അടൂർ : കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയുടെ ശല്യത്തിൽ ഏറെനഷ്ടം നേരിടുകയാണ് അടൂരിലെ കർഷകർ. നഗരസഭയുടെ വിവിധ ഇടങ്ങൾക്ക് പുറമേ പെരിങ്ങനാട്, മേലൂട് പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികൾ വിളകൾ കുത്തിയിളക്കി നശിപ്പിക്കുന്നതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. പെരിങ്ങനാട് പുത്തൻചന്ത ജയപുരത്ത് ജയലാലിന്റെ പുരയിടത്തിലെ രണ്ട് വർഷമായ 12 മൂട് തൈതെങ്ങുകളാണ് രണ്ടുതവണയായി കുത്തുമറിച്ച് നശിപ്പിച്ചത്. കനാലിനോട് ചേർന്നുള്ള കരപുരയിടത്തിൽ നട്ടുപരിപാലിച്ചുവന്ന തെങ്ങിൻ തൈകൾക്ക് പുറമേ ചേമ്പ്, മരച്ചീനി, ചേന എന്നീവിളകളും പൂർണ്ണമായും നശിപ്പിച്ചു. തൊട്ടടുത്ത തറയിൽ ഉണ്ണിയുടെ പുരയിടത്തിലെ മുപ്പതിൽപ്പരം മൂട് പാണ്ടിച്ചേമ്പും നശിപ്പിച്ചു. തെങ്ങുംതാര ഭാഗത്തുനിന്ന് പന്നിവേലിക്കൽ ഭാഗത്തേക്കും കാട്ടുപന്നികൾ കടന്നുകയറിയിട്ടുണ്ട്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന മരച്ചീനി, ചേമ്പ്, വാഴ എന്നിവ രാത്രിയിൽ കൂട്ടത്തോടെ നശിപ്പിക്കുകയാണ്. തടത്തിൽ ശിവദാസൻ, കാഞ്ഞിവിളയിൽ മനോഹരൻ എന്നിവരുടെ മരച്ചീനികളൾ കഴിഞ്ഞ ദിവസം കുത്തിമറിച്ച് നശിപ്പിച്ചു.
അടൂർ നഗരസഭയിലെ വിവിധ വാർഡുകളിലെ പന്നിശല്യം അമർച്ചചെയ്യാനായി കഴിഞ്ഞ ദിവസം കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ എന്നിവരുടെ സംയുക്തയോഗം കൃഷിഭവനിൽ നഗരസഭാ ചെയർമാൻ ഡി. സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
വാർഡ് തലത്തിലുള്ള ജാഗ്രതാസമിതികൾ ചേർന്ന് കാട്ടുപന്നികൾ താവളമാക്കിയിരിക്കുന്ന കാടുപിടിച്ച ഇടങ്ങൾ കണ്ടെത്തി ഉടമയെകൊണ്ട് വെട്ടിത്തെളിപ്പിക്കുന്നതിനും ഉടമ തയ്യാറാകുന്നില്ലെങ്കിൽ നഗരസഭ ഏറ്റെടുത്ത് കാടുകൾ നീക്കം ചെയ്യുന്നതിനും തീരുമാനിച്ചു. ജാഗ്രതാസമിതികളുടെ കണ്ടെത്തലുകൾ സംയുക്ത യോഗത്തിൽ അവതരിപ്പിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി നഗരസഭാ പരിധിയിൽ ലൈസൻസ് തോക്കുള്ളവരെ കണ്ടെത്തി സഹായം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |