തെങ്ങമം : പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട പാവങ്ങൾക്ക് നൽകാൻ മുത്തൂറ്റ് ഗ്രൂപ്പ് പണികഴിപ്പിച്ച് നൽകിയ വീടുകൾ കാടുകയറുന്നു. കടമ്പനാട് വില്ലേജിൽ തുവയൂർ ജംഗ്ഷന് സമീപം കെ.ഐ.പിയുടെ സ്ഥലത്ത് പണിത വീടുകളാണ് അനാഥമായി നശിക്കുന്നത്. മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് വീടുകൾ പണി കഴിപ്പിച്ചത്. കെ.ഐ.പി സ്ഥലം നേരത്തെ സീറോ ലാൻഡ് പദ്ധതി പ്രകാരം റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നതാണ്. ജില്ലയിൽ 50 വീടുകളാണ് മുത്തൂറ്റ് ഗ്രൂപ്പ് പണിതത്. പണിതീർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഈ വീടുകൾ പ്രളയബാധിതർക്ക് നൽകാൻ റവന്യൂവകുപ്പ് നടപടി സ്വീകരിച്ചില്ല. രണ്ട് കിടപ്പു മുറികളും അടുക്കളയും സിറ്റൗട്ടും അറ്റാച്ച്ഡ് ബാത്ത്റൂമുമുള്ള എട്ടു വീടുകളാണ് തുവയൂരിൽ നിർമ്മിച്ചത്.
ഒരു വീട്ടിലേക്കും കയറാൻ പറ്റാത്ത വിധം മുള്ളുള്ള കാട്ടുച്ചെടികൾ വളർന്നിരിക്കുന്നു. ഇഴജന്തുക്കളും തെരുവ് നായ്ക്കളും ഇവിടെ താവളമാക്കി. എന്തുകൊണ്ടാണ് വീടുകൾ അർഹരായവർക്ക് കൈമാറാത്തതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി റവന്യൂ അധികൃതർക്കില്ല. വീടുകൾ പൂർത്തിയായതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ അടൂർ തഹസിൽദാരോട് ആവശ്യപ്പെട്ടന്നും അത് ലഭിച്ചാൽ ഉടൻ വീടുകൾ നൽകുമെന്നാണ് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. വീട് പണിതീർന്ന വിവരം മുത്തൂറ്റ് ഗ്രൂപ്പ് അറിയിച്ചിട്ടും നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥ സംഘം ശ്രമിച്ചിട്ടില്ല.
പണിത് നൽകിയത് : 50 വീടുകൾ
സീറോ ലാൻഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത സ്ഥലത്ത് നിർമ്മിച്ച വീടുകൾ അർഹരായവർക്ക് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം.
പ്രിയങ്കാ പ്രതാപ്
കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |