വർക്കല: ഗതാഗതത്തിരക്കേറിയ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലെയും ജനവാസകേന്ദ്രങ്ങളിലെയും വഴിയോരക്കച്ചവടം ഗതാഗതക്കുരുക്കിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. കെടാവിത്തുവിളയിലും മൈതാനം അണ്ടർപാസേജിലും വഴിയോരക്കച്ചവടം നിരോധിച്ചുകൊണ്ട് നഗരസഭ ബോർഡുകൾ സ്ഥാപിച്ചു. നാട്ടുകാരുടെ പരാതിയെതുടർന്നാണ് നഗരസഭയുടെ നടപടി. കെടാവിത്തുവിള ജംഗ്ഷൻ വർക്കല നഗരസഭയുടെയും ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയാണ്. തിരക്കേറിയ വർക്കല കല്ലമ്പലം റോഡിന് ഇരുവശവുമായാണ് ഒരു മിനി മാർക്കറ്റ് പോലെ വഴിവാണിഭം നടക്കുന്നത്. നഗരസഭാതിർത്തിയിൽ വഴിയോരക്കച്ചവടം നിരോധിച്ചതോടെ റോഡിന് എതിർവശം ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിലേക്ക് വഴിവാണിഭക്കാർ ചേക്കേറി. പെട്രോൾ പമ്പ്, നിരവധി വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രധാന ജനവാസകേന്ദ്രങ്ങളിൽ ഒന്നുമാണ് കെടാവിത്തുവിള. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിക്കും തിരക്കും മൂലം വാഹനക്കുരുക്കും പതിവാണ്. ഇവിടെ വാഹനാപകടങ്ങളും പതിവാണ്.
മാർക്കറ്റ് നവീകരിക്കുന്നു
കെടാവിത്തുവിള ജംഗ്ഷനിൽ നിന്ന് കേവലം 500 മീറ്റർ അകലെയാണ് വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പബ്ലിക് മാർക്കറ്റ്. വർക്കലയിലെ പ്രധാന മാർക്കറ്റാണ് പുത്തൻചന്ത. നവീകരണത്തിനായി പുത്തൻചന്ത മാർക്കറ്റ് കിഫ്ബിക്ക് കൈമാറിയിരിക്കുകയാണ്. ഷെഡുകളുടെ മേൽക്കൂരകളെല്ലാം പൊളിച്ചുമാറ്റിയെങ്കിലും കച്ചവടക്കാർ ഇപ്പോഴും അവിടെ വ്യാപാരം നടത്തുന്നുണ്ട്.
നവീകരിക്കാൻ അനുവദിച്ച തുക - 2 കോടി
നവീകരണജോലികൾ തീരുന്നതുവരെ കച്ചവടക്കാർക്കായി മറ്റൊരു സ്ഥലം ഇതിനടുത്ത് ഗ്രാമപഞ്ചായത്ത് വാടകയ്ക്കെടുത്തിട്ടുണ്ട്. സ്ഥലപരിമിതിയുടെ കാരണം പറഞ്ഞ് കച്ചവടക്കാർ അവിടെ മാറാൻ തയ്യാറാകുന്നില്ല. ഇതിനെതുടർന്നാണ് ജനവാസകേന്ദ്രമായ കെടാവിത്തുവിള മെയിൻ റോഡിനിരുവശവും വഴിവാണിഭ കേന്ദ്രമായതെന്ന് മറ്റൊരാക്ഷേപമുണ്ട്. എന്നാൽ അതിൽ വാസ്തവമില്ലെന്നും പകരം സ്ഥലം വാടകയ്ക്കെടുത്തിട്ടുണ്ടെന്നും വെട്ടൂർ ഗ്രാമപഞ്ചായത്തധികൃതർ പറയുന്നു.
റോഡ് വക്കിലും ജനവാസ കേന്ദ്രങ്ങളിലും വഴിയോരച്ചന്തകൾ അനുവദിക്കില്ല. വഴിയോരക്കച്ചവടം മൂലം നഗരസഭയിലെ പൊതുമാർക്കറ്റുകളിൽ വ്യാപാരം കുറയുന്നതായി അവിടത്തെ കച്ചവടക്കാർക്ക് പരാതിയുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ പരാതിക്കാണ് മുൻഗണന നൽകുന്നത്. വഴിയോരച്ചന്തകൾക്കെതിരെ ദിവസവും നിരവധി പരാതികൾ ലഭിച്ചതുമൂലമാണ് കെടാവിത്തുവിളയിലും മൈതാനം അണ്ടർപാസേജിലും നിരോധനം ഏർപെടുത്തിക്കൊണ്ട് ബാനറുകൾ സ്ഥാപിച്ചത്.
കെ.എം. ലാജി, നഗരസഭ ചെയർമാൻ
ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ ജനങ്ങൾക്കും റോഡ് ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന നിലയിൽ വഴിവാണിഭം അനുവദിക്കില്ല.
ശശികല, പ്രസിഡന്റ്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |