്ലാതായി. കുറെ സർവീസുകൾ ഓടുന്നുണ്ടെങ്കിലും വരുമാനം നന്നേ കമ്മിയാണ്. കഷ്ടിച്ച് ഇന്ധനച്ചെലവ് നടക്കുമെന്നു മാത്രം. ശമ്പളവും പെൻഷനും നൽകാൻ വേറെ വക കണ്ടെത്തണം. കൊവിഡിനു മുമ്പും സ്ഥിതി അത്രയൊന്നും ശോഭനമായിരുന്നില്ല.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ നിലനില്പ് ഭദ്രമാകണമെങ്കിൽ കടുത്ത ചില നടപടികൾ അനിവാര്യമാണെന്ന ചിന്ത ഉടലെടുത്തതിൽ അസ്വാഭാവികമായി ഒന്നുമില്ല. അതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ കുറയ്ക്കാനുള്ള ആലോചന. സർവീസുകൾ ഏതാണ്ട് പകുതിയായി വെട്ടിക്കുറച്ച സ്ഥിതിക്ക് ഇപ്പോഴുള്ളത്ര ജീവനക്കാർ എന്നും ഡ്യൂട്ടിക്കെത്തേണ്ട ആവശ്യമില്ല. പകുതിയോളം ജീവനക്കാരുടെ ആവശ്യമേ ഉള്ളൂ. അവരെവച്ച് ഓടിക്കാവുന്ന സർവീസുകളേ ഇപ്പോൾ ഉള്ളൂ. ശമ്പളത്തിനായി നൂറു കോടിയോളം രൂപ ഓരോ മാസവും കണ്ടെത്തുകയെന്നത് കോർപ്പറേഷന് കൂട്ടിയാൽ കൂടാത്തതായി മാറിക്കഴിഞ്ഞു. ജീവനക്കാരിൽ അൻപതു ശതമാനം പേരെ പകുതി ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ചുവർഷം വരെ ലേ ഓഫ് ചെയ്യുന്നതിനെക്കുറിച്ച് ഉന്നതതലങ്ങളിൽ ആലോചന നടക്കുകയാണിപ്പോൾ. നിർദ്ദേശം സർക്കാരിന്റെ മുമ്പിൽ സമർപ്പിച്ച് അനുവാദം ലഭിച്ചാലേ അത്തരമൊരു തീരുമാനമെടുക്കാനാവൂ. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയനുകളും സമ്മതം മൂളണം. സാധാരണഗതിയിൽ ഏറെ എതിർപ്പു ക്ഷണിച്ചുവരുത്തുന്ന നിർദ്ദേശമാണിത്. സർക്കാരും യൂണിയനുകളും വിഷയത്തെ എങ്ങനെയാണ് വിലയിരുത്തുന്നതെന്നതിനെ ആശ്രയിച്ചാകും ഭാവികാര്യങ്ങൾ. ഏതായാലും ഇപ്പോഴത്തെ നിലയിൽ സ്ഥാപനത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നത് വസ്തുതയാണ്. കാലാകാലങ്ങളായുള്ള നടത്തിപ്പുദോഷം കൊണ്ട് കടത്തിലും ബാദ്ധ്യതകളിലും മുങ്ങിത്താഴ്‌ന്നു നിൽക്കുന്ന കോർപ്പറേഷനെ എക്കാലവും പണം നൽകി സഹായിക്കുകയെന്നത് സർക്കാരിനും വലിയ ഭാരമായി വരികയാണ്.

വരുമാനം കൂട്ടിയും പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തിയും കോർപ്പറേഷന്റെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ തേടുന്നതിനിടയിലാണ് കൊവിഡ് മഹാമാരി വന്നുഭവിച്ചത്. അതോടെ കിട്ടിയിരുന്ന വരുമാനം പോലും നിലച്ചു. കെ.എസ്.ആർ.ടി.സിക്കു മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും സമാന ദു:സ്ഥിതി നേരിടുന്നുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സിയോളം അവയിൽ പലതിന്റെയും സ്ഥിതി അത്ര മോശമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനക്കാരുടെ സംഖ്യ കുറയ്ക്കാതെ കോർപ്പറേഷന് പിടിച്ചുനിൽക്കാനാവില്ലെന്നതാണ് പരമാർത്ഥം. ലേ ഓഫ് ചെയ്യുന്ന ജീവനക്കാർക്ക് സ്ഥിതി മെച്ചപ്പെടുമ്പോൾ മടങ്ങിവരാനാകും വിധം ഏർപ്പാടുണ്ടായാൽ മതി. കെ.എസ്.ആർ.ടി.സി മേധാവി ബിജുപ്രഭാകർ ഇതിനകം ലേ ഓഫ് നിർദ്ദേശം യൂണിയനുകളുമായി ചർച്ച ചെയ്തതായാണ് മനസിലാക്കുന്നത്. ഗതാഗതമേഖല ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധിയെപ്പറ്റി ജീവനക്കാർക്കും നന്നായി അറിയാവുന്നതാണ്. വരുമാനത്തിൽ കുറവു വരുന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമല്ലെങ്കിലും സ്ഥാപനത്തിന്റെ നിലനില്പിന് കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവന്നാൽ സ്വീകരിക്കാതെ എന്തുചെയ്യാൻ. സർവീസുകൾ പൂർണ നിലയിലെത്തിയാലേ വരുമാനം കൂടുകയുള്ളൂ. കൊവിഡ് സാഹചര്യത്തിൽ അതിനു സാദ്ധ്യതയില്ല. മഹാമാരിയിൽ നിന്ന് പൂർണമോചനം എത്രയും വേഗം ഉണ്ടാകട്ടെ എന്ന് ആശിക്കാനേ കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.