കട്ടപ്പന: ആഡംബര ഹോട്ടലിൽ മാസങ്ങളോളം താമസിച്ച് വാടക നൽകാതെ മുങ്ങിയ യുവാവ് ഗോവയിൽ നിന്ന് പിടിയിലായി. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനു ഭവനിൽ മനു മോഹനെ(29) യാണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ 18 മുതൽ 2021 മാർച്ച് 9വരെ ഇയാൾ കുടുംബസമേതം താമസിച്ചിരുന്നു. 3.17 ലക്ഷം രൂപയാണ് വാടകയായി നൽകാനുണ്ടായിരുന്നു. ഇതിനിടെ ഹോട്ടലിൽ നിന്ന് മുങ്ങിയ ഇയാൾ ഫോൺ നമ്പരുകൾ സ്വിഫ് ഓഫാക്കി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ഗോവയിലെ കലാംഗട്ടെയിലുള്ള ആഡംബര ഹോട്ടലിൽ താമസിക്കുന്നതായി വിവരം ലഭിച്ച പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടരന്വേഷണത്തിൽ എറണാകുളത്തെ മുനമ്പം, തോപ്പുംപടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുള്ളതായി കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മുനമ്പം സ്വദേശിയേയും ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ളവരെയും കബളിപ്പിച്ച് പണം തട്ടിയതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ പരാതിക്കാരൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. തോപ്പുംപടി സ്റ്റേഷനിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടും കോട്ടയം പൊൻകുന്നം സ്റ്റേഷനിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും മനുവിനെതിരെ കേസുകളുണ്ട്.
അണക്കരയിലെ ഹോട്ടലിൽ നടത്തിയതുപോലെ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ. സജിമോൻ ജോസഫ്, എ.എസ്.ഐ. ബേസിൽ പി.ഐസക്, സി.പി.ഒമാരായ ടോണി ജോൺ, അനീഷ് വി.കെ. എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |