ഭുവനേശ്വർ: കൊവാക്സിൻ സ്വീകർത്താക്കൾക്കിടയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ അളവ് രണ്ട് മാസത്തിന് ശേഷം കുറയാൻ തുടങ്ങുന്നതായി കണ്ടെത്തൽ. ഭുവനേശ്വറിലെ ഐ.സി.എം.ആർ-റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററിന്റെ (ആർ.എം.ആർ.സി) നേതൃത്വത്തിൽ നടത്തിയ സമീപകാല പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ ഉളളത്. അതേസമയം, കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ ഈ മാറ്റം മൂന്ന് മാസങ്ങൾക്ക് ശേഷം ആരംഭിക്കുന്നതായും പഠനം പറയുന്നു.
ഐ.സി.എം.ആർ-ആർ.എം.ആർ.സി ശാസ്ത്രജ്ഞൻ ഡോ. ദേവദത്ത ഭട്ടാചാര്യ, പഠനത്തിനായി 614 പേരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചതായി പറഞ്ഞു. ഇതിൽ പങ്കെടുത്തവരിൽ 308 പേർ (50.2 ശതമാനം) കൊവിഷീൽഡ് സ്വീകർത്താക്കളും ബാക്കിയുള്ള 306 പേർ (49.8 ശതമാനം) കൊവാക്സിൻ വാക്സിനേഷൻ ലഭിച്ചവരുമാണ്. ഇവരിൽ 81 പേരിൽ അണുബാധയ്ക്ക് ശേഷമുളള വാക്സിനേഷൻ ഒരു ബൂസ്റ്ററായും പ്രവർത്തിച്ചതായും പറയപ്പെടുന്നു.
ശേഷിക്കുന്ന 533 ഹെൽത്ത് കെയർ വർക്കർമാർക്ക് വാക്സിനേഷനു ശേഷമുള്ള അണുബാധയുടെ ചരിത്രമൊന്നുമില്ല, എന്നാൽ ആന്റിബോഡികളിൽ ഗണ്യമായ കുറവുണ്ടായതായി പഠനം കണ്ടെത്തി. ഇത് ഒരു നീണ്ടകാല പഠനമാണെന്നും ആന്റിബോഡിയിലെ സ്ഥിരത കാണുന്നതിന് ഏകദേശം രണ്ട് വർഷത്തേക്ക് ഇത് തുടരാൻ പദ്ധതിയിടുകയാണെന്നും ഡോ. ദേവ്ദത്ത വ്യക്തമാക്കി. കൊവാക്സിൻ സ്വീകർത്താക്കളിലെ ആന്റിബോഡിയുടെ അളവ് വാക്സിനേഷന് രണ്ട് മാസങ്ങൾക്ക് ശേഷം കുറയുന്നതായി കണ്ടെത്തി, കൊവിഷീൽഡ് സ്വീകർത്താക്കളുടെ കാര്യത്തിൽ ഇത് മൂന്ന് മാസമാണെന്നും അദ്ദേഹം പറഞ്ഞു.
കുറവുണ്ടാകുന്നുണ്ടെങ്കിലും ആന്റിബോഡികൾക്ക് സ്ഥിരതയുണ്ടെന്നും അവയെ പിന്തുടരുന്നത് തുടരുകയാണെന്നും ഐ.സി.എം.ആർ-ആർ.എം.ആർ.സി, ഭുവനേശ്വർ, ഡയറക്ടർ സംഘമിത്ര പതി വ്യക്തമാക്കി. എട്ട് ആഴ്ചകൾക്കുള്ളിൽ, ആന്റിബോഡികൾ കുറയുന്നതായി കണ്ടെത്തി, ആറ് മാസത്തിന് ശേഷം ഇത് പിന്തുടരുമെന്നും ഒരു നിശ്ചിത കാലയളവുവരെ ഇത് തുടരാൻ പദ്ധതിയുണ്ടെന്നും അവർ പറഞ്ഞു. അപ്പോൾ മാത്രമേ നമുക്ക് ഒരു ബൂസ്റ്റർ ആവശ്യമുണ്ടോ ഇല്ലയോ, ആവശ്യമെങ്കിൽ, എപ്പോൾ എന്ന് പറയാനാകൂ എന്നും സംഘമിത്ര പതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |