ഗ്രാൻസ്ളാമിലെ കന്നിക്കൊയ്ത്തുമായി ഡാനിൽ മെദ്‌വദേവും എമ്മ റഡുകാനുവും യു.എസ് ഓപ്പൺ സിംഗിൾസ് ജേതാക്കൾ
പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇത്തവണത്തെ യു.എസ് ഓപ്പൺ ടെന്നിസിന് തിരശീല വീണത്. കലണ്ടർ സ്ളാം എന്ന അപൂർവ നേട്ടത്തിനായി കച്ചമുറുക്കിയെത്തിയ സെർബിയൻ താരം നൊവാക്കിനെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ച് റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് പുരുഷ സിംഗിൾസ് കിരീടമുയർത്തിയപ്പോൾ വനിതാ കിരീടത്തിന് അവകാശിയായി കൗമാരം കടന്നിട്ടില്ലാത്ത ബ്രിട്ടീഷുകാരി എമ്മ റഡുകാനു മാറി.
ഫൈനലിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ 6–4, 6–4, 6–4ന് വീഴ്ത്തിയാണ് രണ്ടാം സീഡ് ഡാനിൽ മെദ്‌വദേവ് തന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടമാണിത്. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യു.എസ് ഓപ്പൺ ചാമ്പ്യനാകുന്നത്.
22 വർഷങ്ങൾക്ക് ശേഷം നടന്ന വനിതാ സിംഗിൾസിലെ ആൾ ടീനേജ് ഫൈനലിൽ 19കാരിയായ കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് 18-കാരിയായ എമ്മ ഗ്രാൻസ്ളാം ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ട് വഴി വന്ന് കിരീടം നേടുന്ന ആദ്യ വനിതാ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കിയത്.
മുൻനിര താരങ്ങളെ ഒന്നൊന്നായി അട്ടിമറിച്ചെത്തിയ ലെയ്ലയെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പങ്കെടുക്കുന്ന രണ്ടാമത്തെ ഗ്രാൻസ്ളാം ടൂർണമെന്റിൽത്തന്നെ എമ്മ ആദ്യ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-4, 6-3. ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻസ്‌ലാം ഫൈനലെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.ടൂർണമെന്റിൽ ഒറ്റ സെറ്റും വിട്ടുകൊടുക്കാതെയാണ് എമ്മ മഹാറാണിയുടെ കിരീടധാരണം.
44
വർഷങ്ങൾക്കു ശേഷം വനിതാ സിംഗിൾസ് ഗ്രാൻസ്‌ലാം കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് എമ്മ. 1977-ൽ വിംബിൾഡൺ നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനായി ഗ്രാൻസ്‌ലാം കിരീടം നേടിയ താരം. ഇന്നലെ ഗാലറിയിൽ വിർജീനിയയുടെ സാന്നിദ്ധ്യത്തിലാണ് എമ്മ കിരീടമേറ്റുവാങ്ങിയത്.
18
മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്‌ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമായി. 2004-ൽ തന്റെ 17-ാം വയസിലാണ് ഷറപ്പോവ വിംബിൾഡൺ വിജയിക്കുന്നത്.
150
-ാം റാങ്കുകാരിയായി യു.എസ് ഓപ്പണിനെത്തിയ എമ്മ മൂന്ന് യോഗ്യതാ മത്സരങ്ങളും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് മെയിൻ ഡ്രോയിലേക്ക് യോഗ്യത നേടിയത്.
1999
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ അന്ന് കൗമാരക്കാരികളായിരുന്ന സെറീന വില്യംസും മാർട്ടിന ഹിംഗിസും ഏറ്റുമുട്ടിയ ശേഷം നടക്കുന്ന ആദ്യ കൗമാര ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്തവണത്തേത്.
നഷ്ടമെല്ലാം നൊവാക്കിന്
21-ാമത്തെ ഗ്രാൻസ്ളാം കിരീടമുയർത്തി റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം പുരുഷ സിംഗിൾസ് കിരീടങ്ങളുടെ റെക്കാഡ് മറികടക്കാനെത്തിയ ജോക്കോവിച്ചിന്റെ സ്വപ്നങ്ങളൊക്കെയും തകർത്തുകളയുകയായിരുന്നു മെദ്‌വദേവ്. സീസണിലെ അവസാന ഗ്രാൻസ്ളാമും കഴിയുമ്പോൾ ത്രിമൂർത്തികൾ 20 കിരീടങ്ങളുടെ റെക്കാഡിൽ ഒരുമിച്ചിരിക്കുകയാണ്.
ഒരു വർഷത്തെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളും നേടുക എന്ന കലണ്ടർ സ്ളാം നേട്ടവും ഫൈനൽ തോൽവിയോടെ നൊവാക്കിന് നഷ്ടമായി. ഡോൺ ബഡ്ജിനും (1938) റോഡ് ലേവർക്കും (1969) ശേഷം കലണ്ടർ സ്ളാം നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാകുമായിരുന്നു നൊവാക്ക്. 2015ൽ യുഎസ് ഓപ്പൺ ഫൈനലിലെ തോൽവിയോടെ സെറീന വില്യംസിനും കലണ്ടർ സ്ളാം നഷ്ടമായിരുന്നു.
ടോക്കിയോ ഒളിമ്പിക്സിന്റെ സെമിയിൽ തോറ്റിരുന്ന നൊവാക്കിന് ഗോൾഡൻ സ്ളാം നേടാനുള്ള അവസരവും നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |