SignIn
Kerala Kaumudi Online
Saturday, 27 April 2024 1.15 AM IST

വീരപാണ്ഡ്യ കട്ട ജലീൽ സായ്‌വ്!

dronar

പോർവീര്യത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മനോട് കിടപിടിക്കുന്നയാളാണ് ജലീൽ സായ്‌വ്. പോരാളി സായ്‌വ് എന്നാണ് ജലീൽ സായ്‌വ് കുറ്റിപ്പുറം- വളാഞ്ചേരി മേഖലകളിലിപ്പോൾ അറിയപ്പെടുന്നത്. പാണ്ടിക്കടവത്ത് കുഞ്ഞാപ്പയുടെ നിഴൽ കണ്ടാൽ പോലും ജലീൽ സായ്‌വിന്റെ മുഖം ചുവന്നു തുടുക്കും. പിന്നീടങ്ങോട്ട് സായ്‌വിൽ, ഒരു മാതിരി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യക്കാരെ കണ്ട കട്ടബൊമ്മൻ മാത്രമേ പ്രവർത്തിക്കൂ. കട്ടബൊമ്മനെ തൂക്കിക്കൊന്ന ബ്രിട്ടീഷുകാരുടെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കുഞ്ഞാപ്പ അങ്ങേയറ്റം സംയമനം പാലിച്ച് പിടിച്ചുനിൽക്കുന്നത്. അത്തരമൊരവസ്ഥ താനായിട്ടുണ്ടാക്കേണ്ട എന്ന് കരുതി ജലീൽ സായ്‌വും കുഞ്ഞാപ്പയെയോ കുഞ്ഞാപ്പയുടെ നിഴലിനെയോ മുഖാമുഖം കാണാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.

പക്ഷേ വിധി അതിനെപ്പോഴും അനുവദിക്കുന്നില്ല. വിധിയുടെ വിചിത്രമായ പദ്ധതിയനുസരിച്ച് കുഞ്ഞാപ്പയോടും കുഞ്ഞാപ്പയുടെ നിഴലിനോടും യുദ്ധം ചെയ്യാൻ ജലീൽ സായ്‌വ് നിർബന്ധിതനാകുന്ന സാഹചര്യമാണ് ഈ ഭൂഗോളത്തിലുള്ളത്. ജലീൽ സായ്‌വ് വേണമെന്ന് കരുതിയിട്ടല്ല ഈ യുദ്ധം. സാഹചര്യങ്ങളുടെ സമ്മർദ്ദം കടുവയെയും നരഭോജിയാക്കുന്നത് പോലെ ജലീൽ സായ്‌വിനെയും കുഞ്ഞാപ്പയ്ക്കെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതനാക്കുകയാണ്. പെരുമ്പറ മുഴങ്ങി, കച്ചമുറുക്കിയുടുത്തോളൂ എന്ന് അതുകൊണ്ടാണ് സായ്‌വ് ഫേസ്ബുക്കിലൂടെ മനസില്ലാമനസോടെ യുദ്ധവിളംബരം നടത്തിയത്.

മന്ത്രിപ്പണിയുടെ ബേജാറൊന്നുമില്ലാത്തതിനാൽ ജലീൽ സായ്‌വിന് ഇപ്പോൾ യുദ്ധത്തിന്റെ വേവലാതി മാത്രമേയുള്ളൂവെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. ഇനിയുള്ള അഞ്ച് കൊല്ലവും കുഞ്ഞാപ്പയുടെ പിറകേ താനുണ്ടെന്ന് പറയാൻ സായ്‌വ് നിർബന്ധിതനായി. എം.പിപ്പണിയുമായി ഫാസിസത്തെ ഓടിക്കാൻ കുഞ്ഞാപ്പ ഡൽഹിക്ക് വിമാനം കയറിയപ്പോൾ സായ്‌വ് ശരിക്കും ആശ്വസിച്ചതായിരുന്നു. ഇനി കുഞ്ഞാപ്പയ്ക്കെതിരെ യുദ്ധത്തിന് ചാടിയിറങ്ങേണ്ടല്ലോ എന്ന്. പക്ഷേ എന്തുചെയ്യാം! കുഞ്ഞാപ്പ പോയതുപോലെ തന്നെയിങ്ങ് തിരിച്ചുവന്നു. അവിടെ ഫാസിസത്തിന് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നും ഇവിടെയാണ് ഫാസിസം പത്തിവിടർത്തി നിൽക്കുന്നതെന്നതുമാണ് കുഞ്ഞാപ്പയുടെ തിരിച്ചുവരവിന് ഹേതു. അതുകണ്ട ജലീൽ സായ്‌വ് പറഞ്ഞത്, പോയ മച്ചാൻ തിരുമ്പി വന്താൻ എന്നാണ്. ഇനി കുഞ്ഞാപ്പ ഫാസിസത്തെ തുരത്താൻ ഐക്യരാഷ്ട്രസഭയിലേക്ക് പോകേണ്ടി വരുമോയെന്ന് സായ്‌വ് അന്ന് ചോദിക്കുകയുണ്ടായി.

ശരിക്കും പറഞ്ഞാൽ കുഞ്ഞാപ്പ ഐക്യരാഷ്ട്ര സഭയിലേക്ക് പോകേണ്ട അവസ്ഥ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളത്തിലുണ്ടായത്. അങ്ങനെ പോകാനുള്ള തയാറെടുപ്പുകൾ നടത്തി വരവേ ജലീൽ സായ്‌വ് ആകസ്മികമായി കുറുകേ വന്ന് വീഴുകയും സായ്‌വ് പോലും ചിന്തിക്കാത്ത വിധത്തിൽ കുഞ്ഞാപ്പയുടെ പോക്ക് മുടങ്ങുകയുമായിരുന്നു. വിധിവൈപരീത്യം!

യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ ജലീൽ സായ്‌വിന് കണ്ണും മൂക്കും കാണില്ലെന്ന് സായ്‌വിനെ അടുത്തറിയുന്നവരെല്ലാം പറയുന്നുണ്ട്. ഇ.ഡിയോട് പോലും സ്നേഹം കൂടും. പണ്ടത്തെ ഇ.ഡിയെ പോലെയല്ല ഇപ്പോഴത്തെ ഇ.ഡിയെന്ന് തോന്നിപ്പോകും. പഴശ്ശിയുടെ യുദ്ധം കാണാനിരിക്കുന്നതേയുള്ളൂ എന്ന് പറഞ്ഞത് പോലെയാണ് സായ്‌വും പറയാറ്. സായ്‌വിന്റെ യുദ്ധം കാണാനിരിക്കുന്നതേയുള്ളൂ എന്ന്. അത് കേട്ടപ്പോൾ മഹാസാധു പിണറായി സഖാവ് അത്രയ്ക്കൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ, യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് സഖാവിനും കാര്യങ്ങൾ ബോദ്ധ്യപ്പെട്ടത്.

സഖാവിന് കാര്യം ബോദ്ധ്യപ്പെടുന്നതിന് മുമ്പുതന്നെ സായ്‌വ് ഇ.ഡിയെ കാണുകയും എ.ആർ നഗർ സഹകരണബാങ്കിലെ കുഞ്ഞാപ്പയുടെ അക്കൗണ്ടിനെപ്പറ്റി അന്വേഷിച്ചോളാൻ ഉപദേശിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. സഹകരണബാങ്കിൽ കയറാൻ ഇ.ഡിയോട് പറയുന്നത് ഏത് സായ്‌വായാലും പിണറായി സഖാവിന് നോക്കിനിൽക്കാനാവില്ല. അതുകൊണ്ടാണ് സഖാവിന് കോപം വന്നത്. സഖാവ് കോപിച്ചാൽ ബ്രഹ്മനും തടുക്കില്ലെന്നാണ് പ്രമാണമെന്നതിനാൽ അത്യാഹിതം ഒഴിവാക്കാൻ സായ്‌വ് സഖാവിനെ പോയി കണ്ടു. അത്രയേ ഉണ്ടായിട്ടുള്ളൂ. സായ്‌വ് യുദ്ധം അവസാനിപ്പിച്ചിട്ടൊന്നുമില്ലാത്ത സ്ഥിതിക്ക് ഇനി കാണാനിരിക്കുന്ന പൂരത്തെപ്പറ്റി കേട്ടറിയാതിരിക്കുന്നതാകും ഭംഗി!

കോൺഗ്രസിലെ മഞ്ഞുരുകി എന്നാണ് പറയുന്നത്. മഞ്ഞിന്റെ ക്വാണ്ടിറ്റി എത്ര എന്നതിനെ ചൊല്ലിയാണ് വെള്ളയമ്പലത്തെ ഇന്ദിരാഭവൻ പരിസരത്തെ ആളുകളെല്ലാം ഇപ്പോൾ സംസാരിക്കുന്നത്.

ഇത്ര പെട്ടെന്ന് ഉരുകുന്ന മഞ്ഞുണ്ടോ? അതോ അത് ശരിക്കും മഞ്ഞായിരുന്നില്ലേ? മഞ്ഞിന് പകരം ചെറിയ ഐസ് കട്ട മാത്രമായിരുന്നോ ഉണ്ടായിരുന്നത്? എന്നിത്യാദി ചോദ്യങ്ങളാണ് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നത്.

പെട്ടെന്ന് ഉരുകിത്തീർന്ന മഞ്ഞിന്റെ യഥാർത്ഥ വസ്തുത കണ്ടെത്താനായി നാസ പ്രത്യേക ഉപഗ്രഹത്തെ ഇങ്ങ് കെ.പി.സി.സി ഓഫീസ് പരിസരത്തേക്ക് പറഞ്ഞുവിട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അവിടെ സെമി കേഡർ ആകുന്നതിന്റെ ഒച്ചയും മറ്റും കേൾക്കുന്നതിനാൽ നാസ അധികൃതരും പകച്ചുനില്പാണ്!

ഇ-മെയിൽ:dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISESHAM, JALEEL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.