സ്വാമി വിവേകാനന്ദന്റെ വാക്കുകൾക്ക് കാതോർക്കണം
ന്യൂഡൽഹി: മതങ്ങൾ അന്ധവിശ്വാസങ്ങൾക്കും കാർക്കശ്യങ്ങൾക്കും അതീതമായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. സമൂഹത്തിലെ അർത്ഥരഹിതമായ വിഭാഗീയ സംഘർഷങ്ങളെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദൻ ഒരു പ്രവാചകനായിരുന്നുവെന്ന് പറയാം.
സ്വാതന്ത്ര്യസമര കാലത്തെ വേദനാജനകമായ അനുഭവങ്ങൾക്കും ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിനും മുമ്പേ തിരിച്ചറിഞ്ഞതാണ് മതേതരത്വത്തിന്റെ മൂല്യം. മതത്തിന്റെ യഥാർത്ഥ മൂല്യം പൊതു നന്മയും സഹിഷ്ണുതയും ആണെന്നും നവോത്ഥാന ഇന്ത്യയുടെ നിർമാണത്തിന് വിവേകാനന്ദൻ മുന്നോട്ട് വച്ച ആശയങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഹൈദരാബാദിലെ വിവേകാന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ എക്സലൻസിന്റെ 22ാം സ്ഥാപന ദിനത്തിൽ നൽകിയ സന്ദേശത്തിൽ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
തങ്ങളുടെ പ്രവർത്തികൾ രാഷ്ട്ര നിർമാണത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്നുണ്ടെന്ന് യുവാക്കൾ സ്വയം വിലയിരുത്തണം. ഇന്ത്യയുടെ സ്വതന്ത്ര്യാനന്തര സമര ചരിത്രം ഭൂമിയുടെ മേലുള്ള അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഗോത്ര നേതാവ് ബിർസ മുണ്ട, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നീ യുവ നേതാക്കളുടെ പേരുകളില്ലെങ്കിൽ പൂർത്തിയാകില്ല. താൻ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വരുന്നയാളാണ്. വിദ്യാഭ്യാസം നേടാൻ ഏറെ പണിപ്പെട്ടു. എന്നാൽ ഇന്നങ്ങനെയല്ല. വിദ്യാർത്ഥികൾക്ക് കൂടുതൽ സാമൂഹിക, രാഷ്ട്രീയ അവബോധമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തെ ബാധിക്കുന്ന അസുഖങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങളും മനസിലാക്കണം. വ്യാപകമായി പുസ്തകങ്ങൾ വായിക്കുയും സ്വന്തം കാഴ്ചപ്പാടും അഭിപ്രായങ്ങളും രൂപീകരിക്കണണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |