കൊച്ചി: വേണ്ടത്ര സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന മദ്യവില്പന ശാലകൾ മാറ്റി സ്ഥാപിക്കുകയോ സൗകര്യങ്ങൾ ഒരുക്കുകയോ വേണമെന്ന ഉത്തരവിന്മേൽ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കണമെന്ന് എക്സൈസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ബെവ്കോയുടെ മദ്യവില്പനശാലകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് തൃശൂരിലെ ഹിന്ദുസ്ഥാൻ പെയിന്റ്സ് ഉടമ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. മദ്യം നിരോധിച്ചിട്ടില്ലാത്തതിനാൽ വില്പന മാന്യമായി നടത്തണം. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ പരിഗണിക്കരുത്. നീണ്ട ക്യൂ കാണുന്നതു തന്നെ നാണക്കേടാണ്. കണ്ടു നിൽക്കുന്നവർക്ക് മാനക്കേടിന് ഇടയാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
തിരക്കു കുറയ്ക്കാൻ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്ന് ബെവ്കോയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത് കോടതി പറയേണ്ട കാര്യമല്ലെന്നും എക്സൈസ് കമ്മിഷണറും സർക്കാരും പരിഗണിക്കേണ്ട വിഷയമാണെന്നും സിംഗിൾബെഞ്ച് പറഞ്ഞു. രാമമംഗലത്തെ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുമ്പോൾ വഴി നടക്കാനാവാത്ത സ്ഥിതി വരുമെന്ന ആശങ്കയോടെ ഒരു വീട്ടമ്മ എഴുതിയ കത്ത് ഹൈക്കോടതി സർക്കാരിന്റെയും ബെവ്കോയുടെയും ശ്രദ്ധയിൽപെടുത്തി. നിലവിലുള്ള ഔട്ട്ലെറ്റ്, കെട്ടിടത്തിന്റെ മറ്റൊരു വശത്തേക്കാണ് മാറ്റുന്നത്. പെൺകുട്ടികൾക്ക് വഴിനടക്കാൻ ഭയമാണെന്ന് കത്തിൽ പറയുന്നത് അധികൃതർ പരിഗണിക്കണം. നിരവധി കത്തുകൾ ലഭിച്ചിരുന്നെങ്കിലും കഴമ്പുണ്ടെന്ന് തോന്നിയതിനാലാണ് ഇതു പരിഗണിക്കാൻ നിർദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
അതേസമയം, മതിയായ സൗകര്യങ്ങളില്ലെന്നു കണ്ടെത്തി മാറ്റാൻ നിർദ്ദേശിച്ച ബെവ്കോയുടെ 89 ഔട്ട്ലെറ്റുകളിൽ 33 എണ്ണം മാറ്റേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |