ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലകൾ ജി എസ് ടിയിൽ ഉൾപ്പെടുത്താനുളള തീരുമാനത്തിൽ നിന്ന് കേന്ദ്രം തൽക്കാലം പിന്മാറിയതായി റിപ്പോർട്ട്. എന്നാൽ സമീപ ഭാവിയിൽ തന്നെ ഇവ രണ്ടും ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുളള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. മോദിയുടെ പിറന്നാൾ സമ്മാനമായി പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കുന്ന സുപ്രധാന തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ,ഡീസൽ വിലകൾ എത്രയും പെട്ടെന്ന് ജി എസ് ടിയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു കേന്ദ്രം.
ഇന്ന് ലക്‌നൗവിൽ ചേരുന്ന 45-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നതിനെക്കുറിച്ച് ചർച്ചയുണ്ടാവും. യോഗം പ്രഖ്യാപിച്ചപ്പോൾ തന്നെ ഇന്ധനവില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുന്നതിനെ ശക്തിയായി എതിർക്കുമെന്ന് കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യത്തോട് പൂർണമായും യോജിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. എത്രകാലം ഇത് ഉൾപ്പെടുത്തുന്നത് നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം.
ജി എസ് ടി സംവിധാനത്തില്‍ മാറ്റം വരുത്താൻ പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. ഇതാണ് കേന്ദ്രത്തിന് തലവേദനയാകുന്നതും. തങ്ങളുടെ പ്രധാന വരുമാന മാർഗത്തെ ഇല്ലാതാക്കാൻ ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുവദിക്കില്ല. അതിനാൽ ജി എസ് ടി സംവിധാനത്തില്‍ മാറ്റം വരുത്താനുളള അനുമതി കിട്ടുമോ എന്ന കാര്യത്തിൽ കേന്ദ്രത്തിനും സംശയമാണ്.
ഇന്ന് നടക്കുന്ന യോഗത്തിൽ വെളിച്ചെണ്ണയുടെ ജി എസ് ടി നിരക്ക് ഉയർത്തുന്നതും ചർച്ചചെയ്യും. ഇതിനെയും കേരളം എതിർക്കുന്നുണ്ട്. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജി എസ് ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |