തിരുവനന്തപുരം : ഈ മാസമവസാനം ഹൈദരാബാദിൽ തുടങ്ങുന്ന വിനു മങ്കാദ് ട്രോഫി അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിന്റെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലുള്ള സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ ആരവം അലയടിച്ചുയരുകയായിരുന്നു. ഇവിടെ ഒന്നിച്ച് പരിശീലിക്കുന്ന എട്ടുപേർക്കാണ് 20 അംഗ കേരള ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അതിനൊപ്പം ഇവിടെ കളിച്ചുവളർന്ന മുൻ രഞ്ജി താരം പി.പ്രശാന്തിനെ പരിശീലകനായും നിശ്ചയിച്ചിട്ടുണ്ട്.
ബാറ്റ്സമാന്മാരായ രോഹൻ നായർ,അഭിഷേക് ജെ.നായർ,ആൾറൗണ്ടർമാരായ ആസിഫ് അലി,നിരഞ്ജൻ ദേവ്,ഷോൺ റോജർ,ബൗളർമാരായ ജെ.എസ് അനുരാജ്,അബി ബിജു,വിനയ് വർഗീസ് എന്നിവരാണ് സായ് സെന്ററിൽ നിന്ന് സംസ്ഥാന ടീമിലേക്ക് ഒരുമിച്ച് എത്തിയവർ. ഇവരിൽ ആസിഫ് അലി ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലാ ടീമിലും ഒരുമിച്ച് കളിക്കുന്നവരാണ്. തിരുവനന്തപുരം ജില്ലാ ടീമംഗമായ വിജയ് എസ്. വിശ്വനാഥും കേരളടീമിലെത്തിയിട്ടുണ്ട്. മുരുഗൻ ക്രിക്കറ്റ് ക്ളബിലാണ് വിജയ് പരിശീലനം നടത്തുന്നത്. വലംകൈയൻ ബാറ്റ്സ്മാനും ലെഗ്ബ്രേക്ക് ബൗളറുമായ ആസിഫ് കോട്ടയം ജില്ലയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ഒരു പതിറ്റാണ്ടോളമായി സായ് സൗജന്യമായാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസൺ,രഞ്ജി താരങ്ങളായിരുന്ന സോണി ചെറുവത്തൂർ, രോഹൻ പ്രേം,റെയ്ഫി വിൻസന്റ് ഗോമസ്, സാംബശിവ ശർമ്മ തുടങ്ങിയവർ പരിശീലനം നടത്തിയത് ഇവിടെയാണ്. കേരള ടീമിലെ മറ്റ് അംഗങ്ങൾ : വരുൺ നായനാർ(ക്യാപ്ടൻ),സഞ്ജീവ് സതീശൻ,പവൻ ശ്രീധർ,ഷാരോൺ എസ്.എസ്,പ്രീതിഷ് പവൻ,ഗൗതം മോഹൻ,അമൽ രാജ്,ജയ്സൺ പീറ്റർ,പവൻ രാജ്,മോഹിത് കൃഷ്ണ,ഒമർ അബൂബേക്കർ. മുൻ കേരള രഞ്ജി താരം സുനിൽ ഒയാസിസാണ് ചീഫ് കോച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |