തളിപ്പറമ്പ് :പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന മുക്കുപണ്ടം തട്ടിപ്പ് കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇതിനകം രണ്ടുപേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.
ഒരു മാസമായി തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, സി.ഐ എ.വി.ദിനേശൻ, എസ്.ഐ പി.സി. സഞ്ജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അഡീ. എസ്.ഐ രഘുനാഥ്, ഗ്രേഡ് എസ്.ഐമാരായ ഗണേശൻ, റഹ്മാൻ, സീനിയർ സി.പി. ഒമാരായ അഷ്റഫ്, മുരളീധരൻ, പ്രമോദ്, മുകേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
തൃഛംബരത്തെ പ്രവാസി ഉൾപ്പെടെ മൂന്നുപേരിലേക്കാണ് ഇപ്പോൾ അന്വേഷണം എത്തിനിൽക്കുന്നത്. മുക്കുപണ്ടമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആഭരണം പണയംവച്ച് ഇവർ പണം കൈക്കലാക്കിയെന്നാണ് പൊ ലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗൾഫിലേക്ക് കടന്ന തൃച്ചംബരം സ്വദേശി മറ്റൊരാളെ കൊണ്ടാണ് ആഭ രണം പണയംവെപ്പിക്കുകയായിരുന്നു. മറ്റൊരു ബാങ്കിൽ ആഭരണം പണയം വെക്കാമെന്ന് ഇയാൾ പറഞ്ഞപ്പോൾ പഞ്ചാബ് ബാങ്കിലെ അപ്രൈസർ രമേശനെ കണ്ട് ആഭരണം നൽകണമെന്ന് തൃച്ചംബരം സ്വദേശി നിർദേശിക്കുകയായിരുന്നത്രെ. പിടിയിലായ രാജേന്ദ്രൻ നാല് അക്കൗണ്ടു കളിലും വസന്തരാജ് രണ്ട് അക്കൗണ്ടുകളിലുമായി പല തവണ മുക്കുപണ്ടം പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന് സമീപത്തെ കടയിൽ'നിന്നാണ് ഇവർ മുക്കുപണ്ടം വാങ്ങിച്ചതെന്നും പൊലീസ് കണ്ടെത്തി. തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിറകെ രാജേന്ദ്രൻ പത്ത് ലക്ഷം രൂപ അടച്ച് മുക്കുപണ്ടം തിരിച്ചെടുത്തിരുന്നു. എന്നാൽ ഏഴുലക്ഷം രൂപ കൈക്കലാക്കിയ വസന്തരാജ് പണം തിരിച്ചടച്ചിരുന്നില്ല. പ്രതികളിൽ പലരും ഒറ്റനമ്പർ ലോട്ടറി ചൂതാട്ടത്തിലുണ്ടായ നഷ്ടം നികത്തുന്നതിനാണ് മുക്കുപണ്ട തട്ടിപ്പിലേക്ക് തിരിഞ്ഞതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ജ്വല്ലറി ഉടമ തൃച്ചംബരം വാണിയംവളപ്പിൽ വി.വി.രാജേന്ദ്രൻ (62), തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തു താമസിക്കുന്ന കുഞ്ഞിപ്പുരയിൽ കെ.പി.വസന്ത രാജ് (48) എന്നിവർ റിമാൻഡിലാണ്.ബാങ്കിലെ അപ്രൈസർ തൃച്ചംബരം സ്വദേശി വി.വി.രമേശൻ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജീവനൊടുക്കിയിരുന്നു.
കാർഷിക ലോൺ തട്ടിയെടുക്കാനും സംഘം
ഇതിനിടയിൽ തളിപ്പറമ്പിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മുക്കുപണ്ട സ്വർണമാഫിയയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വർണത്തിന് 4 ശതമാനം പലിശക്ക് കാർഷിക ലോൺ കിട്ടുന്നത് മുതലെടുക്കാൻ ഒരു വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചില ദേശസാൽകൃത ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും അപ്രൈസർമാരെ കൂട്ടുപിടിച്ചാണ് രഹസ്യ ഇടപാടുകൾ നടക്കുന്നത്. ആരുമറിയാതെ നടക്കുന്ന ഇടപാടിൽ ഇടനിലക്കാർ വലിയ ലാഭം കൊയ്യുന്നുവെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |