യു.എസ്.ഓപ്പൺ : ഫൈനലിൽ ജോക്കോവിച്ച് - മെദ്വദേവ് പോരാട്ടം
ജയിച്ചാൽ ജോക്കോവിച്ചിന് കലണ്ടർസ്ലാം എന്ന ചരിത്ര നേട്ടം
ന്യൂയോർക്ക്: ഒരൊറ്റ ജയം അകലെ ലോക ഒന്നാം നമ്പർതാരം നൊവാക്ക് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന റെക്കാഡും കലണ്ടർസ്ലാം എന്ന ചരിത്ര നേട്ടവും. ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ വാശിയേറിയ സെമിയിൽ കീഴടക്കിയാണ് ജോക്കോ ഇത്തവണ യു.എസ്.ഓപ്പണിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. ഫൈനലിൽ ഡാനിൽ മെദ്വദേവാണ് ജോക്കോയുടെ എതിരാളി. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് ജോക്കോയും മെദ്വദേവും തമ്മിലുള്ള ഫൈനൽ പോരാട്ടം. കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ മെദ്വദേവിനെ തോൽപ്പിച്ചാണ് ജോക്കോ കിരീടം നേടിയത്. ജോക്കോയ്ക്ക് ആധിപത്യം തുടരാനും മെദ്വദേവിന് പകരം വീട്ടാനുമുള്ള അവസരവുമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
സൂപ്പർ
നൊവാക്ക്
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെമിയിൽ ജോക്കോ നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ സ്വെരേവിന്റെ വെല്ലുവിളി മറികടന്നത്. ഒളിമ്പിക്സ് സെമിയിൽ തന്നെ കീഴടക്കിയ സ്വെരേവിനോടുള്ള പകരം വീട്ടലുമായി ജോക്കോയ്ക്ക് ഈ വിജയം.
4-6ന് ആദ്യസെറ്റ് കൈവിട്ട ജോക്കോ രണ്ടും മൂന്നും സെറ്റുകൾ യഥാക്രമം 6-2നും 6-4നും സ്വന്തമാക്കി. നാലാം സെറ്റ് 4-6ന് നഷ്ടപ്പെടുത്തി.എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് 6-2ന് സ്വന്തമാക്കി ജോക്കോ ഫൈനലിന് ടിക്കറ്റെടുക്കുകയായിരുന്നു.
സെമിയിൽ കനേഡിയൻ താരം ഫെലിക്സ് അഗർ അലിയാസ്സിമെയെനേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് മെദ്വദേവ് സീസണിലെ തന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലുറപ്പിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ 6-4, 7-5, 6-2നായിരുന്നു മെദ്വദേവിന്റെ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |