നീറ്റിനെതിരെ നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനം
ചെന്നൈ: കേന്ദ്രത്തെ വെല്ലുവിളിച്ച് മെഡിക്കൽ ബിരുദ പ്രവേശനത്തിന് നീറ്റ് പരീക്ഷ (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) ഒഴിവാക്കി തമിഴ്നാട്. പ്ളസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താനുള്ള ബിൽ (തമിഴ്നാട് അഡ്മിഷൻ ടു അണ്ടർ ഗ്രാഡ്വേറ്റ് മെഡിക്കൽ ഡിഗ്രി കോഴ്സസ് ബിൽ) ഇന്നലെ നിയമസഭ പാസാക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ബിൽ അവതരിപ്പിച്ചത്. 'മത്സരപ്പരീക്ഷകളല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന്' അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയും ബില്ലിനെ പിന്തുണച്ചു.
രാജ്യത്ത് ആദ്യമായാണ് നീറ്റിനെ എതിർത്ത് ഒരു സംസ്ഥാനം നിയമം പാസാക്കുന്നത്.
നീറ്റ് പരീക്ഷകൊണ്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ മനസിലാക്കാൻ തയാറാകാതെ കേന്ദ്രസർക്കാർ പിടിവാശി കാണിക്കുകയാണെന്ന് നേരത്തെ സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം നീറ്റ് പരീക്ഷപ്പേടിയിൽ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇതാണ് നിയമനിർമ്മാണം വേഗത്തിലാക്കാൻ തമിഴ്നാടിനെ പ്രേരിപ്പിച്ചത്.
നീറ്റ് അടക്കമുള്ള പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെ പ്രത്യാഘാതങ്ങൾ പഠിക്കാൻ റിട്ട. ജസ്റ്റിസ് എ.കെ. രാജൻ അദ്ധ്യക്ഷനായ ഉന്നതതല സമിതി സ്റ്റാലിൻ രൂപീകരിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീറ്റ് ഒഴിവാക്കാൻ സർക്കാർ ശുപാർശ ചെയ്തത്.
നീറ്റ് സമ്പന്ന വർഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാക്കുമ്പോൾ, സർക്കാർ സ്കൂളുകളിൽ നിന്നുള്ള സാധാരണക്കാരായ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതായി കമ്മിറ്റി വിലയിരുത്തി. രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുമ്പോൾ സർക്കാർ സ്കൂളിൽ പഠിച്ചിറങ്ങുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും അവസരം നൽകി വിദ്യാർത്ഥി സമൂഹങ്ങളെ വിവേചനങ്ങളിൽനിന്ന് സംരക്ഷിക്കുന്നതാണ് പുതിയ നിയമം. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കാൻ ഇത് സഹായകമാകുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.നീറ്റ് പരീക്ഷ കേന്ദ്രസർക്കാർ പിൻവലിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും സ്റ്റാലിൻ പറഞ്ഞു.
വാഗ്ദാനം നിറവേറ്റി
അധികാരത്തിലെത്തിയാൽ നീറ്റ് ഒഴിവാക്കുമെന്നത് ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നേരത്തെ പ്ളസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു മെഡിക്കൽ പ്രവേശനം. എന്നാൽ നീറ്റ് നടപ്പാക്കിയതോടെ പ്ലസ്ടുവിന് മികച്ച മാർക്ക് നേടുന്നവർക്കുപോലും മെഡിക്കൽ പ്രവേശനം ലഭിക്കാതായി. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി ആത്മഹത്യകളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |