തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിനെതിരെ ചാനലുകളിൽ പരസ്യമായി ആക്ഷേപമുയർത്തിയതിന് സസ്പെൻഷനിലായിരുന്ന കെ.പി.സി.സി മുൻ സംഘടനാ ജനറൽസെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. ഇന്നലെ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്ന കെ.പി.സി.സി മുൻ സെക്രട്ടറി പി.എസ്. പ്രശാന്തിനൊപ്പം എ.കെ.ജി സെന്ററിലെത്തി. അവിടെ സി.പി.എം പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ ചേർന്ന് ചുവപ്പുഷാളണിയിച്ച് സ്വീകരിച്ചു.
രാജിപ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിലാണ് സി.പി.എമ്മിൽ ചേരുന്നുവെന്ന് അനിൽകുമാർ അറിയിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രാജിക്കത്തയച്ചു. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചാനലുകളിൽ വിമർശനം ഉന്നയിച്ചതിന് അനിൽകുമാറിനെ കൂടാതെ കെ. ശിവദാസൻനായരെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. ശിവദാസൻ നായർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് വിലയിരുത്തി സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ, അനിൽകുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു നേതൃത്വം വിലയിരുത്തിയത്.
രാജി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് അനിൽകുമാറിനെ പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. എന്നാൽ, രാജിവച്ചവനെ പുറത്താക്കിയെന്ന് പറയുന്നത് ബാഹുബലി സിനിമയിൽ ചത്തുകിടന്നവന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയതു പോലെയാണെന്ന് അനിൽകുമാർ പരിഹസിച്ചു. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട കലഹത്തിൽ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രധാന നേതാവാണ് അനിൽകുമാർ. നേരത്തെ പി.എസ്. പ്രശാന്തിനെ കൂടാതെ മുതിർന്ന നേതാവ് എ.വി. ഗോപിനാഥും കോൺഗ്രസ് വിട്ടിരുന്നു.
'നീതി നിഷേധിക്കപ്പെട്ടതിനാലാണ് 43 വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിപ്പിക്കുന്നത്. ഒരു ഉപാധിയുമില്ലാതെയാണ് സി.പി.എമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചത്. പിണറായി വിജയന്റെ ഭരണത്തെക്കാളുപരി സി.പി.എം എന്ന പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മതേതരമൂല്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവാത്തതിനാലാണ് സി.പി.എമ്മിൽ ചേരുന്നത്".
- കെ.പി. അനിൽകുമാർ
'കോൺഗ്രസ് വിട്ടുവരുന്നവർക്ക് സി.പി.എം അർഹമായ പരിഗണന നൽകും. കോൺഗ്രസിൽ ഉരുൾപൊട്ടലാണ്. പാർട്ടിയിൽ അണികൾക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു. കൂടുതൽ നേതാക്കൾ വരുമോയെന്ന് കാത്തിരുന്ന് കാണാം. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി.പി.എം തീരുമാനമെടുക്കും. കെ.പി.സി.സി ഓഫീസിന്റെ താക്കോൽ കൈകാര്യം ചെയ്തയാളാണ് അനിൽകുമാർ".
-കോടിയേരി ബാലകൃഷ്ണൻ
'അനിൽകുമാർ വിട്ടുപോയതിൽ പാർട്ടിക്ക് ഒരു ക്ഷീണവുമില്ല. പാർട്ടിയോട് ആളുകൾക്ക് സ്‌നേഹവും ബഹുമാനവും കൂടും. സംഘടനയുടെ ദൗർബല്യങ്ങൾ പരിഹരിച്ച് നല്ലരീതിയിൽ കൊണ്ടുപോകാനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകൾ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയിൽ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും".
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |