പാരിസ്: ഈ വർഷത്തെ ഫുട്ബാൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായ ട്രാൻസ്ഫറുകളായിരുന്നു മെസിയുടേയും റൊണാൾഡോയുടേയും കൂടുമാറ്റങ്ങൾ. ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ളബായ പി എസ് ജിയിലേക്ക് മെസി ചുവടുമാറ്റിയപ്പോൾ യുവന്റസിൽ നിന്നും പ്രീമിയർ ലീഗ് ക്ളബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോയും ചുവടുമാറ്റി. ഇന്നലെ പി എസ് ജിക്കു വേണ്ടി ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയ മെസിക്ക് ക്ളബ് ബ്രുഗെയ്ക്കെതിരായ മത്സരം അത്ര സുഖകരമായ ഓർമകളല്ല നൽകിയത്. പി എസ് ജിയുടെ അരങ്ങേറ്റ മത്സരത്തിലും ഗോൾ നേടാൻ മെസിക്കു സാധിച്ചിരുന്നില്ല. നെയ്മർ, എംബാപ്പെ, മെസി എന്ന സ്വപ്നതുല്ല്യമായ കൂട്ടുകെട്ടിൽ കളത്തിലിറങ്ങിയിട്ടും ബെൽജിയം ക്ലബായ ക്ളബ് ബ്രുഗെയ്ക്കെതിരെ 1 - 1 സമനില വഴങ്ങേണ്ടി വന്നു പി എസ് ജിക്ക്. 15ാം മിനിട്ടിൽ ആന്ദർ ഹെരേര പി എസ് ജിയെ മുന്നിലെത്തിച്ചെങ്കിലും 27ാം മിനിട്ടിൽ ഹാൻസ് വനാക്കൻ മറുപടി ഗോൾ നേടി സ്കോർ സമനിലയിൽ എത്തിച്ചു.
എന്നാൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ മെസി - നെയ്മർ - എംബാപ്പെ ത്രയത്തിന് മത്സരത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ഗോളടിക്കാൻ മെസിക്ക് ലഭിച്ച ഒരു അവസരം മുതലാക്കാൻ താരത്തിന് സാധിച്ചുമില്ല.
മറുവശത്ത് തന്റെ ചിരകാല വൈരി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ അടിച്ചു കൂട്ടുന്നത് മെസിക്ക് അധിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. മെസിയുടെ നേട്ടങ്ങളെ എന്നും താരതമ്യം ചെയ്തിരുന്നത് റൊണാൾഡോയുമായിട്ടായിരുന്നു. രണ്ട് താരങ്ങളുടേതും വ്യത്യസ്തമായ കളിരീതികളാണെങ്കിലും ഇരു പക്ഷത്തുമുള്ള ആരാധകരും വിമർശകരും അത് അത്ര കാര്യമാക്കാറില്ല. ലാ ലിഗയിൽ നിന്ന് സെരി എയിലേക്കും അവിടെ നിന്ന് പ്രീമിയർ ലീഗിലെ തന്റെ പഴയ ക്ളബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും മാറിയ റൊണാൾഡോ, പ്രീമിയർ ലീഗിലെ അതിവേഗ കളിയിൽ പിന്നിലായി പോകുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ തന്റെ ആദ്യ രണ്ട് കളിയിൽ നിന്നും മൂന്ന് ഗോളുകൾ നേടിയ റൊണാൾഡോ വിമർശകരുടെ വാ അടപ്പിച്ചിരുന്നു. അത്തരമൊരു പ്രകടനമായിരുന്നു മെസിയിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും താരം സമ്പൂർണമായി പരാജയപ്പെടുകയായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും നേടാൻ മെസിക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇന്നലത്തെ മത്സരത്തിൽ ഇടതു വിംഗിൽ നിന്ന് വന്ന ക്രോസ് വലയിലെത്തിക്കാൻ സാധിക്കാതെ പന്ത് പുറത്തേക്കടിച്ച് നിരാശനായി തിരിഞ്ഞുനടന്ന മെസിയുടെ ചിത്രം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്നതാണ്.
ചെറുപ്പം മുതൽ ലാ ലിഗയിൽ മാത്രം കളിച്ചു വന്ന മെസിക്ക് ഫ്രഞ്ച് ലീഗിലെ പരുക്കൻ ഫുട്ബാളിനു മുന്നിൽ തുടക്കത്തിൽ പതറാൻ സാദ്ധ്യതയുണ്ട്. എന്നാൽ ആ പതർച്ചയിൽ നിന്ന് കരകയറാനുള്ള ഊർജവും പ്രതിഭയും ഇപ്പോഴും മെസിയിൽ ആവോളമുണ്ടെന്നതിലാണ് മെസി ആരാധകരുടെ ആശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |