മലപ്പുറം: കൊവിഡിൽ നിത്യജീവിതം തീർത്തും വഴിമുട്ടിയ അവസ്ഥയിലാണ് ജില്ലയിലെ ടൂറിസ്റ്റ് വാഹന ജീവനക്കാരും ഉടമകളും. വലിയ തുക ചെലവഴിച്ച് മികച്ച സൗകര്യങ്ങളൊരുക്കിയ ബസുകളും ട്രാവലറുകളും ഓട്ടമില്ലാതെ നിറുത്തിയിട്ടിരിക്കുകയാണ്. കൊവിഡിന്റെ ഒന്നാംവരവ് മുതൽ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചില കേന്ദ്രങ്ങൾ തുറന്നെങ്കിലും വലിയ രീതിയിലുള്ള ഓട്ടമൊന്നുമായിട്ടില്ല. ജില്ലയിൽ 70 ഓളം ടൂർ, ട്രാവൽ ഏജൻസികളുണ്ട്. ചിലതെല്ലാം അടച്ചു പൂട്ടലിന്റെ വക്കിലുമാണ്. ടൂറിസ്റ്റ് ബസുകൾക്ക് ഒരുവർഷത്തേക്ക് അടയ്ക്കേണ്ട ഇൻഷ്വറൻസ് തുക 1.10 ലക്ഷം രൂപയാണ്. ഇതിന് പുറമെ നികുതിയിനത്തിൽ മൂന്ന് മാസത്തേക്ക് 36,000 രൂപയും അടയ്ക്കണം. ഈ തുകയെല്ലാം കൃതമായി അടച്ച് ബസ് നിലനിറുത്തുന്നത് മാത്രമാണ് മിച്ചം. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇൻഷ്വറൻസ് അടയ്ക്കാനുള്ള കാലാവധി അഞ്ച് മാസം നീട്ടി നൽകിയിരുന്നു.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ ശബരിമല സീസണും മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്‌കൂൾ, കോളേജ് യാത്രകളും എന്നിങ്ങനെ രണ്ട് സീസണുകളാണ് പ്രധാനമായും ലഭിക്കാറുള്ളത്. ഇതിനെല്ലാം പുറമെ കല്യാണ ഓട്ടങ്ങളും ഉണ്ടാവുമായിരുന്നു. കൊവിഡ് ആരംഭിച്ചതോടെ സീസണിൽ കിട്ടുന്ന വരുമാനവും ഇവർക്ക് ഇല്ലാതെയായി. ടൂറിസ്സ് വാഹനങ്ങളുടെ വരുമാനം മാത്രം ആശ്രയിക്കുന്ന ഉടമകളും ജീവനക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. ലോണെടുത്ത് വാഹനം വാങ്ങിയവരും കടം വാങ്ങി അറ്റകുറ്റപണികൾ നടത്തുന്നവരുമാണ് ജില്ലയിലെ ഒട്ടുമിക്ക വാഹന ഉടമകളും. ഇവരെല്ലാം ഇന്ന് കടക്കെണിയിലാണ്.
ക്രമാതീതമായി ഉയരുന്ന ഡീസലിന്റെ വിലയും ഇവർക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊവിഡിന് മുമ്പ് 25 കിലോമീറ്റർ കണക്കിൽ 7,500 രൂപ തോതിലാണ് ഉടമകൾ യാത്രകൾക്ക് ഈടാക്കിയിരുന്നത്. ഡീസൽ വില 98ലെത്തി നിൽക്കുമ്പോൾ നിലവിൽ ഈടാക്കുന്ന തുകയും ലാഭകരമല്ലാത്ത അവസ്ഥയിലാണ്. ചില പ്രമുഖ വാഹന ഉടമകളെങ്കിലും ചെറിയ തുകയിലും യാത്ര പോവാൻ തയ്യാറാവുന്നതും ചെറുകിടക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പലിശ രഹിത മൊറാട്ടോറിയം പോലെയുള്ള സംവിധാനങ്ങൾ ഈ സാഹചര്യത്തിൽ ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
നിറുത്തിയിട്ടാലും ചെലവ് തന്നെ
വലിയ വാഹനങ്ങൾ ഓട്ടമില്ലാതെ ദിവസങ്ങളോളം നിറുത്തിയിടുന്നത് ടയർ കേടുവരാൻ കാരണമാകുന്നുണ്ട്. ട്രാവലർ വാഹനങ്ങളുടെ ടയർ ഒന്നിന് ഏകദേശം 5,600 മുതൽ 8,000 രൂപ വരെ ചെലവ് വരും. ബസുകൾക്ക് രണ്ട് ടയറിന് 53,000 രൂപയാണ് ചെലവ് .
നിറുത്തിയിടുന്നത് ബാറ്ററികൾ നശിക്കാനും കാരണമാകുന്നു. ബസുകളിൽ രണ്ട് ബാറ്ററികൾ സാധാരണയായി ഉണ്ടാകാറുണ്ട്. ഒരു ബാറ്ററിക്ക് 13,000 രൂപ വില വരും.
ദിവസങ്ങളോളം നിറുത്തിയിടുമ്പോൾ സീറ്റുകളിലും റൂഫുകളിലും കേടുപാടുകൾ സംഭവിക്കും.
ടൂറിസ്റ്റ് ഓട്ടങ്ങൾ മാത്രം ഉപജീവനമാക്കിയ ഉടമകളെയും ജീവനക്കാരെയുമാണ് നിലവിലെ സാഹചര്യം കൂടുതലായി ബാധിക്കുക. നിലവിൽ ഓട്ടമില്ലാത്ത അവസ്ഥയിൽ പലരും കടക്കെണിയിലാണ്. സർക്കാർ വേണ്ട സംവിധാനങ്ങൾ ചെയ്ത് തരണം.
കെ. സുജിത്ത് ബാബു, കേരള ഡിസ്‌കവറി ട്രാവൽസ് , മലപ്പുറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |