ആശയത്തിന്റെ പേരിൽ ഭീകരപ്രവർത്തനം തിരഞ്ഞെടുക്കുന്നവർക്ക് അതുകൊണ്ട് മാത്രം പ്രവർത്തനം നടത്താൻ പറ്റില്ല. മൂലധനം ആവശ്യമാണ്. അതു നൽകുന്നയാളിനെ കരുക്കളായ ഭീകരർ ഒരിക്കലും മനസിലാക്കണമെന്നില്ല. വൻതോതിൽ പണമില്ലാതെ ഭീകരപ്രവർത്തനത്തിന് ആവശ്യമായ തോക്കുകൾ, ബോംബ്, ആധുനിക സാങ്കേതിക സാമഗ്രികൾ, മാസങ്ങളോളം ഒളിവിൽപാർത്ത് നിരീക്ഷണം നടത്താനുള്ള ചെലവ് തുടങ്ങിയവയുമായി മുന്നോട്ട് പോകാൻ പറ്റില്ല. ചില സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിദേശഫണ്ടുകൾ ഈ രീതിയിൽ ഗതിമാറി ഒഴുകിയതായി അന്വേഷണ ഏജൻസികൾ പല ഘട്ടത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിദേശഫണ്ടിന്റെ ഒഴുക്ക് പഴയതുപോലെ അത്ര എളുപ്പമല്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ഇതിനാവശ്യമാണ്. കർശനമായ നിരീക്ഷണം വന്നപ്പോൾ അതല്ലാതെയുള്ള മാർഗങ്ങളിലൂടെ പണം കൊണ്ടുവരുന്നത് കുറച്ചൊക്കെ നിലച്ച മട്ടാണ്. എന്നിരുന്നാലും വൻ നഗരങ്ങളിലെ ചില സമ്പന്നർ മറ്റ് ചില ബന്ധങ്ങളുടെ പേരിൽ പണം നൽകാൻ തയ്യാറാകും. അധോലോകങ്ങളുടെ ഇടപെടലും ഇതിന് പിന്നിലുണ്ടാകാം. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കഴിഞ്ഞ ദിവസങ്ങളിൽ ആറ് ഭീകരരെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പാക് പരിശീലനം ലഭിച്ച രണ്ടുപേരും ഉൾപ്പെടുന്നു. നവരാത്രിക്കാലത്ത് ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു ഇവർ. ഇവർക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഒത്താശയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഒരാൾ രാജസ്ഥാനിലെ കോട്ടയിലും രണ്ടുപേർ ഡൽഹിയിലും മൂന്നുപേർ യു.പിയിലുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മാരക സ്ഫോടനശക്തിയുള്ള ആർ.ഡി.എക്‌സും ഗ്രനേഡുകളും മറ്റും കണ്ടെടുക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സെക്യൂരിറ്റി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും ഇനി ഉത്സവങ്ങളുടെ കാലമാണ്. ഇവിടെയും ഭീകരർക്ക് വേരോട്ടമുണ്ടെന്നത് മറച്ചുവയ്ക്കേണ്ട കാര്യമല്ല. സിറിയയിലേക്കും മറ്റും ഭീകരസംഘടനയിൽ ചേരാൻ കേരളത്തിൽ നിന്ന് യുവാക്കളും യുവതികളും പോയിട്ടുണ്ട്. അവരിൽ ചിലർ മരണമടയുകയും ചിലർ നേരത്തേ അഫ്‌ഗാനിസ്ഥാനിൽ ജയിലിലാകുകയും ചെയ്തതായി വാർത്തകളുണ്ടായിരുന്നു. അതിനാൽ കേരളത്തിൽ ഇന്റലിജൻസ് വിഭാഗവും ക്രമസമാധാനപാലന രംഗത്തുള്ള ഉദ്യോഗസ്ഥരും അതീവ ജാഗ്രത പുലർത്തേണ്ടതാവശ്യമാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് സാങ്കേതിക സൗകര്യങ്ങൾ വർദ്ധിച്ചതിനാൽ ഭീകരപ്രവർത്തനം മുൻകൂട്ടിക്കണ്ട് തടയാൻ സാദ്ധ്യത കൂടുതലാണ്.
അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാൻ ഇന്ത്യയിൽ സ്ഫോടനം നടത്താൻ ഭീകരർക്ക് സ്വാഭാവികമായും പദ്ധതികളുണ്ടാകാം. അത് ഒരു വലിയ പരിധിവരെ തടയാൻ കഴിയും. ആക്രമണം നടത്തിയാൽ ഭീകരർ ഗൂഢാലോചനക്കാരുടെ തലയ്ക്ക് മുകളിൽ ഒളിച്ചിരുന്നാലും ബോംബിടാൻ കഴിവുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതിനാൽ ഭീകരരുടെ തലവന്മാർ പഴയതുപോലെ സുരക്ഷിതരല്ല. എന്നിരുന്നാലും ഏതു നിമിഷവും അവരുടെ പത്തി ഉയർന്നേക്കാം. അത് അടിച്ച് തകർക്കാനുള്ള ജാഗ്രതയാണ് സുരക്ഷാ ഏജൻസികൾ പുലർത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |